കറാച്ചി: മുൻ പാക്കിസ്ഥാൻ ഇതിഹാസ ക്രിക്കറ്റ് താരം ഹനീഫ് മുഹമ്മദ് (81) അന്തരിച്ചു. വൈകിട്ട് കറാച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
പാക് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് ഹനീഫ്. 1952 മുതൽ 70 വരെയുള്ള കാലഘട്ടത്തിൽ 55 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 3,915 റൺസ് അദ്ദേഹം നേടി. അതിൽ 15 അർദ്ധസെഞ്ച്വറിയും 12 സെഞ്ച്വറിയും ഉൾപ്പെടുന്നു.
1958-ൽ വെസ്റ്റിൻഡീസിനെതിരെ ബ്രിഡ്ജ്ടൗണിൽ വച്ച് നേടിയ 337 റൺസാണ് ഉയർന്ന സ്‌കോർ. ഈ ഇന്നിംഗ്‌സിന് ഒരു പ്രത്യേകത കൂടിയുണ്ട്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യം കൂടിയ ഇന്നിങ്‌സായിരുന്നു അത്. 970 മിനിറ്റാണ് അന്ന് ഹനീഫ് മുഹമ്മദ് ക്രീസിൽ നിന്നത്.
രണ്ടാം ഇന്നിങ്‌സിൽ 473 റൺസിന്റെ ഫോളോ ഓണുമായി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ 16 മണിക്കൂറിലേറെ നീണ്ട ഇന്നിംഗ്‌സിലൂടെ അദ്ദേഹം സമനില സമ്മാനിച്ചു. 2014ൽ ഇന്ത്യക്കെതിരെ ബ്രണ്ടൻ മെക്കല്ലം രണ്ടാം ഇന്നിംഗ്‌സിൽ ട്രിപ്പിൾ സെഞ്ച്വറി നേടും വരെ ഹനീഫ് മാത്രമായിരുന്നു ടെസ്റ്റ് ക്രിക്കറ്റ് രണ്ടാം ഇന്നിങ്‌സിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ ഏക ബാറ്റ്‌സ്മാൻ.
















