റിയാദ്: തൊഴില്‍ നഷ്ടപ്പെട്ട് സൗദിയിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുന്ന 7,700ഓളം ഭാരത പൗരന്മാര്ക്ക് സൗജന്യമായി ഇഖാമ പുതുക്കി നല്‍കാനും സ്പോണ്‍സര്‍ഷിപ്പ് മാറ്റാനും സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം. തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
സൗദിയിലെ ഏറ്റവും വലിയ കോണ്‍ട്രാക്ടിങ് കമ്പനിയായ സൗദി ഓജര്‍ കഴിഞ്ഞയാഴ്ച പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. റിയാദിലും ദമാമിലുമുള്ള ക്യാമ്പുകളിലായി 4,072 പേരും ജിദ്ദയില്‍ 2,153 പേരുമാണുള്ളത്. സൗദി മന്ത്രാലയവുമായി ബന്ധപ്പെട്ട് ഭാരത പൗരന്മാരുടെ തൊഴില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് ഇന്നലെ രാത്രി സൗദിയിലെത്തിയിരുന്നു. വെള്ളിയാഴ്ച വരെ മന്ത്രി സൗദിയില്‍ തുടരും. തൊഴില്‍ നഷ്ടപ്പെട്ട ഭാരതീയരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പുകളില്‍ മന്ത്രി സന്ദര്‍ശനം നടത്തും.
ഇന്നലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറുമായി കൂടിക്കാഴ്ച നടത്തിയ സൗദി സ്ഥാനപതി സൗദ് ബിന്‍ മുഹമ്മദ് അല്‍ സതി ഭാരത പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണയും സൗദി പ്രഖ്യാപിച്ചു.
ഭാരതീയരായ തൊഴിലാളികളെ വഞ്ചിച്ച തൊഴിലുടമകള്‍ക്കെതിരെയും കമ്പനികള്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സൗദി, ഭാരത സര്‍ക്കാരിന് ഉറപ്പു നല്കി. സൗദിയിലെ വിവിധ കമ്പനികള്‍ക്കെതിരെ 33,000ത്തിലേറെ പരാതികളാണ് ഇതുവരെ ലഭിച്ചത്. തുടര്‍ന്ന് കമ്പനികള്‍ക്ക് സൗദി സര്‍ക്കാര്‍ നല്‍കിയിരുന്ന സൗജന്യങ്ങളും മറ്റും സര്‍ക്കാര്‍ നിര്‍ത്തലാക്കി.
സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടമായി പട്ടിണിയിലായവര്‍ സൗദിയിലെ ഇരുപതോളം ക്യാമ്പുകളിലാണ് താമസിക്കുന്നതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. റിയാദിലെ നിര്‍മ്മാണ കമ്പനിയായ സൗദി ഒഗെറിലെ തൊഴിലാളികളായ 4,072പേര് പത്തു ക്യാമ്പുകളിലാണുള്ളത്. സാദ് ഗ്രൂപ്പിലെ 1,257 തൊഴിലളികള് രണ്ടു ക്യാമ്പുകളിലായി ദമാമിലുണ്ട്. ഷിഫ സനയ, തൈയ കോണ്‍ട്രാക്ടിങ് എന്നിവിടങ്ങളിലെ തൊഴിലാളികള്‍ റിയാദിലെ ക്യാമ്പിലുണ്ട്. സൗദി ഒഗെറിലെ 2,153 ജീവനക്കാര്‍ ജിദ്ദയിലെ ആറു ക്യാമ്പുകളിലായും കഴിയുന്നു. ഇവര്‍ക്കെല്ലാം ഭാരത കോണ്‍സുലേറ്റ് വഴി ഭക്ഷണം വിതരണം ചെയ്തു കഴിഞ്ഞു.
ഇതിനു പുറമേ കിട്ടാനുള്ള ശമ്പളം, സര്‍വ്വീസ് കാലാവധി, തുടരാന്‍ ആഗ്രഹിക്കുന്നോ അതോ തിരികെ വരുന്നോ തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേക ഫോമില്‍ പൂരിപ്പിച്ച് നല്കാന് എല്ലാ തൊഴിലാളികള്‍ക്കും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വികാസ് സ്വരൂപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: