റിയോ ഡി ജനീറോ: ഒളിമ്പിക്‌സിൽ സ്വർണ്ണവേട്ടയിൽ എതിരാളികളെ ബഹുദൂരം പിന്തള്ളി അമേരിക്ക കുതിക്കുന്നു. കഴിഞ്ഞ ആറ് ദിവസങ്ങളിലയാി 95 സ്വർണ്ണം നിശ്ചയിക്കപ്പെട്ടതിൽ 16 എണ്ണം അമേരിക്ക സ്വന്തമാക്കി. ഒപ്പം 12 വെള്ളിയും 10 വെങ്കലവുമടക്കം ആകെ 38 മെഡലുകൾ.
11 സ്വർണ്ണവും എട്ട് വെള്ളിയും 11 വെങ്കലവുമടക്കം 30 മെഡലുകൾ നേടിയ ചൈന രണ്ടാമത്. ഏഴ് സ്വർണ്ണവും രണ്ട് വെള്ളിയും 13 വെങ്കലവും നേടിയ ജപ്പാൻ മൂന്നാമത്. അഞ്ച് സ്വർണ്ണം വീം നേടിയ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ഹംഗറി എന്നീ രാജ്യങ്ങളാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ. റഷ്യക്കും ബ്രിട്ടനും ജർമ്മനിക്കും നാല് സ്വർണ്ണങ്ങൾ വീതം. അതേസമയം വിയറ്റ്‌നാമും കൊസോവയും ഫിജിയും പോലുള്ള രാജ്യങ്ങൾ വരെ സ്വർണ്ണ പട്ടികയിൽ ഇടംപിടിച്ചപ്പോൾ ഇന്ത്യ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.
അമേരിക്കയുടെ കുതിപ്പിന് കരുത്തായത് നീന്തൽക്കുളം. 25 സ്വർണ്ണം തീരുമാനിച്ചതിൽ 11 എണ്ണവും അമേരിക്കക്ക്. കൂടാതെ അഞ്ച് വെള്ളിയും എട്ട് വെങ്കലവും യുഎസ് ശേഖരത്തിൽ. നീന്തൽക്കുളത്തിൽ നിന്ന് ഇതുവരെ 24 മെഡലുകൾ.
നാല് സ്വർണ്ണം നേടിയ മൈക്കൽ ഫെൽപ്‌സും ഇരട്ട സ്വർണ്ണം നേടിയ റയാൻ മർഫിയും (100, 200 മീറ്റർ ബാക്ക്‌സ്‌ട്രോക്ക്) മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും നേടിയ വനിതാ താരം കാറ്റി ലെഡെക്കിയും അമേരിക്കൻ കുതിപ്പിന് ആക്കം കൂട്ടി.
നീന്തൽക്കുളത്തിൽ രണ്ടാം സ്ഥാനം ഓസ്‌ട്രേലിയക്ക്. മൂന്നുവീതം സ്വർണ്ണവും വെള്ളിയും രണ്ട് വെങ്കലുമടക്കം 8 മെഡലുകൾ. മൂന്ന് സ്വർണ്ണവും ഒരു വെങ്കലവും നേടിയ ഹംഗറി മൂന്നാമത്. ജപ്പാൻ രണ്ട് വീതം സ്വർണ്ണവും വെള്ളിയും മൂന്ന് വെങ്കലവും നേടി നാലാം സ്ഥാനത്ത്.
ഭാരോദ്വഹനത്തിലെയും ഡൈവിങിലെയും ടേബിൾ ടെന്നീസിലെയും പ്രകടനമാണ് ചൈനക്ക് കരുത്തായത്. ഭാരോദ്വഹനത്തിൽ ഇതുവരെ തീരുമാനിക്കപ്പെട്ട 9 സ്വർണ്ണത്തിൽ നാലെണ്ണും ചൈനക്ക്. ഒരുവെള്ളിയും അവർ നേടി. ഡൈവിങിൽ നിശ്ചയിക്കപ്പെട്ട നാലെണ്ണത്തിൽ മൂന്നെണ്ണവും ചൈനക്ക് സ്വന്തം. ടേബിൾ ടെന്നീസിൽ നിർണയിച്ച രണ്ട് സ്വർണ്ണവും ചൈനീസ് താരങ്ങൾക്ക്. ഒപ്പം രണ്ട് വെള്ളിയും.
















