പാനൂര്‍: അഴീക്കോടിലെ അഴിയാകുരുക്കില്‍ അകപ്പെട്ട് സിപിഎം. കൂത്തുപറമ്പില്‍ പിടഞ്ഞുവീണു മരിച്ച അഞ്ച് രക്തസാക്ഷികളെയും, അവരുടെ കുടുംബങ്ങളെയും, വെടിവെപ്പില്‍ നട്ടെല്ലു തകര്‍ന്നു കിടക്കുന്ന ചൊക്ലിയിലെ പുഷ്പനെയും മറന്ന് സിപിഎം നേതൃത്വം അഴീക്കോട് നിയോജക മണ്ഡലത്തില്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥി എം.വി.നികേഷ്‌കുമാറിനെതിരെ ജില്ലയില്‍ ജനരോഷമുയരുകയാണ്. എം.വി.രാഘവനെ കൊലയാളിയെന്നു വിളിച്ചവര്‍, രാഘവന്റെ മകനു വേണ്ടി ഇങ്ക്വിലാബ് വിളിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍. ഓഹരി തട്ടിപ്പ് അടക്കമുളള ആരോപണങ്ങളും നികേഷ്‌കുമാറിനെതിരെയുണ്ട്. എം.വി.നികേഷിന്റെ ഉടമസ്ഥതയിലുളള മാധ്യമസ്ഥാപനം കോടികള്‍ നികുതി വെട്ടിച്ചിരുന്നു. ഇതിനെതിരെ ആദായനികുതി വകുപ്പ് ഇയാള്‍ക്കെതിരെ നടപടിയും കൈകൊണ്ടിരുന്നു. വി.ശിവന്‍കുട്ടി എംഎല്‍എ ഇടപ്പെട്ട് വന്‍തുക ആദായനികുതി വകുപ്പില്‍ അടച്ചാണ് എം.വി.നികേഷ്‌കുമാറിനെ നടപടിയില്‍ നിന്നും രക്ഷപ്പെടുത്തിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ബിജുരമേശ് നല്‍കിയ കോടികളാണ് ഇയാളെ രക്ഷപ്പെടുത്തിയതെന്ന് സൂചന ശക്തമായിരുന്നു. ഇങ്ങിനെ നിരവധി ആരോപണശരങ്ങള്‍ നേരിടാന്‍ ഈ തെരഞ്ഞെടുപ്പില്‍ എം.വി.നികേഷ്‌കുമാര്‍ തയ്യാറാകേണ്ടി വരും. ഇന്നലെ സിപിഎം മുന്‍ജില്ലാസെക്രട്ടറിയും, കതിരൂര്‍ മനോജ് വധത്തിലെ മുഖ്യസൂത്രധാരനുമായ പി.ജയരാജനെ കണ്ട എം.വി.നികേഷ്‌കുമാര്‍ പുഷ്പനെയും കാണണമെന്ന ആവശ്യമാണ് നവമാധ്യമങ്ങളിലൂടെ സിപിഎം ഉയര്‍ത്തുന്നത്. കൂത്തുപറമ്പിലെ വിപ്ലവവസന്തങ്ങളെ നിങ്ങള്‍ക്ക് മാപ്പ് എന്നെഴുതിയ പോസ്റ്റുകളും വ്യാപകമാണ്. മാധ്യമലോകത്തു നിന്നും രാഷ്‌ട്രീയ ഗോദയിലിറങ്ങുന്ന എം.വി.നികേഷ് കുമാറിനെതിരെ സിറ്റിംഗ് എംഎല്‍എ കെ.എം.ഷാജിയാണ് എതിരാളി. ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ:എംവി.കേശവനാണ് പോരാട്ടത്തിനുളളത്.
















