തുറവൂര്‍: കൈയേറ്റമൊഴിപ്പിക്കല്‍ കടലാസിലൊതുങ്ങി. പമ്പാ പാതയില്‍ തുറവൂര്‍ കവല മുതല്‍ തൈക്കാട്ടുശേരി പാലത്തിന്റെ അപ്രോച്ച് റോഡ് വരെയുള്ള ഭാഗത്താണ് പാതയുടെ ഫുട്പാത്ത് കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാതായി കണ്ടെത്തിയിരുന്നത്.
അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യുമെന്ന് കാട്ടി റോഡിനിരുവശവുമുള്ളവര്ക്ക് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. റോഡിലേക്ക് ഇറങ്ങി നില്ക്കുന്ന നിര്‍മാണങ്ങള്‍ ഇവിടെ നിരന്തരം ഗതാഗത തടസത്തിനിടയാക്കിയിരുന്നു.
ദേശീയ പാതയില്‍ നിന്ന് സ്കൂളുകളിലേക്കും കോളജുകളിലേക്കുമുള്ള ബസുകളും വിദ്യാര്ത്ഥികളേയുമായി വരുന്ന മറ്റ് വാഹനങ്ങളുമടക്കമുള്ളവ ഇതുവഴിയാണ് കടന്നുപോകുന്നത്. നിലവിലുള്ള റോഡ് ഉയര്‍ത്തി പുനര്‍ നിര്‍മ്മിക്കുന്നത് പാതയുടെ വശങ്ങളിലെ അനധികൃത നിര്‍മാണങ്ങളൊന്നും ഒഴിപ്പിക്കാതെയാണ് കൈയേറ്റം മൂലം പൊതുജനങ്ങള്‍ക്ക് റോഡരികിലൂടെ നടന്നുപോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
പുനര്‍നിര്‍മ്മാണം നടക്കുമ്പോള്‍ ഇതിനെല്ലാം പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. പുതിയ റോഡ് നിര്‍മ്മിക്കുമ്പോള്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി നടന്നുപോകുന്നതിന് നടപ്പാതയുണ്ടാകണമെന്നും പെയ്ത്തു വെള്ളം ഒഴുകി പോകുന്നതിന് ആവശ്യമായ ഓട നിര്‍മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. റോഡുകള്‍ പുനര്‍നിര്‍മ്മിക്കുമ്പോള്‍ നിര്ബന്ധമായുംഓടകള് ഉണ്ടായിരിക്കണമെന്ന് വകുപ്പുമന്ത്രിയും നിര്‍ദേശിച്ചിട്ടുണ്ട്. ഇത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കൈയേറ്റം ഒഴിപ്പിക്കേണ്ടത് അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: