മാവേലിക്കര: മകനും മരുമകളും ചേര്‍ന്ന് വസ്തു തട്ടിയെടുത്ത ശേഷം അച്ഛനെ ഉപേക്ഷിച്ചതായി പരാതി. കുറത്തികാട് പള്ളിയാര്‍വട്ടം ചൂരല്ലൂര്‍ കാഞ്ഞിരവിള കിഴക്കതില്‍ കരുണാകരനാ(70)ണ് ഈ ദുര്‍ഗതി.
കരുണാകരനും മൂന്നു മക്കളും ഭാര്യയുമടങ്ങുന്നതായിരുന്നു കുടുംബം. ഇളയ മകന് തന്റെ 16സെന്റ് വസ്തു നല്‍കി അവരുടെ കൂടെയായിരുന്നു കരുണാകരന്റെയും ഭാര്യയുടേയും ജീവിതം. ഭാര്യയ്‌ക്ക് തളര്‍വാതം പിടിപെട്ട് കിടപ്പിലായതോടെ എഴുത്തും വായനയും അറിയാത്ത കരുണാകരനില്‍ നിന്നും ബാക്കിയുണ്ടായിരുന്ന 16 സെന്റ് വസ്തു ലോണെടുക്കാന്‍ അച്ചന്റെ ഒപ്പ് ആശ്യമെന്ന് തെറ്റിധരിപ്പിച്ച് എഴുതി ഇളയ മകന്‍ വാങ്ങുകയായിരുന്നത്രെ.
മകന്റെയും ഭാര്യയുടെയും മോശമായ ഇടപെടല്‍ കാരണം കരുണാകരന്റെ ഭാര്യയുടെ ചികിത്സ മകളുടെ വീട്ടിലായിരുന്നു. ഭാര്യയുടെ മരണശേഷം തന്റെ വസ്തുവും മറ്റും ഇവര്‍ തട്ടിയെടുത്തുവെന്നറിഞ്ഞ് ചോദ്യം ചെയ്തപ്പോള്‍ മകനും മരുമകളും മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്നും ഇറക്കിവിടുകയുമുണ്ടായെന്ന് കരുണാകരന്‍ പറയുന്നു.
ഇതേ തുടര്‍ന്ന് കരുണാകരന്‍ മാവേലിക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. രോഗബാധിതനായ ഈ വയോധികന്‍ ഇപ്പോള്‍ തല ചായ്‌ക്കുന്നത് വീടിനു സമീപത്തുള്ള കാലിതൊഴുത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലും പോലീസിനും നിരവധി പരാതികള്‍ കൊടുത്തിട്ടും ഫലമൊന്നുമുണ്ടായില്ലായെന്നും കരുണാകരന്‍ പറഞ്ഞു.
വയോധികനായ തനിക്കെതിരെ ഇവര്‍ നിരവധി കള്ളക്കേസുകളും കൊടുത്തതായി ഇയാള്‍ പറയുന്നു. മറ്റു രണ്ടു മക്കള്‍ക്കും കൊടുക്കേണ്ടതായ ഭൂമിയാണ് ഇളയമകന്‍ തട്ടിയെടുത്തതെന്നും തന്നില്‍ നിന്ന തട്ടിയെടുത്ത ഭൂമിതിരികെ കിട്ടണമെന്നതുമാണ് കരുണാകരന്റെ ആവശ്യം.
















