എന്തൊക്കെ പുകിലായിരുന്നു… സ്വർണം കഴുത്തിലണിഞ്ഞു വരുമ്പോൾ സ്വീകരിക്കാൻ ആളു വേണം, അമ്പാരി വേണം. എല്ലാവരും നമിക്കണം, മാധ്യമങ്ങളുടെ താരമാകണം… പക്ഷേ, എല്ലാം പൊലിഞ്ഞു. പല്ലവിയോ കാറ്റ് ചതിച്ചുവത്രേ.
വേറൊന്നിനെക്കുറിച്ചുമല്ല, റിയൊ ഒളിമ്പിക്‌സാണ് വിഷയം. മെഡലില്ലാതെ മടക്കമില്ലെന്നു പ്രഖ്യാപിച്ചവരിലേക്ക്, അല്ലെങ്കിൽ അവരെ വാഴ്‌ത്തിയവരിലേക്ക് ഒന്നു കണ്ണോടിച്ചുവെന്നേയുള്ളു. പക്ഷേ, മേള പകുതിപോലുമെത്തിയില്ലെന്ന് മറന്നുകൊണ്ടല്ലിത് പറയുന്നത്.
കാറ്റിനെ ചാരി തടിയൂരലിനു തുടക്കമിട്ടത് അമ്പെയ്‌ത്തുകാരി ദീപിക കുമാരി. ടീമിലും വ്യക്തിഗതയിനത്തിലും വെറുംകൈയോടെ മടങ്ങിയതിന്റെ നിരാശ വായുദേവനു മേൽ ചാർത്തി അവർ. ലണ്ടനിലേക്ക് ഒന്നാം റാങ്കുകാരിയായാണ് ദീപിക എത്തിയത്. അന്നും പച്ചതൊട്ടില്ല. ഇത്രയും വലിയൊരു വേദിയിൽ ചെന്നതിന്റെ ചങ്കിടിപ്പ്, മത്സരപരിചയമില്ലായ്‌മ എന്നെല്ലാം പറഞ്ഞ് തടിയൂരി. ഇത്തവണ പക്ഷേ, അതിന് അവസരമില്ല. ലണ്ടനിലെ കടം തീർക്കുമെന്ന ഭാവത്തിലാണ് ബ്രസീലിലെത്തിയത്. അപ്പോൾ പിന്നെ ആരെയെങ്കിലും പഴിക്കേണ്ടേ?
ഷൂട്ടിങ്ങിലും ആദ്യഘട്ടം അലങ്കോലം. ഉറച്ച മെഡൽ പ്രതീക്ഷകൾ ജിത്തു റായിയും അഭിനവ് ബിന്ദ്രയും തലകുനിച്ചു. പത്ത് മീറ്റർ എയർ പിസ്റ്റളിൽ ജിത്തുവില്ലെങ്കിൽ പിന്നെ മാറ്റാരുമില്ലെന്നായിരുന്നു കേൾവി. കാരണമുണ്ട്, പ്രകടന മികവിൽ ലോകത്ത് ആദ്യ മൂന്നു പേരിൽ ഒരാളായിരുന്നു അദ്ദേഹം. ഫലം വന്നപ്പോൾ, എട്ടാമതായി ജിത്തു.
ബിന്ദ്ര കൊതിച്ചത് മെഡലോടെ മടക്കം. എന്നാൽ, പത്ത് മീറ്റർ എയർ റൈഫിളിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രാജ്യത്തിന്റെ ഏക വ്യക്തിഗത സ്വർണ മെഡൽ ജേതാവാണ് ബിന്ദ്രയെന്നത് വേറെ കാര്യം. 2008ൽ ബീജിങ്ങിലായിരുന്നു നേട്ടം. റിയൊയോടെ ഷൂട്ടിങ് റേഞ്ചിനോട് വിടപറയുകയാണ് ബിന്ദ്ര. വനിതകളിൽ പ്രതീക്ഷയ്‌ക്കു വകയില്ലായിരുന്നു.
ഇത്രയും കൊണ്ട് റേഞ്ചിലെ നല്ല വാർത്തകൾ അവസാനിച്ചുവെന്ന് അർത്ഥമില്ല. പ്രതീക്ഷകളോടെ ജിത്തുവടക്കം ഇനിയും തോക്കെടുക്കാനുണ്ട്. 50 മീറ്റർ പിസ്റ്റളിൽ ഇനി ജിത്തുവിന് അവസരം.
ടെന്നീസിലാണ് കോമാളിത്തം. ഒരിക്കലും യോജിക്കാത്ത രണ്ടു പേരെ കൂട്ടിക്കെട്ടിയപ്പോൾ സംഭവിക്കേണ്ടത് സംഭവിച്ചു അത്രമാത്രം. പുരുഷ ഡബിൾസിൽ നേരിട്ട് യോഗ്യത നേടിയ രോഹൻ ബൊപ്പണ്ണയ്‌ക്ക് കൂട്ടായി ലിയാൻഡർ പേസിനെ നിർദേശിച്ചു അഖിലേന്ത്യ ടെന്നീസ് ഫെഡറേഷൻ.
ബൊപ്പണ്ണ താത്പര്യപ്പെട്ടത് സാകേത് മൈനേനിയെ. ലിയാണ്ടർ എന്ന ഇതിഹാസത്തിന്, ഏഴാം ഒളിമ്പിക്‌സിന് അവസരമൊരുക്കാനുള്ള ശ്രമം ആദ്യ റൗണ്ടിൽ പൊലിഞ്ഞു. കളത്തിൽ ഇരു ധ്രുവങ്ങളിലെന്ന പോലെയായിരുന്നു ഇവർ. സാകേതായിരുന്നുവെങ്കിലും എവിടെ വരെയെന്ന ചോദ്യം ബാക്കി.
എന്നാൽ, രാജ്യത്തേക്കാൾ വലുതല്ല വ്യക്തികളെന്നെങ്കിലും ആരെങ്കിലുമൊക്കെ മനസ്സിലാക്കേണ്ടതല്ലേ? എടിപി ഡബിൾസ് റാങ്കിങ്ങിൽ പത്താമതുള്ള ബൊപ്പണ്ണയ്‌ക്ക് ഒളിമ്പിക്‌സിൽ വൈൽഡ് കാർഡ് ലഭിച്ചുവെന്നെങ്കിലും കണക്കാക്കേണ്ടതായിരുന്നു ഫെഡറേഷൻ.
വനിതകളിൽ സാനിയയും പ്രാർഥനയും ആദ്യവട്ടത്തിൽ മടങ്ങി. അതിൽ കൂടുതൽ ആരും പ്രതീക്ഷിച്ചിരുന്നില്ല. മിക്‌സഡ് ഡബിൾസിൽ ബൊപ്പണ്ണയും സാനിയയും പ്രതീക്ഷകൾ അവശേഷിപ്പിക്കുന്നുവെന്ന ആശ്വാസം ബാക്കി. വനിതാ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതുള്ള സാനിയയ്‌ക്കൊപ്പം ബൊപ്പണ്ണ ചേരുമ്പോൾ പ്രത്യേകിച്ച്.
ഇനിയുമേറെ മത്സരങ്ങൾ ബാക്കി നിൽക്കുമ്പോൾ, പ്രതീക്ഷയുടെ ചില നാമ്പുകളുണ്ടെന്നത് കാണാതിരുന്നുകൂട. ദിപ കർമാക്കറെ പോലുള്ള അപ്രതീക്ഷിത താരോദയങ്ങൾ. പ്രതീക്ഷിക്കാത്ത ഇനങ്ങളിലെ പ്രകടനം. അതൊക്കയല്ലേ ഒളിമ്പിക്‌സ്, നമുക്കെങ്കിലും.
















