കൊച്ചി: മോദി സര്‍ക്കാര്‍ നല്‍കിയ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഒഴിച്ച് വികസനം അന്യം നില്‍ക്കുന്ന എറണാകുളം മണ്ഡലത്തില്‍ ഇത്തവണ പോരാട്ടം ശക്തമാണ്. യുവനേതാവ് എന്ന ബാനറില്‍ ജയിച്ച് കയറുകയും പിന്നീട് മണ്ഡല വികസനത്തിനായി ഒന്നും ചെയ്യാതെ വികസനം കുളം തോണ്ടിയതിനെതിരെയുള്ള വിധിയെഴുത്തിന് തയ്യാറെടുക്കുകയാണ് എറണാകുളത്തെ വോട്ടര്‍മാര്‍. ശക്തമായ ത്രികോണ മത്സരത്തിന് വേദിയായ എറണാകുളത്ത് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ. മോഹന്‍ദാസിനെ കളത്തിലിറക്കി പുതിയയൊരു വികസന ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ. പത്താമത്തെ വയസില്‍ രാഷ്‌ട്രീയസ്വയംസേവകസംഘത്തില്‍ ബാലസ്വയംസേവകനായി പ്രവര്‍ത്തനം ആരംഭിച്ച എന്‍.കെ. മോഹന്‍ദാസ് ബാലശിക്ഷക്, മുഖ്യശിക്ഷക്, മണ്ഡല്‍ കാര്യവാഹ്, ഒന്നരവര്‍ഷക്കാലം കാലടി താലൂക്ക് വിസ്താരക് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തതിന് അറസ്റ്റ് വരിച്ചു. ഇതിന് ശേഷം 1977 ല്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ്രപവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ട അദ്ദേഹം തൊഴിലാളി മേഖലയെ ശക്തിപ്പെടുത്തുന്നതില്‍ മികവുറ്റ പ്രവര്‍ത്തനമാണ് നടത്തിയത്. മേഖലാ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ഉത്തരവാദിത്വങ്ങള്‍ വഹിച്ചു. കൂടാതെ നിരവധി യൂണിയനുകളുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സില്‍ ജോലിചെയ്തു. 2008 നവംബറില്‍ വിരമിച്ചതിനുശേഷം ബിഎംഎസിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായി മാറി. തുടര്‍ന്ന് ഭാരതീയ ജനതാപാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷനായി. ഏലൂര്‍ ദേശീയ വായനശാലയുടെ പ്രസിഡന്റ്, ഏലൂര്‍ മേജര്‍ നാറാണത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി രക്ഷാധികാരി, സേവാഭാരതി അമൃതശക്തി വിദ്യാര്‍ത്ഥിനി സദനം രക്ഷാധികാരി, ശ്രീ മാതാ അമൃതാനന്ദമയി ഏലൂര്‍ ഭജനസമിതി കാര്യദര്‍ശി എന്നീ ചുമതലകള്‍ വഹിക്കുന്നു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മോഹന്‍ദാസ് മണ്ഡലത്തില്‍ നിറഞ്ഞ് കഴിഞ്ഞു.
സിറ്റിംഗ് എംഎല്‍എ ഹൈബി ഈഡന്‍ തന്നെയാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യന്‍ പോളിനെ തൃക്കാക്കരയിലേക്ക് തട്ടി അഡ്വ. അനില്‍കമാറിനെയാണ് എല്‍ഡിഎഫ് മത്സരിപ്പിക്കുന്നത്. ഇതിനോടകം ശക്തമായ പ്രചരണവുമായി മോഹന്‍ദാസ് മുന്നണി സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി മുന്നോട്ട് പോകുകയാണ്. മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടി വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന ബിജെപി സ്ഥാനാര്‍ത്ഥിക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. 1956ല്‍ ഉദയം ചെയ്ത മണ്ഡലത്തെ മുന്നണികള്‍ വികസന കാര്യത്തില്‍ കയ്യൊഴിയുകയാണ് ചെയ്തത്. മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിനെ കയ്യയച്ച് സഹായിച്ച മണ്ഡലമാണിത്. എന്നാല്‍ വികസനം എത്തിക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നു. 1987 ല്‍ സ്വതന്ത്രനായി വിജയിച്ച എം.കെ. സാനു, 1998ലെ ഉപതെരഞ്ഞടുപ്പില്‍ ഇടതു സ്വതന്ത്രനായി വിജയിച്ച ഡോ.സെബാസ്റ്റിയന്‍ പോളും ഒഴിച്ചാല്‍ ബാക്കിയെല്ലാം വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ്. അവസാനം നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഹൈബി ഈഡനായിരുന്നു വിജയം. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി ഇടതുപക്ഷത്തെ ഡോ.സെബാസ്റ്റിയന്‍ പോളിനെ വന്‍ ഭൂരിപക്ഷത്തില്‍ തറപറ്റിച്ചാണ് ഹൈബി തന്റെ കന്നി വിജയം നേടിയത്. ഹൈബി ഈഡന് 59,119 വോട്ട് ലഭിച്ചപ്പോള്‍ സെബാസ്റ്റ്യന്‍ പോളിന് 27,482 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ജി. രാജഗോപാല്‍ 6,362 വോട്ട് നേടിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് ആശ്വാസകരമല്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയെന്നോണം തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി നടത്തിയ മുന്നേറ്റം മുന്നണികളെ അസ്വസ്ഥരാക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 6000 ത്തിലെറേ വോട്ടുകള്‍ നേടിയ ബിജെപി തദ്ദേശ തെരഞ്ഞെടുപ്പില്‍ കരസ്ഥമാക്കിയത് പതിനേഴായിരത്തോളം വോട്ടുകളാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധകൃഷ്ണന്‍ 14000 ത്തോളം വോട്ടും നേടിയിരുന്നു. അത് കൊണ്ട് തന്നെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് എറണാകുളത്തെ സംബന്ധിച്ച് ശക്തമാകുമെന്ന് ഉറപ്പായി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ എംഎല്‍എ നടത്തിയ ഗുരുതരമായ വീഴ്‌ച്ച തന്നെയാണ് ഇത്തവണത്തെ എറ്റവും വലിയ പ്രചരണ വിഷയം. കുടിവെള്ള വിതരണവും ചര്‍ച്ചയാണ്. കൊച്ചിയുടെ തീരാശാപമായ കൊതുകു വിഷയവും പ്രചരണ വിഷയമായി ഉയര്‍ന്നു കഴിഞ്ഞു. പ്രചരണം രംഗം ചൂടേറുന്നതോടെ കേന്ദ്ര-സംസ്ഥാന നേതാക്കളെ രംഗത്ത് ഇറക്കി മണ്ഡലം പിടിച്ചെടുക്കുയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി മുന്നോട്ടുപോകുന്നത്. കോര്‍പ്പറേഷനിലെ 23 ഡിവിഷനുകളും ചേരാനെല്ലൂര്‍ ഡിവിഷനും ഉള്‍പ്പെടുന്നതാണ് മണ്ഡലം.
















