റിയോ ഡി ജനീറോ: പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ സ്വർണ്ണം ജമൈക്കൻ താരത്തിന്. 13.05 സെക്കൻഡിൽ പറന്നെത്തിയ ഒമർ മക്‌ലിയോഡാണ് സ്വർണ്ണമണിഞ്ഞത്. തന്റെ ആദ്യ ഒളിമ്പിക്‌സിലാണ് ഒമറിന്റെ നേട്ടം.
ആദ്യ റൗണ്ടിൽ 13.27 സെക്കൻഡിലും, സെമി ഫൈനലിൽ 13.15 സെക്കൻഡിലും ഒന്നാമതായെത്തിയ ഒമർ സീസണിലെ മികച്ച സമയമാണ് ഫൈനലിൽ കണ്ടെത്തിയത്. ഈ വർഷം നടന്ന ലോക ഇൻഡോർ ചാമ്പ്യൻഷിപ്പിൽ 60 മീറ്റർ ഹർഡിൽസിലും ഒമർ സ്വർണം നേടിയിരുന്നു. സ്‌പെയ്‌നിന്റെ ഒറിലാൻഡോ ഒർട്ടേഗൊ 13.17 സെക്കൻഡിൽ വെള്ളി നേടിയപ്പോൾ ഫ്രാൻസിന്റെ ഡിമിട്രി ബസാക്കോ 13.24 സെക്കൻഡിൽ വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 1500 മീറ്ററിൽ കെനിയയുടെ ഫെയിത്ത് കിപ്പിയാഗോൺ 4 മിനിറ്റ് 08:92 സെക്കൻഡ് സമയത്തിൽ സ്വർണ്ണം നേടി. കഴിഞ്ഞ വർഷം ബീജിങിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ കിപ്പിയാഗോണിന് വെള്ളിയായിരുന്നു ലഭിച്ചത്.
നിലവിലെ ലോക ചാമ്പ്യൻ എത്യോപ്യയുടെ ജെൻസബ് ഡിബാബ 4:10.27 സെക്കൻഡിൽ വെള്ളിയും അമേരിക്കയുടെ മുൻ ലോകചാമ്പ്യൻ ജെന്നിഫർ സിംസൺ 4:10.53 സെക്കൻഡിൽ വെങ്കലവും കരസ്ഥമാക്കി.
















