ഇത്യുക്ത്വാ പിതരം പുത്ര: പാദയോ: പതിത: ശുക:
ബദ്ധാഞ്ജലിരുവാ ചേദം ഗന്തുകാമോ മഹാമനാ:
ആപ്യച്ഛേത്വാം മഹാഭാഗ ഗ്രാഹ്യം തേ വചനം മയാ
വിദേഹാന് ദൃഷ്ടുമിച്ഛാമി പാലിതാന് ജനകേന തു
സൂതന്‍ തുടര്‍ന്നു: ഇങ്ങനെ പറഞ്ഞു ശുകന് അച്ഛന്റെ കാല്ക്കല് വീണു നമസ്കരിച്ചു. ‘അച്ഛാ ഞാന്‍ യാത്ര ചോദിക്കുന്നു. അവിടുന്നു പറഞ്ഞ കാര്യം മനസ്സിലാക്കാന്‍ ഞാന്‍ വിദേഹരാജ്യത്തേയ്ക്ക് പോവുകയാണ്. എങ്ങിനെയാണ് ദണ്ഡമില്ലാതെ ജനകന് രാജ്യഭാരം നിര്‍വ്വഹിക്കുന്നതെന്ന് അറിയാന്‍ എനിക്കാഗ്രഹമുണ്ട്. ശിക്ഷകിട്ടുമെന്ന ഭയമില്ലെങ്കില്‍ മനുഷ്യര്‍ ധര്‍മ്മനിഷ്ഠ പുലര്‍ത്തുകയില്ലെന്ന് മനു മുതലായവര്‍ പണ്ടേ പറഞ്ഞിരിക്കുന്നു. ‘ഈ വന്ധ്യയാണ് എന്റെ അമ്മ’ എന്ന് പറയുന്നതുപോലുള്ള അസംബന്ധമാണോ ഈ രാജാവിന്റെ ഭരണം എന്നെനിക്കു സന്ദേഹം തോന്നുന്നു. എതായാലും ഞാനൊന്ന് പോയി വരട്ടെ.’
ഇങ്ങനെ പോകാനുറച്ച് നില്ക്കുന്ന മകനെ ആലിംഗനം ചെയ്തുകൊണ്ട് വ്യാസന് പറഞ്ഞു: ‘നിനക്ക് മംഗളം ഉണ്ടാവട്ടെ. എന്നാല്‍ ആദ്യം എനിക്കൊരു വാക്ക് തരിക. നീ പോയിട്ട് ഈ ആശ്രമത്തിലേക്ക് തന്നെ മടങ്ങി വരണം. തുടര്‍ന്നുള്ള നിന്റെ യാത്ര മറ്റൊരിടത്തെയ്ക്കാവരുത്. നിന്റെ മുഖം കാണാതിരുന്നാല്‍ എനിക്ക് വ്യസനമാവും. എന്റെ പ്രാണനായ നീ ജനകനെ കണ്ടു സംശയനിവൃത്തി വരുത്തിയശേഷം ഇവിടെ മടങ്ങി വന്നു വേദാദ്ധ്യയനം നടത്തി സുഖമായി ജീവിച്ചാലും.’
പിതാവിനെ വലംവെച്ച് വില്ലില്‍ നിന്ന് വിട്ട ശരംപോലെ ശുകന് നടന്നകന്നു. പലേ വിധങ്ങളായ ഭൂപ്രദേശങ്ങളും വനങ്ങളും മരങ്ങളും പലതരം മനുഷ്യരും ശുകന്റെ കണ്ണില്‍പ്പെട്ടു. യാഗദീക്ഷയുള്ളവര്, ഗൃഹസ്ഥാശ്രമികള്‍, സൂര്യോപാസകര്‍, ശൈവന്മാര്, ശാക്തേയന്മാര്, വൈഷ്ണവര്‍, എന്നിത്യാദി വൈവിദ്ധ്യമാര്‍ന്ന സാധകരെ ശുകന് കാണുകയുണ്ടായി. രണ്ടുവര്‍ഷംകൊണ്ട് മേരു പര്‍വ്വതവും ഒരു കൊല്ലംകൊണ്ട് ഹിമവാനെയും കടന്നു ശുകന് മിഥിലാപുരത്തെത്തി. സര്‍വ്വസമൃദ്ധമായ ഒരിടമാണത്. പ്രജകള്‍ സംതൃപ്തരുമാണ്. നഗരദ്വാരത്തിലെ കാവല്ക്കാരന് ‘അങ്ങാരാണ്? എന്താണ് സന്ദര്‍ശനോദ്ദേശ്യം’ എന്ന് ചോദിച്ചതിന് ശുകന് മറുപടിയൊന്നും പറഞ്ഞില്ല. ആ വാതില്ക്കല് അദ്ദേഹം പുഞ്ചിരിയോടെ ഒരു തൂണുപോലെ നിലയുറപ്പിച്ചു.
