റിയോ ഡി ജനീറോ: മുപ്പത്തിയാറു വർഷങ്ങൾക്കുശേഷം ഒളിമ്പിക് മെഡൽ എന്ന ലക്ഷ്യം വച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം ഇന്ന് വീണ്ടും കളത്തിൽ. ക്വാർട്ടർ ഫൈനലാണ് ഇന്ന്. ബെൽജിയമാണ് എതിരാളികൾ. രാത്രി 9ന് മത്സരം ആരംഭിക്കും.
ഗ്രൂപ്പ് ബിയിൽ നിന്ന് നാലാം സ്ഥാനക്കാരായാണ് ഇന്ത്യ അവസാന എട്ടിൽ ഇടംപിടിച്ചത്. അഞ്ച് മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റാണ് ഇന്ത്യ നേടിയത്. ഈ ഗ്രൂപ്പിൽ നിന്ന് ഒന്നാമതായി ജർമ്മനിയും രണ്ടും മൂന്നും സ്ഥാനക്കരായി നെതർലൻഡ്‌സും അർജന്റീനയും ക്വാർട്ടറിലെത്തി.
ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായാണ് ബെൽജിയം അവസാന എട്ടിൽ ഇടംപിടിച്ചത്. ഗ്രൂപ്പ് മത്സരത്തിൽ ഓസ്‌ട്രേലിയയെയും സ്‌പെയിനെയും ഇംഗ്ലണ്ടിനെയും തകർത്ത അവർ പരാജയപ്പെട്ടത് ന്യൂസിലാൻഡിനോടു മാത്രം. അഞ്ച് കളികളിൽ നാലിലും വിജയിച്ചു. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ അഞ്ചാം സ്ഥാനം നേടിയ ബെൽജിയം സമീപകാലത്ത് മികച്ച പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് അവരെ കീഴടക്കി സെമിയിലെത്താൻ ഏറെ പ്രയാസപ്പെടേണ്ടിവരും. ഇന്ത്യയ്‌ക്ക് മികച്ച മധ്യ-മുന്നേറ്റനിരകളാണുള്ളത്.
സർദാർ സിങും രഘുനാഥും ഉൾപ്പെടെയുള്ളവർ അതിവേഗ മുന്നേറ്റങ്ങളിലൂടെ എതിരാളികളുടെ താളം തെറ്റിക്കുന്നതിൽ മിടുക്കരാണെങ്കിലും പോസ്റ്റിന് മുന്നിൽ പലപ്പോഴും ലക്ഷ്യം മറക്കുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്.
ഗ്രൂപ്പ് മത്സരത്തിൽ നടത്തിയ പ്രകടനമൊന്നും മതിയാകില്ല ബെൽജിയത്തെ കീഴടക്കാൻ എന്നതിനാൽ കുറ്റങ്ങളും കുറവുകളും പരിഹരിച്ച് ബെൽജിയത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാകും ഇന്ത്യ മൈതാനത്തെത്തുക. ക്യാപ്റ്റനും ഗോളിയുമായ പി.ആർ. ശ്രീജേഷിന്റെ മിന്നുന്ന ഫോം ഇന്ത്യക്ക് ആശ്വാസമാണ്.
മറ്റ് ക്വാർട്ടർ ഫൈനലുകളിൽ ഓസ്‌ട്രേലിയ നെതർലൻഡ്‌സുമായും സ്‌പെയിൻ അർജന്റീനയുമായുംജർമ്മനി ന്യൂസിലാൻഡുമായും ഏറ്റുമുട്ടും.
















