തൃപ്പൂണിത്തുറ: മാങ്ങ എറിഞ്ഞും കുളത്തില്‍ ചാടിയും മണ്ണപ്പം ചുട്ടും അവര്‍ തുള്ളിച്ചാടി. തന്റെ മാതാപിതാക്കളുടെ കുട്ടിക്കാലം ഇങ്ങനെയായിരുന്നുവെന്ന തിരിച്ചറിവും അവരില്‍ കൂടുതല്‍ ആഹ്ലാദം പകര്‍ന്നു. തൃപ്പൂണിത്തുറ ഇല്ലം നടത്തുന്ന നാട്ടറിവിലാണ് കുട്ടികള്‍ പഴയകാല കളികളുടെ മധുരം നുകര്‍ന്നത്.
നിരവധി മധ്യവേനല്‍ പഠനക്യാമ്പുകള്‍ ഉണ്ടെങ്കിലും പ്രകൃതിയുമായി ഇത്രയധികം ഇണങ്ങിയുള്ള നാട്ടറിവ് ഇല്ലത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് ഡയറക്ടര്‍ ഇല്ലം സുനില്‍ കുമാര്‍ പറഞ്ഞു. കഞ്ഞിയും പയറും മാങ്ങാച്ചമന്തിയും ഇടിച്ചക്ക തോരനും ചക്കപുഴുക്കും ചുട്ടപപ്പടവുമാണ് പഞ്ചദിന ക്യാമ്പിലെ ഭക്ഷണം. 9.30 ന് ക്യാമ്പില്‍ എത്തുന്ന കുട്ടികള്‍ക്ക് 11 ന് സംഭാരമോ നാരങ്ങാ വെള്ളമോ നല്‍കും. പാളയില്‍ കഞ്ഞി പ്ലാവില കുമ്പിള്‍കുത്തിയാണ് കുടിക്കുന്നത്. ഇതിന്റെ ഗുണങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്തിക്കൊടുത്തുകൊണ്ടാണ് കഞ്ഞി വിളമ്പുന്നത്.
ഉച്ചയ്‌ക്ക് ശേഷം കുട്ടികള്‍ നാരായണീയം, ഭഗവദ്ഗീത, ശ്ലോകങ്ങള്‍ പാരായണം ചെയ്യിക്കും. പുരാണ കഥകള്‍ പറഞ്ഞും പറയിച്ചും കുട്ടികളില്‍ സംസ്‌കാരം വളര്‍ത്താന്‍ ചെറിയ ശ്രമം നടത്തുന്നതായും സുനില്‍ പറഞ്ഞു.
നാല് വര്‍ഷം മുമ്പ് ആരംഭിച്ച ക്യാമ്പില്‍ ഈ വര്‍ഷം 45 കുട്ടികളുണ്ട്. പി. രവിയച്ചനും ത്യാഗരാജന്‍ പോറ്റിയും ചേര്‍ന്നാണ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഭാര്യ സിന്ധു സുനിലും സഹായിയായി ഉണ്ട്. സല്‍ക്കല വിജയന്‍, ത്യാഗരാജന്‍ പോറ്റി, രുഗ്മിണീ അന്തര്‍ജനം, ശരത് റെയിന്‍ബോ, ഗീതാ സുധീര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു.
















