ആസനം
ആസനം എന്നാല്‍ ഉറച്ച ഇരിപ്പ് എന്നേ അര്‍ത്ഥമുള്ളൂ. ശരീരത്തെ എപ്രകാരം വളവും തിരിവും നേരെയും ആക്കി വയ്ക്കാമോ അവയൊക്കെ ആസനങ്ങളാണ്. പുരാതന യോഗശാസ്ത്രത്തില്‍ 84 ആസനങ്ങളെപറ്റി പറയുന്നുണ്ട്. പില്ക്കാലത്ത് വന്ന പലയോഗ ഗ്രന്ഥങ്ങളിലൂടെ ഇവയുടെ എണ്ണം വര്‍ദ്ധിക്കുന്നു. ലണ്ടനില്‍ പ്രസിദ്ധീകരിച്ച ‘ലൈറ്റ് ഓണ്‍ യോഗ’ എന്ന ഗ്രന്ഥത്തില്‍ 300 യോഗക്രിയകള്‍ പ്രതിപാദിച്ചിട്ടുണ്ട്.
പ്രാഥമിക ആസനങ്ങളായ സ്വസ്തികാസനം, പത്മാസനം, സിദ്ധാസനം, വീരാസനം തുടങ്ങിയവ ധ്യാനം, പ്രാണായാമം എന്നിവ ശീലിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്. നേരത്തെവിവരിച്ച യമനിയമങ്ങള്‍ ശീലിച്ചവര്ക്കുമാത്രമേ ഇപ്പറയുന്ന ആസനങ്ങളില്‍ നിഷ്ഠവരുത്തുവാന് കഴിയൂ. ജീവിതമൂല്യങ്ങളുടെ അടിസ്ഥാനതത്ത്വം കൂടിയാണ് യമനിയമങ്ങള്‍. ആ ഉറച്ച നിലപാടുതറയിലാണ്. ഉറച്ച ഇരിപ്പ് അഥവാ യോഗാസനം ശീലിക്കേണ്ടത്.
പ്രാണായാമം: ഒരാസനത്തില്‍ ദൃഢമായി നിവര്‍ന്നിരുന്ന് ചെയ്യുന്ന നിയന്ത്രിത രീതിയിലുള്ള ശ്വാസോച്ഛ്വാസ പരിശീലനമാണ് പ്രാണായാമം. ഇതുമൂലം ശരീരത്തില്‍ പ്രാണശക്തി വര്‍ധിക്കും.
പ്രത്യാഹാരം: ധ്യാനപരിശ്രമത്തിനുമുന്പ് മനസ്സിനെ സ്വസ്ഥമാക്കാനും നിയന്ത്രിക്കാനുമുള്ള പ്രാഥമിക ഘട്ടമാണ് പ്രത്യാഹാരം. ഇതു മനസ്സിലാക്കാതെ ധ്യാനം ചെയ്യുന്നത് നിരര്‍ത്ഥകമാണ്. ധ്യാനമെന്ന പേരില്‍ പല കേന്ദ്രങ്ങളിലും മോഹനിദ്രയാണ് നടത്തുന്നത്. യോഗയിലെ മായമാണിത്.
പ്രത്യാഹാരം എന്നതുകൊണ്ട് മനസ്സിനെ ചിന്തകളില്‍നിന്ന് തിരിച്ചുവിളിക്കല്‍ എന്നര്‍ത്ഥമാക്കുന്നത്. വിവിധ വിഷയങ്ങളില്‍ നിന്ന്പിന്തിരിപ്പിച്ച മനസിനെ ഒന്നില്‍ ഉറപ്പിച്ചു നിര്‍ത്തുന്നു.
ധാരണ: ഒന്നില്‍ മനസ്സൂന്നിയുള്ള മാനസികാവസ്ഥയാണ് ധാരണ. ഏകാഗ്രതയുടെ പരകോടിയാണത്. ദേവതാരൂപങ്ങള്ക്ക് മുമ്പില്‍ ഭക്തര്‍ ചില നേരങ്ങളില്‍ അര്‍പ്പിത ചേതസ്സാവാകാറുണ്ടല്ലോ. ആ അവസ്ഥാന്തരമാണിത്.
