ചെന്നൈ: ബംഗാൾ ഉൾക്കടലിൽ കാണാതായ എഎൻ-23 സൈനിക വിമാനത്തിനായിട്ടുള്ള തിരച്ചിൽ മോശം കാലാവസ്ഥയെ തുടർന്ന് താത്കാലികമായി നിർത്തിവെച്ചു.
ശനിയാഴ്ച രാത്രിയോടെ ഉൾക്കടലിൽ കനത്ത മഴയും കാർമേഘങ്ങൾ മൂടി നിൽക്കുന്നതും കാരണമാണ് വിമാനം ഉപയോഗിച്ചുള്ള തിരച്ചിൽ നിർത്തിവെച്ചത്. 18 മുതൽ 20 നോട്ടിക്കൽ മൈൽ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇത് തിരച്ചിലിനെ കാര്യമായി ബാധിക്കുമെന്നാണ് തിരച്ചിലിനു നേതൃത്വം നൽകുന്ന വ്യോമ സേനാ വക്താക്കളിൽ നിന്നും അറിയാൻ സാധിക്കുന്നത്.
ചെന്നൈ തീരത്തു നിന്ന് കിഴക്ക് 280 കിലോമീറ്റർ (151 നോട്ടിക്കൽ മൈൽ) അകലെ 555 കിലോമീറ്റർ ചുറ്റളവിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. വ്യോമ-നാവിക-തീരരക്ഷാ സേനകളാണ് സംയുക്ത തിരച്ചിലാണ് നടത്തുന്നത്. ഇതിനു പുറമെ ഉപഗ്രഹ സഹായത്തോടെയുള്ള നിരീക്ഷണത്തിന് ഐഎസ്ആര്‍.ഒയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കപ്പലും മുങ്ങിക്കപ്പലും ഉപയോഗിച്ചുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെ 8.30ന് താംബരത്തെ വ്യോമസേനാ താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ബംഗാൾ ഉൾക്കടലിൽവെച്ചാണ് കാണാതായത്. രണ്ട് മലയാളികൾ അടക്കം 29 സൈനിക ഉദ്യോഗസ്ഥരാണ് വിമാനത്തിലുള്ളത്.
















