ചെങ്ങന്നൂര്‍: ആറന്മുള വള്ളസദ്യക്ക് പോകവെ പള്ളിയോടം മറിഞ്ഞ് മരിച്ച ചെങ്ങന്നൂര്‍ കീഴ്‌ച്ചേരിമേല്‍ ചൈത്രം (കല്ലൂരേത്ത്) വിശാഖ് രാധാകൃഷ്ണന് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
വിശാഖിന്റെ അകാലത്തിലെ വേര്‍പാട് നാടിനെ ദുഖത്തിലാഴ്‌ത്തി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം കോഴഞ്ചേരി സ്വകാര്യആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ എട്ടരയോടെ വിലാപയാത്രയായി ചെങ്ങന്നൂര്‍ കീഴ്‌ച്ചേരിമേല്‍ ചൈത്രം വീട്ടില്‍ എത്തിച്ചു.
വിശാഖിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഒന്‍പതുമണിയോടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ വിശാഖിനോടൊപ്പം ജോലിസ്ഥലത്ത് ഉണ്ടായിരുന്നവരും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
പൊന്നുമകന്റെ ചേതനയറ്റ ശരീരം കാണാന്‍ ശക്തിയില്ലാതെ അമ്മ രാജലക്ഷ്മി അകത്തെമുറിയില്‍ തളര്‍ന്നു കിടന്നു. സുഹൃത്തുക്കള്‍ക്കും ദുഖം അടക്കിവയ്‌ക്കാനായില്ല. ഇത് കണ്ടുനിന്നവരുടെ കണ്ണിനെയും ഈറനണിയിച്ചു.
വിശാഖിന്റെ മൃതദേഹം വീട്ടിലെത്തിച്ച സമയം മുതല്‍ ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ കീഴ്‌ച്ചേരിമേലെ വീട്ടില്‍ കാത്തുനിന്നത്. എംഎല്‍എ അഡ്വ.കെ.കെ. രാമചന്ദ്രന്‍നായര്‍, ബിജെപി ദേശിയ നിര്‍വ്വാഹകസമിതിയംഗം പി.എസ്. ശ്രീധരന്‍പിള്ള, ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, ട്രഷറര്‍ കെ.ജി. കര്‍ത്ത, നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, ബി.കൃഷ്ണകുമാര്‍, പ്രമോദ് കാരയ്‌ക്കാട്, പള്ളിയോട സേവാസംഘം ട്രഷറര്‍ കൃഷ്ണകുമാര്‍ കൃഷ്ണവേണി, അഖിലഭാരത അയ്യപ്പ സേവാസംഘം ദേശിയ വൈസ് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം പന്ത്രണ്ട് മണിയോടെ വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയില്‍ ഒരുക്കിയ ചിതയ്‌ക്ക് വിശാഖിന്റെ സഹോദരന്‍ വിനായകനാണ് തീ കൊളുത്തി. കഴിഞ്ഞ 17ന് ആണ് ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയ കീഴ്‌ച്ചേരിമേല്‍ പള്ളിയോടം ക്ഷേത്രക്കടവിന് സമീപം മറിഞ്ഞ് വശാഖിനെയും തോണ്ടിയത്ത് വീട്ടില്‍ രാജീവ് (36)നെയും കാണാതായത്.
പിന്നീട് രണ്ടുദിവസമായി പമ്പാനദിയില്‍ നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ആറാട്ടുപുഴയില്‍നിന്നും മാലക്കരയില്‍ നിന്നും കണ്ടെടുത്തത്.
















