കണ്ണൂര്‍: ഉത്തരമലബാറിലെ ഒരുപാട് തലമുറകള്‍ മനസ്സില്‍ കാത്തുവെച്ച സ്വപ്‌നം ഇന്നലെ രാവിലെ 9.02 ന് മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ വിമാനം പറന്നിറങ്ങിയോടെ യാഥാര്‍ത്ഥ്യമായി. എന്നാല്‍ ഉദ്ഘാടനച്ചടങ്ങ് കേന്ദ്രസര്‍ക്കാറിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും ബിജെപിയുടെയും പ്രതിപക്ഷത്തിന്റെയും അസാന്നിധ്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് മേളയായി മാറി.
കണ്ണൂരിനും സ്വന്തമായൊരു വിമാനത്താവളമായി. ബംഗളൂരുവില്‍ നിന്ന് മലയാളിയായ എയര്‍മാര്‍ഷല്‍ ആര്‍.നമ്പ്യാര്‍ പറത്തിയ വ്യോമസേനയുടെ കോഡ് 2 ബി വിമാനമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായി പറന്നിറങ്ങിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ ആദ്യവിമാനത്തെ വരവേറ്റു.
ആദ്യവിമാനം ഇറങ്ങുന്നത് കാണാന്‍ വന്‍ ജനാവലി എത്തിയിരുന്നു. കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി ടൗണുകളില്‍ നിന്ന് കെഎസ്ആര്‍ടിസി വിമാനത്താവളത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തിയിരുന്നു. ഇതോടൊപ്പം സ്വകാര്യവാഹനങ്ങളിലെത്തിയവരുടെ നീണ്ടനിര കൂടിയായതോടെ ജനത്തിരക്കേറുകയായിരുന്നു. എല്ലാ ഭാഗങ്ങളില്‍നിന്നും മട്ടന്നൂരിലേക്കുള്ള റോഡുകള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലമര്‍ന്നു.
2000 ഏക്കര്‍ സ്ഥലമുള്ള കണ്ണൂര്‍ വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയതാണ്. ഇന്ത്യയിലെ രാജ്യാന്തര വിമാനത്താവളങ്ങളില്‍ റണ്‍വേയുടെ കാര്യത്തില്‍ നാലാമതും അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ ഒന്നാംനിരയിലുമാണ് കണ്ണൂരിന്റെ സ്ഥാനം. 20 ബോയിങ് 77 വിമാനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. കൂടുതല്‍ ഭൂമിയുടെ ലഭ്യതയുള്ളതിനാല്‍ ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും കഴിയും. കേരളത്തിന്റെ ഉല്‍പന്നങ്ങള്‍ക്ക് രാജ്യാന്തര മാര്‍ക്കറ്റ് നേടിയെടുക്കുന്നതിനായി വിമാനത്താവളത്തില്‍ പ്രത്യേക കയറ്റുമതി കേന്ദ്രവും സ്വതന്ത്ര വ്യാപാരമേഖലയും സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്. വ്യോമയാനമേഖലയിലെ ഉന്നതപഠനം ലക്ഷ്യമിട്ട് കിയാലിന്റെ കീഴില്‍ ഏവിയേഷന്‍ അക്കാദമി തുടങ്ങാനും നിര്‍ദ്ദേശമുണ്ട്. വ്യോമസേനയ്‌ക്കായി പ്രത്യേക സ്ഥലവും നീക്കിവച്ചിട്ടുണ്ട്.
മാത്രമല്ല, ചടങ്ങില്‍ വെച്ച് നടക്കേണ്ടിയിരുന്ന വിമാനത്താവളത്തിന്റെ നാമകരണവും ഇന്നലെ നടന്നില്ല. വിരപഴശ്ശിയുടെ നാമധേയം വിമാനത്താവളത്തിന് സര്‍ക്കാര്‍ നല്‍കുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന നാട്ടുകാര്‍ക്ക് നിരാശയായി. വീരപഴശ്ശിയുടെ പേരിടുന്നതില്‍ നിന്ന് അവസാനനിമിഷം പിന്‍മാറുകയായിരുന്നുവെന്നും ചില ഗൂഡശക്തികളുടെ സമ്മര്‍ദ്ധം ഇതിന് പിന്നിലുണ്ടെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ നടപടി മേഖലയില്‍ ഏറെ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
















