പയ്യന്നൂര്‍: വിവാദമായ പയ്യന്നൂരിലെ നവജാത ശിശു വില്‍പ്പന സംബന്ധിച്ച് കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം രണ്ട് കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കി. അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എസ്പി ബി.അശോകന്‍ മുഖേന തുടര്‍ നടപടികള്‍ക്കായ എഡിജിപിക്ക് ഉടന്‍ കൈമാറും. ഇതോടെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ആറാഴ്ചത്തേക്ക് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന കോടതി ഉത്തരവിന്റെ കാലാവധി കഴിഞ്ഞതിനാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ എഡിജിപിയുടെ തീരുമാനമുണ്ടായാല്‍ അറസ്റ്റ് വൈകല്ല. പയ്യന്നൂരിലെ ഗൈനക്കോളജിസ്റ്റ് എടാട്ടുള്ള ദമ്പതികള്‍ക്ക് നവജാതശിശുവിനെ വില്‍പ്പന നടത്തിയെന്ന കേസും ഇതിലെ പരാതിക്കാര്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസിന്റെയും അന്വേഷണമാണ് പൂര്‍ത്തിയായിട്ടുള്ളത്. സിഐ കെ.വി.പ്രമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിവന്ന കേസുകളുടെ അന്വേഷണറിപ്പോര്‍ട്ടാണ് എഡിജിപിക്ക് കൈമാറുന്നത്. വില്‍പ്പന നടത്തിയതായി പറയപ്പെടുന്ന കുട്ടിയുടെ അമ്മയെ അന്വേഷണസംഘം കണ്ടെത്തിയതോടെയാണ് നവജാത ശിശുവില്‍പ്പന സംബന്ധിച്ച കേസന്വേഷണത്തിന് വഴിത്തിരിവായത്. ഈ സ്ത്രീ ഇരട്ട പ്രസവിച്ചതിലുള്ള ഒരു കുട്ടിയെയാണ് കൈമാറ്റം നടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പരാതിക്കാര്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന ഡോക്ടറുടെ പരാതിയില്‍ പണം വാങ്ങിയതായി പറയുന്ന കരിവെള്ളൂരിലെ രാജന്‍ സി നായരുടെയും പുതിയലത്തെ കെ.പി.മുരളീധരന്റെയും വീടുകളിലും സ്ഥാപനങ്ങളിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ശിശുവില്‍പ്പനയുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളെ രണ്ടായി തിരിച്ച് രണ്ടു സംഘമാണ് അന്വേഷണം നടത്തുന്നത്. മൂന്നു കേസുകള്‍ സിഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘവും രണ്ട് കേസുകള്‍ സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷിക്കുന്നത്. പയ്യന്നൂരിലെ ഡോക്ടര്‍മാരായ കെ.പി.ശ്യാമള, ഡോ.മുകുന്ദന്‍ നമ്പ്യാര്‍, മുനിസിപ്പല്‍ ജനന മരണ രജിസ്ട്രാര്‍, നവജാത ശിശുക്കളെ വിലക്കു വാങ്ങിയെന്ന പറയപ്പെടുന്ന പയ്യന്നൂര്‍ മേഖലയിലെ അഞ്ച് ദമ്പതികള്‍, ഇടനിലക്കാര്‍ തുടങ്ങി പതിനഞ്ചോളം പേരെ പ്രതികളാക്കി അഞ്ച് കേസുകളാണ് പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാജന്‍ സി നായരുടെ പരാതിയില്‍ സാമൂഹ്യക്ഷേമ വകുപ്പും പയ്യന്നൂര്‍ പോലീസും കേസെടുത്തിട്ടും തുടര്‍ നടപടികള്‍ കാണാതെ വന്നതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ആഭ്യന്തര വകുപ്പിനെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
















