കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍പ്രമുഖായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ യുഡിഎഫ് ഗവണ്‍മെന്റ് സിപിഎമ്മിന് എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുകയാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിസദസ്യന്‍ വത്സന്‍ തില്ലങ്കേരി പത്രസമ്മേളനത്തില്‍ പറഞ്ഞു. കേസില്‍ 25-ാം പ്രതിയായ പി.ജയരാജനെ ചോദ്യം ചെയ്യാന്‍ സിബിഐ നോട്ടീസ് നല്‍കിയ സമയംതൊട്ട് ജയരാജന്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. ആറുമാസം മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആദ്യ നോട്ടീസ് ലഭിച്ചപ്പോള്‍ത്തന്നെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ സിപിഎം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ അഭയം തേടുകയായിരുന്നു ജയരാജന്‍. ആഴ്ചകളോളം അവിടെക്കിടന്ന് നിയമത്തിന് മുമ്പില്‍ ഹാജരാകാതെ നിയമവാഴ്ചയെ അട്ടിമറിച്ചു. ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴൊക്കെ ആശുപത്രിയില്‍ അഭയം പ്രാപിക്കുന്നത് കുറ്റവാളിയെന്ന് സ്വയം ബോധ്യമുള്ളതുകൊണ്ടാണ്. അവസാനം തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോഴാണ് കോടതിയില്‍ ഹാജാരാകാന്‍ ജയരാജന്‍ തയ്യാറായത്. കോടതി റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചപ്പോള്‍ ജയിലില്‍പോകുന്നതിന് പകരം ഡോക്ടര്‍മാരെയും യുഡിഎഫിനെയും സ്വാധീനിച്ച് വീണ്ടും ആശുപത്രിവാസം തരപ്പെടുത്തി. റിമാന്റ് പ്രതിയെ സര്‍ക്കാര്‍ ആശുപത്രിയിലേക്കയക്കുന്നതിന് പകരം പകരം സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയിലേക്കയച്ചത് യുഡിഎഫ് ദുസ്വാധീനത്തിന് വഴങ്ങിയതുകൊണ്ടാണ്.
പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡുകളെല്ലാം ജയരാജന് യാതൊരു അസുഖവുമില്ലെന്ന് പറഞ്ഞിട്ടും കോഴിക്കോട്ടും തിരുവനന്തപുരത്തുമായി ഒരുമാസം ആശുപത്രിയില്‍ കിടന്നു. ഇത് കേരള ഗവണ്‍മെന്റിനെയും ആരോഗ്യവകുപ്പിനെയും സ്വാധീനിച്ചാണ് ചെയ്തത്. കോഴിക്കോടുവെച്ച് സിപിഎം നേതാവ് പിണറായി വിജയന്‍ ജയരാജനെ ചോദ്യം ചെയ്യാന്‍ വിട്ടുകൊടുക്കില്ലെന്നും വേണമെങ്കില്‍ ആശുപത്രിയില്‍ ചോദ്യം ചെയ്യാമെന്നും പരസ്യമായി വെല്ലുവിളിച്ചു. എന്നിട്ടും ഗവണ്‍മെന്റ് അനങ്ങാപ്പാറനയമാണ് സ്വീകരിച്ചത്. സിബിഐയുടെ കസ്റ്റഡി അപേക്ഷയില്‍ കോടതിയുത്തരവ് വന്നപ്പോള്‍ പെട്ടെന്ന് എല്ലാ അസുഖവും മാറിയ ജയരാജനെ ജയിലിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. പ്രതിചേര്‍ക്കപ്പെട്ടയാളെ സ്വതന്ത്രമായി ചോദ്യം ചെയ്യാനുളള അന്വേഷണ ഏജന്‍സിയുടെ അവകാശത്തെ ചോദ്യം ചെയ്യുകയാണ് സിപിഎം.
സിപിഎം നേതാക്കള്‍ കേസില്‍ പ്രതിയായിട്ടുളള കാലഘട്ടത്തിലെല്ലാം തങ്ങളെ വേട്ടയാടുന്നുവെന്ന ആരോപണം ഉന്നയിക്കുന്നത് സിപിഎമ്മിന്റെ പതിവ് ശൈലിയാണ്. ഇത്തരം കേസുകള്‍ രാഷ്‌ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി അട്ടിമറിക്കാന്‍ ശ്രമിക്കാറുണ്ട്. ടിപി, ഫസല്‍, ഷുക്കൂര്‍ കേസുകളിലെല്ലാം സിപിഎം പിന്‍തുടര്‍ന്നുവന്ന രീതി ഇതായിരുന്നു. അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തിയ സംഭവവും നിരവധിയാണ്. ജയരാജന്‍ നിരപരാധിയാണെങ്കില്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി നിരപരാധിത്വം തെളിയിക്കുകയാണ് വേണ്ടത്. നേരെമറിച്ച് ഒളിച്ചോടുകയല്ല വേണ്ടതെന്നും തില്ലങ്കേരി പറഞ്ഞു. മനോജ് വധക്കേസില്‍ സിപിഎമ്മിന്റെ കൂടുതല്‍ ഉന്നത നേതാക്കള്‍ പ്രതികളായി വരാന്‍ സാധ്യതയുണ്ടെന്നതാണ് സിപിഎമ്മിന്റെ ഭയം. ഇതാണ് ജയരാജനെ ചോദ്യം ചെയ്യുന്നത് തടയാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്.
ജയിലിലെത്തിയ ജയരാജന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ സിബിഐക്കും ആര്‍എസ്എസിനുമെതിരെ വിമര്‍ശനങ്ങളുന്നയിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടി നഗ്നമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. നിയമസംവിധാനത്തെ ആകെ അട്ടിമറിച്ചുകൊണ്ടുനടന്നുകൊണ്ടിരിക്കുന്ന ഈ നാടകങ്ങള്‍ക്കെല്ലാം കേരള ഗവണ്‍മെന്റ് പ്രത്യക്ഷമായും പരോക്ഷമായും ഒത്താശ ചെയ്തുകൊടുക്കുകയാണ്. അതിനാല്‍ സിപിഎം കോണ്‍ഗ്രസ് ഒത്തുകളിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ വമ്പിച്ച പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതായും വത്സന്‍ തില്ലങ്കേരി പറഞ്ഞു. പ്രക്ഷോഭത്തിന്റെ ഭാഗമായി വരുന്ന 14ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് നിയമവാഴ്ച ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബഹുജന മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















