കൊൽക്കൊത്ത: തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലായപ്പോഴെങ്കിലും കോൺഗ്രസ്സും രാഹുൽ ഗാന്ധിയും തിരിച്ചറിഞ്ഞു, മമതാ ബാനർജിയും അവരുടെ പാർട്ടിയായ ടിഎംസിയും ബംഗാളിൽ കൊടും ആക്രമണങ്ങളാണ് നടത്തുന്നതെന്ന്. പക്ഷേ രാഹുലിന്റെ മൂക്കിനുതന്നെ ഇടി കിട്ടിയപോലെയുള്ള അനുഭവം വന്നപ്പോഴാണ് തിരിച്ചറിവ് ഉണ്ടായതെന്നുമാത്രം. ടിഎംസി പശ്ചിമ ബംഗാളിൽ ഭീകര വാഴ്ച നടത്തുകയാണെന്നാണ് രാഹുലിന്റെ വിമർശനം.
സംസ്ഥാനത്ത് ബിജെപി പ്രവർത്തകരെ ആക്രമിച്ചും കൊലപ്പെടുത്തിയും സ്ഥാനാർത്ഥിയെ അടിച്ചോടിച്ചും ജനാധിപത്യം ധ്വംസിച്ചപ്പോൾ മിണ്ടാതിരിക്കുകയായിരുന്നു രാഹുലും കോൺഗ്രസ് പാർട്ടിയും. മമതയുടെ നിർബന്ധങ്ങൾക്കും നിയന്ത്രണങ്ങൾക്കും വഴങ്ങിയാണ് രാഹുലും കോൺഗ്രസ്സും പ്രവർത്തിച്ചിരുന്നത്. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ നിലപാടുകൾ പോലും മമതയ്‌ക്ക് വഴങ്ങിയായിരുന്നു. എന്നാൽ, നിയമഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ മമതയും ടിഎംസിയും വിലവെച്ചില്ലെന്നു മാത്രമല്ല, കോൺഗ്രസ് പ്രവർത്തകർക്കെതിരേ വ്യാപകമായ ആക്രമണങ്ങൾ നടത്തുകയും ചെയ്തു.
ആദ്യഘട്ട വോട്ടെടുപ്പു നടന്ന അസൻസോളിൽ ടിഎംസി അനുയായികൾ ഒരു കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തി. തല്ലിക്കൊല്ലുകയായിരുന്നു. അസൻസോൾ നോർത്ത് നിയമസഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രസേന ജിത് പുയിറ്റാൻഡിയുടെ അടുത്തയാളായിരുന്നു കൊല്ലപ്പട്ട ദേവ് ദീപ് ചാറ്റർജി. ഇതിന്റെ പേരിലാണ് ടിഎംസിക്കാർ മർദ്ദിച്ചത്. തല്ലിക്കൊല്ലുകയായിരുന്നു.
കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തെ ‘അങ്ങേയറ്റം അപലപനീയം’ എന്ന് വിശേഷിപ്പിച്ച രാഹുൽ, പശ്ചിമ ബംഗാളിൽ എതിർ ശബ്ദങ്ങളെ ‘ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ഇല്ലാതാക്കുകയും’ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. ഇത് ടിഎംസിയുടെ സ്വഭാവമായി മാറിയിരിക്കുന്നുവെന്ന് രാഹുൽ എക്‌സിൽ എഴുതി.
തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിങ് അടുത്തിരിക്കെ രാഹുലിന്റെ ഈ പ്രസ്താവനയ്‌ക്ക് പല രാഷ്‌ട്രീയ മാനങ്ങളും വിലയിരുത്തപ്പെടുന്നു. മമതയുടെ ഭരണം കഴിയുന്നുവെന്നതിന്റെ സൂചനകൾ ആദ്യ ഘട്ട വോട്ടുകണക്കുകളുടെ പരിശോധനയിൽ ബോധ്യപ്പെട്ടതാണ് ഈ ചുവടുമാറ്റം എന്നാണ് ഒരു നിരീക്ഷണം.