ധ്യാനം: മാനസികാഭ്യാസങ്ങളില് ഏറ്റവും പ്രധാനപ്പെട്ടതാണ് ധ്യാനം. ഇതിന്റെ ഉയര്ന്നനിലകളില് മനസ്സിന്റെ അപാരമായ കഴിവുകള്‍ ബോധ്യമാവും. അനിയന്ത്രിതമായ മനസാണ് സകലദുഷ്കൃത്യങ്ങള്ക്കും ഉത്കണ്ഠയ്ക്കും കാരണമാവുന്നത്. യമനിയമങ്ങള്‍ പരീക്ഷിക്കുന്നതിലൂടെ മനോനിയന്ത്രണം മനസ്സിന്റെ നിയന്ത്രണത്തിലല്ലാതാവുന്ന മനസ്സ് നമ്മുടെ നിയന്ത്രണത്തിലാവുന്നു.
രസം തോന്നി ഒരു സിനിമ കണ്ടിരുന്നാല്‍ സമയം പോകുന്നതറിയില്ല. ഒരു സങ്കല്‍പ്പത്തില്‍ ലയിപ്പിച്ച് മനസ്സ് നീലജലാശയംപോലെ നിശ്ചലമാകുമ്പോള്‍ മനോവൃത്തികള്‍ ശമിക്കും. യോഗയെക്കുറിച്ച് പതഞ്ജലി പറഞ്ഞിട്ടുള്ളതുതന്നെ ‘ചിത്തവൃത്തി നിരോധം’ എന്നാണ്. ഈ അവസ്ഥയില്‍ തന്നെപ്പറ്റിയുള്ള തനതായ ബോധം കൈവരുന്നു. ഇത് സ്വര്‍ഗീയാനുഭൂതിയാണ്.
സമാധി: യോഗാനുഭൂതിയില്‍ ദിവസങ്ങളോളം ലയിച്ചിരിക്കുന്നതാണ് സമാധി. ജീവാത്മാവിന്റേയും പരമാത്മാവിന്റേയും ഐക്യമാണ് സമാധി. യോഗികള്‍ ഇതിന് ഉന്മനീ ഭാവം, ഹംസപദം എന്നൊക്കെ പറയും. ഇത് ലഭിച്ചവര്‍ക്ക് ഭൗതികനേട്ടങ്ങളിലോ സുഖദുഃഖങ്ങളിലോ താല്‍പ്പര്യമുണ്ടാവില്ല. അവന്റെ മനസ്സ് പരബ്രഹ്മത്തില്‍ ലയിച്ചിരിക്കും. അതായത് ധ്യാനത്തിന്റെ പരകോടിയില്‍ ലഭിക്കുന്ന ആത്മലയമാവുന്നു. ആ നിലയില്‍ ഞാന്‍ എന്റെ ശരീരം എന്ന അവസ്ഥകളില്ല. അങ്ങനെ ജീവന് എന്ന അവസ്ഥ വിട്ട് സ്വയം പരമാത്മാവായിത്തീരുന്നു. സര്‍വവും ബ്രഹ്മമായി കാണുന്നു.
ഈ പരമപദം പ്രാപിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞെന്നുവരില്ല. പക്ഷേ അന്യനോട് ദ്വേഷമില്ലാത്ത അവസ്ഥ യോഗയിലൂടെ കൈവരും. യുദ്ധം നടക്കുന്നത് മനുഷ്യരുടെ മനസിലാണെന്ന് പറയാറുണ്ട്. ആ മനസ്സ് ശുദ്ധമായിക്കഴിഞ്ഞാല്‍ പിന്നെ യുദ്ധക്കൊതിയുണ്ടാവില്ല. ലോകം നിരായുധമാകും. മനസമാധാനത്തിലൂടെ ലോകസമാധാനം കൈവരിക്കാന്‍ കഴിയും. അതുതന്നെയാണ് ലോകയോഗദിനത്തിന്റെ പ്രസക്തിയും. ലോകാ സമസ്തോ സുഖിനോ ഭവന്തു എന്നുപറയാം. അതായത് യോഗത്തിലൂടെ എല്ലാവര്ക്കും സുഖം കൈവരട്ടെ.
വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് യോഗ. തെറ്റായ ജീവിതശൈലി, ആഹാരശീലം, പിരിമുറുക്കം ഇവയാണ് അര്‍ബുദത്തിന്റെ അതിപ്രസരത്തിന് കാരണമെന്ന് ഭിഷഗ്വരന്മാര് ആവര്‍ത്തിച്ചുപറയുന്നു. ശരിയായ രീതിയിലുള്ള അഷ്ടാംഗയോഗ പുതിയൊരു ജീവിതശൈലിക്കും മനഃശാന്തിക്കുമുള്ള സ്വര്‍ഗീയ കവാടമാണ്. ആരോഗ്യമുള്ള മനസ്സ്, ആരോഗ്യമുള്ള ശരീരം അതിലൂടെ ലോകസമാധാനം. അതാണ് യോഗയുടെ സമകാലിക സന്ദേശം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: