റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് ഫുട്‌ബോളിൽ ചരിത്രത്തിലാദ്യമായി സ്വർണ്ണം സമ്മാനിച്ച നെയ്‌മർ ബ്രസീൽ ഫുട്‌ബോളിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ക്യാപ്റ്റനെന്ന നിലയിൽ വലിയ നേട്ടം സ്വന്തമാക്കിയെന്നും അടുത്തു തുടങ്ങാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി പുതിയ നായകനുണ്ടാകുമെന്നും 24കാരനായ നെയ്‌മർ പറഞ്ഞു.
ബ്രസീലിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ജർമനിയോടേറ്റ തോൽവിയുടെ ആഘാതത്തിന് ശേഷമാണ് ബ്രസീൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നെയ്‌മർ എത്തിയിരുന്നത്. നായകനെന്ന നിലയിലുള്ള അമിത സമ്മർദ്ദമാണ് നെയ്‌മർ ക്യാപ്റ്റൻ സ്ഥാനമൊഴിയാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
‘ബ്രസീൽ ടീമിന്റെ ക്യാപ്റ്റനായിരിക്കുകയെന്നത് ഏറെ അഭിമാനമുള്ള പദവിയാണ്. എന്നാൽ ഇനി ആ സ്ഥാനത്തേക്കില്ല‘, നെയ്‌മർ പറഞ്ഞു.
മൂന്ന് സീനിയർ താരങ്ങളുൾപ്പെടെ അണ്ടർ 23 ടീമാണ് ഒളിമ്പിക്‌സ് ഫുട്‌ബോളിൽ. ടീം ഒത്തിണക്കത്തോടെ കളിച്ചതുകൊണ്ടാണ് ഒളിമ്പിക് സ്വർണം നേടാനായതെന്നും ജൂനിയർ താരങ്ങളുടെ പ്രകടനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതായും നെയ്‌മർ പറഞ്ഞു. ഈ കളിക്കാർ ബ്രസീൽ ഫുട്‌ബോളിന്റെ ഭാവി ശോഭനമാക്കും. ഈ ടീമിലെ എല്ലാ കളിക്കാരും ബ്രസീൽ ദേശീയ ടീമിൽ ഇടംനേടാൻ അർഹതയുള്ളവരാണെന്നും നെയ്‌മർ പറഞ്ഞു.
ലോകകപ്പ്, കോപ്പ അമേരിക്ക, കോൺഫെഡറേഷൻകപ്പ് തുടങ്ങി എല്ലാ പ്രധാന കിരീടങ്ങളും ബ്രസീൽ നേടിയിരുന്നെങ്കിലും ഒളിമ്പിക് സ്വർണ്ണം അവർക്ക് കിട്ടാക്കനിയായിരുന്നു. എന്നാൽ സ്വന്തം തട്ടകമായ മാരക്കാനയിൽ ആരാധകരുടെ മുന്നിൽവെച്ച് അതും ബ്രസീൽ സ്വന്തമാക്കി. അതിന് ചുക്കാൻ പിടിച്ചത് ക്യാപ്റ്റൻ നെയ്‌മറും.
ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിന്റെ കളി ഏറെ നിരാശാജനകമായിരുന്നു. ദക്ഷിണാഫ്രിക്കയോടും ഇറാഖിനോടും ഗോൾരഹിത സമനിലയിൽ കുടുങ്ങി. ഇതോടെ നോക്കൗട്ട് ഘട്ടത്തിൽ കടക്കില്ലെന്നു വരെ തോന്നിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളിലും അവസരത്തിനൊത്തുയരാൻ കഴിയായതിരുന്ന മഞ്ഞപ്പടയെ സ്വന്തം ആരാധകർ കൂകിവിളിക്കുന്നതിന് വരെ സാക്ഷ്യം വഹിച്ചു.
എന്നാൽ അവസാന മത്സരത്തിൽ കരുത്തരായ ഡന്മാർക്കിനെതിരെ അവർ വിശ്വരൂപം പൂണ്ടു. ഗബ്രിയേൽ ബാർബോസയുടെ ഇരട്ടഗോളിന്റെ കരുത്തിൽ ഡെൻമാർക്കിനെ 4-0ന് തകർത്തു. ഈ കളിയിൽ ഗോൾ നേടാനായില്ലെങ്കിലും ബ്രസീലിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് നെയ്‌മർ ആയിരുന്നു.
ലോകകപ്പ് ക്വാർട്ടറിനെ അനുസ്മരിപ്പിച്ച് റിയോയിലും കൊളംബിയ എതിരാളിയായി വന്നു. എന്നാൽ നെയ്‌മറിന്റെയും ലുവാന്റെയും ഗോളുകളിലൂടെ കൊളംബിയയെ മറികടന്നു. സെമിയിൽ ഹോണ്ടുറാസിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്തപ്പോൾ നെയ്‌മറുടെ വക രണ്ടു ഗോളുകളുണ്ടായിരുന്നു. ഗബ്രിയേൽ ജീസസും ഇരട്ടഗോൾ നേടിയിരുന്നു.
ഫൈനലിൽ രണ്ടു ഗോളുകൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചതിൽ മുഖ്യ പങ്ക് നെയ്‌മർക്കായിരുന്നു. ആദ്യ പകുതിയിലെ സുന്ദരമായ ഫ്രീകിക്ക് ഗോളും പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണായകമായ അവസാന ഗോളും നേടിയത് നെയ്‌മറായിരുന്നു.
ഹോണ്ടുറാസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി നൈജീരിയ വെങ്കലം നേടി. റിയോയിൽ നൈജീരിയയുടെ ആദ്യ മെഡലാണിത്.
















