തലശ്ശേരി: തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും മുന്നണി ബലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി പ്രചാരണ രംഗത്ത് സജീവമായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി എ.എന്‍. ഷംസീറും അവസാനമായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ സിപിഎം മുന്‍ എംപിയായ എ.പി. അബ്ദുള്ളക്കുട്ടിയുമെത്തി. നിലവില്‍ ഇടത്പക്ഷത്തെ മാത്രം നിയമസഭയിലെത്തിച്ച തലശ്ശേരിയില്‍ ഷംസീറിനെ നേരിടാന്‍ ഇതേ വിഭാഗത്തില്‍പെട്ട എ.പി. അബ്ദുള്ളക്കുട്ടിയെ രംഗത്തിറക്കി കോണ്‍ഗ്രസ് ഒരു പരീക്ഷണത്തിനാണ് ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍ ന്യൂനപക്ഷ വോട്ട് ബാങ്കുകള്‍ ലക്ഷ്യമിട്ട് സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയ ഇടത്-വലത് മുന്നണികളുടെ തീരുമാനം ഭൂരിപക്ഷ വിഭാഗത്തിന് രണ്ട് മുന്നണികളും യാതൊരു വിലയും കല്‍പിക്കുന്നില്ലെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ഇരുമുന്നണികളെയും അനുകൂലിക്കുന്ന ഭൂരിപക്ഷ വിഭാഗത്തിലെ വോട്ടര്‍മാരുടെ പക്ഷം.
അതുകൊണ്ടുതന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വി.കെ,സജീവന്റെ സാന്നിധ്യത്തിന് പ്രസക്തി വര്‍ദ്ധിക്കുകയാണ്. തലശ്ശേരി മണ്ഡലത്തിലെ മുക്കിലും മൂലയിലും ഇത്തരം കാര്യങ്ങള്‍ തന്നെയാണ് സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നതും.
ഇവിടെ മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളായാണ് മത്സര രംഗത്തെങ്കിലും സ്ഥാനാര്‍ത്ഥികളുടെ പാര്‍ട്ടിയ്‌ക്കല്ലാതെ മുനണിയിലെ മറ്റു പാര്‍ട്ടികള്‍ക്ക് കാര്യമായ പങ്കില്ല. എല്‍ഡിഎഫില്‍ സിപിഎംഉം യുഡിഎഫില്‍ മുസ്ലിം ലീഗും എന്‍ഡിഎയില്‍ ബിജെപിയും ആണ് പ്രബല പാര്‍ട്ടികള്‍. എന്‍ഡിഎഫുകാരനായ ഫസല്‍, ആര്‍എംപിക്കാരനായ ടി.പി. ചന്ദ്രശേഖരന്‍, ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് ഇവരുടെയൊക്കെ കൊലപാതകം ജനങ്ങളില്‍ നിന്ന് സിപിഎമ്മിനെ ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ഷംസീറിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലിംലീഗിന്റെ വോട്ടില്‍ വിള്ളലുണ്ടാക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. ഇതു തടയാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കണ്ണൂര്‍ സിറ്റിങ്് എംഎല്‍എയും മുന്‍ സിപിഎം നേതാവുമായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയെ തലശ്ശേരിയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. പക്ഷേ, മുസ്ലിം വോട്ട് മാത്രം ലാക്കാക്കിയുള്ള ഇരുമുന്നണികളുടെയും മത്സരം ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് ഏറ്റവും കൂടുതല്‍ പ്രജോയനമാവുകയെന്ന് പോകുന്നത്.