‘അങ്ങെന്താ ഊമയാണോ? ആരാണെന്നും മറ്റും പറയാതെ കുലശീലങ്ങള്‍ നോക്കാതെ ആരെയും നഗരത്തില്ക്കടക്കാന് സമ്മതിക്കുകയില്ല. കണ്ടിട്ട് തേജസ്വിയും വേദജ്ഞനുമാണങ്ങെന്നു തോന്നുന്നു. കൊട്ടാരത്തില്‍ ചെന്ന് വിവരം പറഞ്ഞിട്ട് യഥേഷ്ടം അങ്ങേയ്ക്ക് അകത്തേയ്ക്ക് പോകാം.’ എന്നായി കാവല്ക്കാര്.
ശുകന് പറഞ്ഞു: ‘ഞാന്‍ എന്തിനിവിടെ വന്നുവോ, ആ കാര്യം ഇപ്പോള്‍ത്തന്നെ നേടിയിരിക്കുന്നു. വിദേഹത്തിലേക്കുള്ള പ്രവേശനം ദുര്‍ലഭമാണ്. അച്ഛന്റെ വാക്കും കേട്ട് ദുര്‍ഘടമായ വഴികളും രണ്ടു മലകളും താണ്ടി ഞാന്‍ വന്നത് വിഡ്ഢിത്തമായി. എന്റെ കര്‍മ്മം തന്നെയാണ് എന്നെയിങ്ങിനെ വട്ടംചുറ്റിക്കുന്നത്. സാധാരണ ആളുകള്‍ ധനത്തിലുള്ള ആശയാലാണ് അലയുന്നത്. എനിക്ക് അത്തരം ആശകള്‍ ഇല്ലെങ്കിലും ഞാനും ഭ്രമത്തിന് വശഗതനായിരിക്കുന്നു. മോഹമില്ലാത്തവന്‍ സുഖിയാണ്. എന്നില്‍ ആശയില്ലെങ്കിലും ഞാന്‍ മോഹക്കടലില്‍ മുങ്ങിയിരിക്കുന്നു! മേരുപര്‍വ്വതം എവിടെ? മിഥിലയെവിടെ? ഞാന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു നന്മയാണെകിലും തിന്മയാണെങ്കിലും നമ്മുടെ പ്രാരാബ്ധം എന്തായാലും അനുഭവിച്ചേ തീരൂ.
അതാണ് മനുഷ്യരെ കര്മ്മോല്സുകരാക്കുന്നത്. എന്തിനാണ് ഞാനീ പാടുപെട്ട് ഇവിടെയെത്തിയത്? ഇവിടെ തീര്‍ത്ഥവുമില്ല, വേദവുമില്ല. വിദേഹന്റെ രാജ്യത്തേയ്ക്ക് കടക്കാനും സാദ്ധ്യമല്ല. ഇങ്ങനെ പറഞ്ഞു നില്ക്കുന്ന ശുകനെക്കണ്ട്’ ഇദ്ദേഹം ഏതോ ദിവ്യനായിരിക്കും’ എന്ന് ചിന്തിച്ചിട്ട് കാവല്ക്കാരന് പറഞ്ഞു: ‘പൊയ്ക്കോള്ളൂ മഹാബ്രാഹ്മണാ അങ്ങെന്നോടു ക്ഷമിക്കണം. വിമുക്തന്മാരുടെ ബലം ക്ഷമയാണല്ലോ! എന്ന് പറഞ്ഞു നഗരവാതില്‍ തുറന്നു കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: