യഥാര്‍ത്ഥ യുദ്ധം ആരംഭിക്കുന്നതിനുമുമ്പ് രാവണന്റെ അടുത്ത് ഒരുദൂതനെ അയക്കണമെന്ന് ശ്രീരാമനു തോന്നി. ആരെ അയക്കണം? സുഗ്രീവന്, ഹനുമാന്, അംഗദന് എന്നിവര്‍ തയ്യാറായി മുന്നോട്ടുവന്നു. അംഗദനെ തിരഞ്ഞെടുത്തു. കാരണം രാവണന്റെ സുഹൃത്തായിരുന്ന ബാലിയുടെ പുത്രനാണ് അംഗദന്. സുഗ്രീവന് രാജാവാണ്.
ദൂതനായി പോകുന്നതുശരിയല്ല. ഹനുമാനാണു പോകുന്നതെങ്കില്‍ രാവണന് കാണുമ്പോഴേ കോപം ഉണ്ടാകും. ചിലപ്പോള്‍ സംസാരിക്കാന്‍പോലും കഴിയാതെവരും. അതിനാല്‍ അംഗദനാണു പറ്റിയയാള്. ശ്രീരാമന് അംഗദനെ അടുത്തുവിളിച്ച് രാവണനോട് ഇങ്ങനെ പറയാന്‍ പറഞ്ഞു. ”ഹേ രാവണാ, അഹങ്കാരിയായ നീ മൂഢത്വം കൊണ്ട് ഋഷിമാരെയും അപ്സരസ്സുകളേയും നാഗങ്ങളേയും യക്ഷന്മാരെയുമെല്ലാം കണക്കിന് ഉപദ്രവിച്ചു.
ബ്രഹ്മാവിന്റെ വരംകൊണ്ടുണ്ടായ ഗര്‍വ് ഇന്നു നശിക്കും. എന്റെ ഭാര്യയെ അപഹരിച്ചതിന് നിന്നെ ശിക്ഷിക്കാന്‍ തയ്യാറായിട്ടാണ് ഞാന്‍ നില്‍ക്കുന്നത്. നീ മിഥിലാ രാജകുമാരിയെ കൂട്ടിക്കൊണ്ടുവന്ന് എന്നെ ശരണം പ്രാപിച്ചില്ലെങ്കില്‍ ഞാന്‍ ഈ ലോകത്തില്‍ രാക്ഷസന്മാരില്ലാതാക്കും. ധര്‍മ്മസ്വരൂപിയായ വിഭീഷണന് എന്റെയടുത്തെത്തിയിരിക്കുന്നു. അയാള്‍ ലങ്കേശ്വരനാകും. നീ മനോവേഗമുള്ള പക്ഷിയായി മൂന്നുലോകത്തില്‍ എവിടെപ്പോയൊളിച്ചാലും എന്നില്‍നിന്ന് രക്ഷപ്പെടുകയില്ല. നിന്റെ ജീവിതം ഇപ്പോള്‍ എന്നെ ആശ്രയിച്ചിരിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: