തുറവൂര്‍: ഏറെപ്രതിക്ഷ നല്‍കി പ്രഖ്യാപിച്ച ചന്തിരൂര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനം ജലരേഖയാകുന്നു,പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പദ്ധതി തയ്യാറാക്കി നിര്‍മ്മാണ ഉത്ഘാടനം വരെ എത്തിയ പദ്ധതിയാണ് ചുവപ്പുനാടയില്‍ വിശ്രമിക്കന്നത്.
തുടക്കത്തില്‍ പദ്ധതി സംബദ്ധിച്ച് എംപിയും എംഎല്‍എയും തമ്മില്‍ ഉടലെടുത്ത അവകാശത്തര്‍ക്കം യുഡിഎഫ്, എല്‍ഡിഎഫ് ഫഌക്‌സ് യുദ്ധമായി മാറിയതല്ലാതെ പദ്ധതി ഒരടി പോലും മുന്നോട്ടു പോയില്ല. മേഖലയിലെ മുഴുവന്‍ മത്സ്യസംസ്‌കരണ കയറ്റമതി സ്ഥാപനങ്ങളിലെ ഖര-ദ്രവമാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് ചന്തിരൂര്‍ പുത്തന്‍തോടിലേക്കാണ്. ഇതുമൂലം ആയിരക്കണക്കിന് പ്രദേശവാസികളാണ് ദുരിതം അനുഭവിക്കുന്നത്. ദേശിയ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കു പോലും മൂക്കുപൊത്താതെ കടന്നു പോകാനാവാത്ത സ്ഥിതിയാണ്.
ഈ തോട്ടില്‍ പ്ലാന്റുകളില്‍ നിന്ന് പുറംതള്ളുന്ന രാസമാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ ബാധിച്ച് നിരവധി പേരാണ് കഷ്ടപ്പെടുന്നത്.കോളറ, പകര്‍ച്ചപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ സാക്രമികരോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നത് പതിവാണ്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും മുന്നണികള്‍ എല്ലാം മാലിന്യ സംസ്‌കാരണ പ്ലാന്റ് ഉടന്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, ജനങ്ങള്‍ വളരെ പ്രതീക്ഷ അര്‍പ്പിച്ച ഈ ബഡ്ജറ്റിലും പ്ലാന്റിനായി തുക വക കൊള്ളിക്കാത്തത് പ്രദേശവാസികളെ നിരാശയലാക്കിയിരിക്കുകയാണ്, ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് തോട്ടിലെ മാലിന്യങ്ങള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മുന്‍വര്‍ഷങ്ങളില്‍ നീക്കം ചെയ്തിരുന്നു.
ഇത്തരത്തില്‍ നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ തോട്ടിന്റെ ഇരുകരകളിലും നിക്ഷേപിക്കുകയും ഇവ വീണ്ടും തോട്ടിലേയ്‌ക്ക് ഒഴുകി എത്തുകയും ആയിരുന്നു. ഇതിന് ശാശ്വാതപരിഹാരമായാണ് ട്രിറ്റ്‌മെന്റ് പ്ലാന്റ് നിര്‍ദേശിച്ചത്. ഇതാണ് ഇപ്പോഴും ദിവാസ്വാപ്‌നമായി അവശേഷിക്കുന്നത. ഈ ബജറ്റിലും ട്രീറ്റ്‌മെന്റ് പ്ലാന്റ് തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
