വടകരയ്‌ക്കടുത്ത് വള്ളങ്ങാട് വാണുകണ്ടിയില്‍ പരേതരായ കുഞ്ഞപ്പ തങ്ങളുടെയും ജാനകിയമ്മയുടെയും രണ്ടാമത്തെ മകനായി 1976 ജനുവരി 14ന് ജനിച്ച വി.കെ. സജീവന്‍ പ്രൈമറി വിദ്യാഭ്യാസ കാലം മുതല്‍ തന്നെ ആര്‍എസ്എസ്സില്‍ സജീവമായിരുന്നു. തുടര്‍ന്ന് എബിവിപിയുടെയും യുവമോര്‍ച്ചയുടെയും ബിജെപിയുടെയും വിവിധ ചുമതലകള്‍വഹിച്ചു പ്രവര്‍ത്തിച്ചു. എബിവിപിയുടെ യൂണിറ്റ് സെക്രട്ടറി മുതല്‍ സംസ്ഥാന സമിതി അംഗംവരെയുള്ള ചുമതലകള്‍ വഹിച്ചു. പിന്നീട് യുവമോര്‍ച്ച മേപ്പയൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായി. 1997-98 വര്‍ഷങ്ങളില്‍ ആര്‍എസ്എസ് സംസ്ഥാന കാര്യാലയ ജോ.സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999ല്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ സിപിഎമ്മുകാര്‍ കോലപ്പെടുത്തിയ ശേഷം എറണാകുളത്ത് നടന്ന യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ വെച്ച് മുഴുവന്‍ സമയ പ്രവര്‍ത്തകനായി. തുടര്‍ന്ന് യുവമോര്‍ച്ചയുടെ വിവിധ മേഖലകളുടെ സംഘടനാ സെക്രട്ടറിയായും പിന്നീട് സംസ്ഥാന സെക്രട്ടറി, ജനറല്‍ സെക്രട്ടറി, ദേശീയ സമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ബിജെപി സംസ്ഥാന സമിതി അംഗം, പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് എന്നീ ചുമതലകളും വഹിച്ചിട്ടുള്ള വി.കെ. സജീവന്‍ ഇപ്പോള്‍ ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയാണ്. ഇക്കാലയളവില്‍ വിവിധ സമരങ്ങളില്‍ സജീവമായി പങ്കെടുക്കുകയും പോലീസ് മര്‍ദ്ദനമനുഭവിക്കുകയും ജയില്‍വാസമനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള സജീവന്‍ അറിയപ്പെടുന്ന പ്രസംഗകനുമാണ്. 2010ല്‍ എടച്ചേരി ഡിവിഷനില്‍ നിന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കും 2011ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിയാടി മണ്ഡലത്തില്‍ നിന്നും 2014ല്‍ വടകര ലോകസഭാ മണ്ഡലത്തിലും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. തലശ്ശേരി കൊമേഴ്‌സല്‍ ടാക്‌സ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടറായ പിണറായി സ്വദേശിനി സരിതയാണ് ഭാര്യ. മകള്‍: അഞ്ചു വയസ്സുകാരി മിത്രാലക്ഷ്മി.
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തനത്തിലൂടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എ.എന്‍. ഷംസീര്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ടാണ്. തലശ്ശേരി സഹകരണ ആശുപത്രി പ്രസിഡണ്ട്, കോടിയേരി സ്വാശ്രയ പാലിയേറ്റീവ് സെന്റര്‍ വര്‍ക്കിങ് ചെയര്‍മാന്‍, തലശ്ശേരി സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍, ഇ.കെ. നായനാര്‍ ഫുട്‌ബോള്‍ ക്ലബ് രക്ഷാധികാരി, എന്നീ നിലകളിലും പ്രവര്‍ത്തികുന്നുണ്ട്. എസ്എഫ്‌ഐ ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. പാലയാട് ലോ കോളേജില്‍ നിന്ന് എല്‍എല്‍ബിയും എല്‍എല്‍എംഉം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോടിയേരി മാടപ്പീടികയിലെ കോമത്ത് ഉസ്മാന്റെയും സെറീനയുടെയും മകനാണ്. പി.എം. ഷഹലയാണ് ഭാര്യ. മകന്‍: ഇസാന്‍.
എസ്എഫ്‌ഐ പ്രവര്‍ത്തനത്തിലൂടെ രാഷ്‌ട്രീയരംഗത്തെത്തിയ എ.പി. അബ്ദുള്ളക്കുട്ടി രണ്ട് തവണ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. കണ്ണൂര്‍ ഐടിഐ, കണ്ണൂര്‍ എസ്എന്‍കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എസ്എഫഐ ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പിന്നീട് 1999ല്‍ സിപിഎം വിട്ടു കോണ്‍ഗ്രസ്സിലെത്തി. ഇപ്പോള്‍ യുഡിഎഫിന്റെ കണ്ണൂര്‍ എംഎല്‍എയാണ്. കണ്ണൂര്‍ നാറാത്ത് സ്വദേശിയാണ് അബ്ദുള്ളക്കുട്ടി. ടി.പി. മൊയ്തീന്റെയും എ.പി. സൈനബയുടെയും മകനാണ്. ഡോ.വി.എം. റോബിനയാണ് ഭാര്യ. മക്കള്‍: അമല്‍ റോസ്, തമന്ന.
















