ന്യൂദല്‍ഹി: വസ്തുതകള്‍ സത്യസന്ധമായി അവതരിപ്പിക്കണമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനോട് ജെഎന്‍യു പ്രൊഫസറുടെ ഉപദേശം. പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ സത്യവിരുദ്ധമായ കാര്യങ്ങള്‍ പറയരുതെന്ന് ജെഎന്‍യു അധ്യാപകനും കവിയുമായ മകരന്ദ് പരാഞ്ജപെ ഉപദേശിച്ചു. ജെഎന്‍യു ഭരണവിഭാഗം ബ്ലോക്കില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രൊഫ പരാഞ്ജപെ. പ്രൊഫസറുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ കനയ്യയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത് പരിഹാസ്യമായി. പ്രസംഗ ശേഷം പ്രകോപനവും പരിഹാസവും നിറഞ്ഞ ചോദ്യങ്ങളിലൂടെയും കനയ്യയും സംഘവും പ്രൊഫസര്‍ പരാഞ്ജപെയെ അപമാനിച്ചു.
ആര്‍എസ്എസ് സര്‍സംഘചാലക് ഗോള്‍വള്‍ക്കര്‍ മുസോളിനിയെ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കനയ്യ പറയുന്നത്. എന്നാല്‍ വാസ്തവ വിരുദ്ധമായ കാര്യമാണത്. ഫാസിസത്തിനെതിരെയാണ് സമരമെങ്കില്‍ സ്റ്റാലിന്‍ സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നടപടിയെയാണ് ഫാസിസമെന്ന് വിളിക്കേണ്ടത്. ഒരു തൂക്കിക്കൊലയ്‌ക്കെതിരെ ഇത്രയും പ്രതിഷേധം ഉയര്‍ന്ന നാട്ടില്‍ ജീവിക്കാനായതില്‍ ഞാനിപ്പോള്‍ സന്തോഷിക്കുന്നു. കാരണം 1920കള്‍ മുതല്‍ 1950കള്‍ വരെ സ്റ്റാലിന്റെ യുഎസ്എസ്ആറില്‍ എത്ര തൂക്കിക്കൊലകളാണ് നടന്നത്. പത്തുലക്ഷത്തിനടുത്ത് ആളുകളെയാണ് സ്റ്റാലിന്‍ ഭരണകാലത്ത് കൊലപ്പെടുത്തിയത്. ക്രിമിനല്‍, സിവില്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ ശിക്ഷവിധിച്ച് കോടതികള്‍ തൂക്കിക്കൊന്നത് ഏകദേശം 34,000പേരെയാണ്, പരാഞ്ജപെ പറഞ്ഞു. പ്രൊഫസറുടെ വാക്കുകള്‍ക്ക് മുദ്രാവാക്യങ്ങള്‍ കൊണ്ടായിരുന്നു കനയ്യയുടേയും കൂട്ടരുടേയും മറുപടി.
ഭാരതത്തിന്റെ പരമാധികാരം അംഗീകരിക്കുന്നതില്‍ എന്തിനാണ് ഇടതുപാര്‍ട്ടികള്‍ക്ക് ഇത്ര അസ്വസ്ഥതയെന്നും പരാഞ്ജപെ ചോദിച്ചു. കനയ്യയുടെ പ്രസംഗത്തില്‍ രാജ്യത്തെ ഏറ്റവും പഴക്കമേറിയ സംഘടന തങ്ങളുടേതാണെന്നും സ്വാതന്ത്ര്യ സമരത്തില്‍ സംഘടന പങ്കെടുത്തെന്നുമുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിനെയും പരാഞ്ജപെ ചോദ്യം ചെയ്തു. ലോകമഹായുദ്ധകാലത്ത് ബ്രിട്ടണെതിരെ തങ്ങള്‍ സമരം ചെയ്യില്ലെന്ന് രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എഴുതിക്കൊടുത്തതും പ്രൊഫസര്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് കനയ്യപറയുമ്പോള്‍ എനിക്കതിന്റെ തെളിവ് വേണമെന്ന് ആവശ്യപ്പെടാം. ആരാണ് ജനാധിപത്യപരമെന്നും ആരാണ് അല്ലാത്തതെന്നും നമുക്ക് ആഴത്തില്‍ പരസ്പരം ചോദിക്കാമെന്നും പ്രൊഫസര്‍ പരാഞ്ജപെ പറഞ്ഞു.
















