പാനൂര്‍: അക്രമത്തിനും രാഷ്‌ട്രീയ അസഹിഷ്ണുതക്കുമെതിരെ വിധിയെഴുതാന്‍ കാതോര്‍ത്ത് കൂത്തുപറമ്പ് മണ്ഡലത്തിലെ ജനങ്ങള്‍. ഇതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. സദാനന്ദന്‍മാസ്റ്റര്‍. 2011ല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു ലഭിച്ച വോട്ട് 11,835. 2014ലെ ലോക്‌സഭയില്‍ 14,450. തദ്ദേശതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നും ബിജെപിയുടെ അക്കൗണ്ടില്‍ വന്നവോട്ട് 20,835. നിലവില്‍ മണ്ഡലത്തിലെ പ്രബലശക്തിയായ ബിഡിജെഎസുമായി ചേര്‍ന്ന് എന്‍ഡിഎ മുന്നണിയായി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ നേതൃത്വം തയ്യാറല്ല.
അക്രമത്തിലൂടെ ഭീതിപരത്തി പാര്‍ട്ടിഗ്രാമങ്ങള്‍ സൃഷ്ടിക്കപ്പെട്ട കണ്ണൂരിലെ പ്രധാനമണ്ഡലങ്ങളിലൊന്നാണ് കൂത്തുപറമ്പ്. അധ്യാപകനെ ക്ലാസുമുറിയിലിട്ട് വെട്ടിക്കൊന്നതും ഇവിടെ. 1994ല്‍ കൂത്തുപറമ്പ് ടൗണില്‍ ആര്‍എസ്എസ് നേതാവ് പി.മോഹനനെ വെട്ടിത്തുണ്ടമാക്കി രാഷ്‌ട്രീയ അധീശത്വം സ്ഥാപിച്ചവര്‍ ഈ മണ്ണില്‍ സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട അഞ്ചുയുവാക്കളെ ബലിനല്‍കുകയും ചെയ്തു. മാര്‍ക്‌സിസ്റ്റ് ഭീകരതയുടെ കാളിയഫണങ്ങള്‍ നൃത്തമാടിയ ദിനരാത്രങ്ങള്‍ ഒരു തലമുറയെ വഴിപിഴപ്പിച്ചതിന്റെ പരിണിതഫലമാണ് പാനൂര്‍, കൂത്തുപറമ്പ് സര്‍ക്കിള്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ക്രിമിനല്‍ കേസുകള്‍. അഭ്യസ്തവിദ്യരായി തൊഴില്‍നേടി കുടുംബം പുലര്‍ത്തേണ്ടവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരുട്ടുമുറിയില്‍ വിധിയെപ്പഴിച്ചു കഴിയുന്നു. ബോംബുകള്‍ പൊട്ടി ജീവഹാനി സംഭവിച്ചവരും അംഗഭംഗം വന്നവരും നാളെയുടെ പ്രതീക്ഷകളായിരുന്നു. ഇതിലൂടെ മദ്യത്തിനും മറ്റ് ലഹരികള്‍ക്കും അടിപ്പെട്ടവരും അനവധി.
രാഷ്‌ട്രീയ പാശ്ചാത്തലമുണ്ടെങ്കില്‍ ജീവിതസഖിയെപ്പോലും ലഭിക്കാന്‍ പ്രയാസമെന്ന് യുവാക്കള്‍ രാഷ്‌ട്രീയഭേദമന്യേ പറയുന്നു.കൂത്തുപറമ്പിലെ പി.മോഹനന്‍, അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടുന്ന ഏരിയാകമ്മറ്റി പ്രവര്‍ത്തിക്കുന്ന പ്രദേശമെന്ന പ്രത്യേകതയും കൂത്തുപറമ്പിനുണ്ട്. ഇവിടെയാണ് സിപിഎം ക്രൂരതയുടെ കോടാലിക്കരങ്ങള്‍ അരിഞ്ഞെടുത്ത ഇരുകാലുകളുമില്ലാതെ അക്രമത്തിനെതിരെ വോട്ടുചോദിച്ച് സി.സദാനന്ദന്‍മാസ്റ്ററെന്ന മാതൃകാ അദ്ധ്യാപകന്‍ വോട്ടര്‍മാരെ കാണുന്നത്.
1994 ജനുവരി 25നാണ് ആര്‍എസ്എസ് ജില്ലാസഹകാര്യവാഹക് ആയിരുന്ന സി.സദാനന്ദന്‍ മാസ്റ്ററെ മട്ടന്നൂര്‍ ഉരുവച്ചാലില്‍ വെച്ച് സിപിഎം സംഘം അക്രമിച്ചത്. കാലുകള്‍ മുറിച്ചെടുത്ത് ദൂരെയെറിഞ്ഞവര്‍ക്ക് മുന്നിലൂടെ ഇന്ന്് സ്വതസിദ്ധമായ പുഞ്ചിരിയില്‍ സദാനന്ദന്‍മാസ്റ്റര്‍ നടക്കുകയാണ്. വേദന കടിച്ചമര്‍ത്തി പൊയ്‌ക്കാലുമായി നാടിന്റെ ശാന്തിക്കു വോട്ടഭ്യര്‍ത്ഥിച്ച്. ജയിക്കുമെന്ന ശുഭപ്രതീക്ഷ തന്നെയാണ് ഇദ്ദേഹത്തെ മുന്നോട്ടു നയിക്കുന്നത്. കൂത്തുപറമ്പില്‍ വിപ്ലവം വരുമെന്നു പറയുമ്പോള്‍, സംശയലേശമന്യേ സദാനന്ദന്‍ മാസ്റ്റര്‍ പറയും, വരും കാവിവിപ്ലവം. സോഷ്യലിസ്റ്റുകാരും പിന്നീട് കമ്യൂണിസ്റ്റ് മാടമ്പികളും ഒരു ജനതയെ കാല്‍കീഴിലാക്കി അടിച്ചമര്‍ത്തിയ ഇന്നലെകളില്‍ നിന്നും നേരിന്റെ ശാന്തിമന്ത്രവുമായി സമാധാനവും, വികസനവുമുയര്‍ത്തി പിടിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പര്യടനം തുടരുകയാണ്. ഇരുമുന്നണികളും,പടലപിണക്കങ്ങളും ഗ്രൂപ്പുപോരുമായി കളിക്കുമ്പോള്‍ കളംനിറഞ്ഞ് വിജയകാഹളം മുഴക്കി നേരിന്റെ സഹയാത്രികന്‍ യാത്രയിലാണ്. വിശ്രമമില്ലാതെ വോട്ടര്‍മാരെ കാണാന്‍.
















