വാഷിംഗ്ടണ്‍:യുഎസില്‍ സിക വൈറസ് റിപ്പോര്‍ട്ട് ചെയ്തു.ഫ്ലോറിഡയിലാണ് നാലുപേര്‍ക്ക് സിക വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഫ്ലോറിഡയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
രാജ്യത്തെ രോഗ പ്രതിരോധ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് സിക വൈറസിനെ പ്രതിരോധിക്കാനാണ് തീരുമാനം.സിക വൈറസ് പരത്തുന്ന കൊതുകുകളെ നശിപ്പിക്കുന്നതിനോടൊപ്പം സിക വൈറസ് വരുത്തി വയ്ക്കുന്ന ജനിതക വൈകല്യത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കുന്നത്. അമേരിക്കയിലെ മറ്റ് സ്റ്റേറ്റുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
നേരത്തേയും അമേരിക്കയില്‍ സിക വൈറസ് ബാധിതരെ കണ്ടെത്തിയിരുന്നെങ്കിലും അവര്‍ക്കെല്ലാം വൈറസ് ബാധ ഉണ്ടായത് മറ്റ് രാജ്യങ്ങളില്‍ നിന്നാണ്. ഇതാദ്യമായാണ് അമേരിക്കയില്‍ പ്രാദേശികമായി വൈറസ് പടരുന്നതായി കണ്ടെത്തിയത്.
മൂന്ന് പുരുഷന്മാര്ക്കും ഒരു സ്ത്രീക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ചതായി ഫ്ലോറിഡ ഗവര്‍ണര്‍ റിക് സ്കോട് പറഞ്ഞു. മിയാമിയിലെ ഒരു പ്രദേശത്ത് ഏതാണ്ട് രണ്ടരചതുരശ്ര കിലോമീറ്റര്‍ വരുന്ന മേഖലയില്‍ വൈറസ് സാന്നിദ്ധ്യം ഇപ്പോഴും ഉള്ളതായി അദ്ദേഹം അറിയിച്ചു. വൈറസ് ബാധിതരില്‍ രണ്ടുപേര്‍ മിയാമി ഡേഡ് കൗണ്ടി സ്വദേശികളും രണ്ടുപേര്‍ ബ്രൊവേഡ് കൗണ്ടിയില്‍ നിന്നുള്ളവരുമാണ്.
1650ലേറെ അമേരിക്കക്കാരില്‍ ഇതുവരെ സിക വൈറസ് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അവര്‍ക്കെല്ലാം ഏതെങ്കിലും ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനിടെയോ അല്ലെങ്കില്‍ വൈറസ് ബാധിതരുമായി ഉണ്ടായ ലൈംഗികബന്ധത്തിലൂടെയോ ആണ് രോഗോണുബാധ ഉണ്ടായത്.
എന്നാല്‍ ഫ്ലോറിഡയില്‍ ഈഡിസ് കൊതുകിലൂടെ പ്രാദേശികമായി രോഗാണുബോധ ഉണ്ടായിരിക്കുന്നു എന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം. ഇത്തരത്തില്‍ അമേരിക്കയില്‍ സിക വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്യുന്നത് ഇതാദ്യമായാണ്. വൈറസ് ബാധിതര്‍ക്ക് സാധാരണ കാര്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ലെങ്കിലുംഗര്‍ഭസ്ഥശിശുക്കളുടെ നാഡീവ്യവസ്ഥയില്‍ സിക വൈറസ് ഗുരുതരമായ വൈകല്യങ്ങളുണ്ടാക്കും. വൈറസ് ബാധക്ക് ഫലപ്രദമായ ചികിത്സയും കണ്ടെത്തിയിട്ടില്ല.
സിക വൈറസ് ബാധയെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ എന്നാണ് ലോകാരോഗ്യസംഘടന വിശേഷിപ്പിച്ചത്. അമേരിക്കയിലെ ദേശീയ ആരോഗ്യ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ വരും ആഴ്ചകളില്‍ രാജ്യത്ത് കൂടുതല്‍ പേരില്‍ വൈറസ് ബാധ കണ്ടെത്തിയേക്കാം എന്ന ആശങ്ക പങ്കുവച്ചു.
ഫ്ലോറഡയിലെ രക്തബാങ്കുകളോട് രക്തം ശേഖരിക്കുന്നത് നിര്‍ത്തിവയ്ക്കാനും ഏജന്‍സി ആവശ്യപ്പെട്ടു. വൈറസിനെ ചെറുക്കാന്‍ രാജ്യത്തിനാകുന്ന എല്ലാ സഹായവും ഫ്ലോറിഡയ്ക്ക് നല്കാന് പ്രസിഡന്റ് ഒബാമ നിര്‍ദ്ദേശിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: