റിയോ ഡി ജനീറോ: നീന്തൽക്കുളത്തിൽ സ്വർണ്ണം മുങ്ങിയെടുത്ത് ഒരു കറുത്ത സുന്ദരി. ഒളിമ്പിക്‌സ് നീന്തലിൽ സ്വർണ്ണം നേടുന്ന ആദ്യ കറുത്തവർഗ്ഗക്കാരി എന്ന ബഹുമതിയും ഇനി സിമോണെ മാനുവൽ എന്ന അമേരിക്കൻ താരത്തിന്.
ഇന്നലെ വനികളുടെ 100 മീറ്റർ ഫ്രീസ്‌റ്റൈലിൽ ഒളിമ്പിക് റെക്കോർഡോടെ സ്വർണ്ണമണിഞ്ഞാണ് സിമോണെ ഈ ബഹുമതിക്ക് അർഹനായത്. സിമോണയുടെ രണ്ടാം മെഡലാണിത്. നേരത്തെ വനിതകളുടെ 4-100 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിൽ വെള്ളി നേടിയ അമേരിക്കൻ ടീമിലും സിമോണ അംഗമായിരുന്നു. 50 മീറ്റർ ഫ്രീസ്‌റ്റൈലിലും സിമോണ മത്സരിക്കാനിറങ്ങുന്നുണ്ട്.
എന്നാൽ സിമോണെക്ക് മാത്രമല്ല 100 മീറ്റർ ഫ്രീസ്‌റ്റൈലിൽ സ്വർണ്ണം. കാനഡയുടെ പെന്നി ഒലെസിയാകും സിമോണെക്കൊപ്പം സ്വർണ്ണം പങ്കിട്ടു. ഇരുവരും ഫൈനലിൽ 52.70 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്.
20കാരിയായ സിമോണെയും 16 കാരിയായ പെന്നിയും തമ്മിൽ ഏറെ ആവേശകരമായ പോരാട്ടത്തിനാണ് നീന്തൽക്കുളം സാക്ഷ്യം വഹിച്ചത്. തുടക്കം മുതൽ ഒപ്പത്തിനൊപ്പം നീന്തിയ ഇരുവരും ഒരേസമയത്ത് ഫിനിഷ് ചെയ്തതോടെ അത് മറ്റൊരു ചരിത്രവുമായി. ഒളിമ്പിക് റെക്കോർഡിനൊപ്പം പെന്നി മറ്റൊരു റെക്കോർഡും സ്വന്തമാക്കി.
ജൂനിയർ ലോക റെക്കോർഡ്. ഹീറ്റ്‌സിലും സെമിയിലുമായി രണ്ട് തവണ ഒളിമ്പിക് റെക്കോർഡ് തിരുത്തിയ ഓസ്‌ട്രേലിയയുടെ കെയ്റ്റ് കാംപെലിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സിമോണയും പെന്നിയും സ്വർണ്ണം പങ്കിട്ടത്. 100 മീറ്റർ ബട്ടർഫ്‌ളൈയിൽ ലോകറെക്കോർഡോടെ സ്വർണ്ണം നേടിയ സ്വീഡന്റെ സാറാ സോസ്‌റ്റോമിനാണ് വെങ്കലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: