വ്യത്യസ്തങ്ങളായ സെല്ലുകളുടെ പ്രവര്‍ത്തനങ്ങളാലും പ്രതിപ്രവര്ത്തനങ്ങളാലും നിമിഷം തോറും ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ശരീരം വളരുന്നതും വാര്‍ധക്യത്തിലെത്തുന്നതും ഇങ്ങനെയാണ്. ആത്മാവാകട്ടെ ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റങ്ങളെ അതിജീവിച്ച് ശാശ്വതമായി നിലകൊള്ളുന്നു. ദ്രവ്യം നശിക്കും ചൈതന്യം നശിക്കുന്നില്ല. പരമാത്മാവായ ഭഗവാന് നാശമില്ലാത്തതുകൊണ്ടാണ് ജീവാത്മാവിനും നാശമില്ലാത്തത്. ഭഗവാന് അനന്തമായ ജ്ഞാനത്തിന്റെ ഉറവിടമായതുകൊണ്ട് ജീവാത്മാവിനും അല്‍പ്പസ്വല്‍പ്പം ജ്ഞാനമൊക്കെയുണ്ട്. ഭഗവാന് ആനന്ദമയനായതുകൊണ്ട് ജീവാത്മാവിനും ഭൗതികജീവിതത്തില്‍ കുറച്ചൊക്കെ ആനന്ദിക്കാന്‍ കഴിയുന്നു. ശ്രീശങ്കരാചാര്യര്‍ വിഷ്ണു ഷള്പദി സ്തോത്രത്തില്‍ ഭഗവാന് അംശിയും ജീവാത്മാക്കള്‍ അംശങ്ങളുമാണെന്ന് ഇങ്ങനെ പ്രഖ്യാപിക്കുന്നു.
”സത്യപിഭേദാപഗമേ
നാഥ, തവാഹം; നമാമകീനസ്ത്യം
സാമുദ്രോഹി തരംഗഃ
ക്വചന സമുദ്രോനതാരംഗഃ”
(=ഭഗവാനെ, അങ്ങ് എന്റെ നാഥനാണ്-ഉടമയാണ്. അവിടുന്നും ഞാനും തമ്മില്‍ ഒരു ഭേദവും ഇല്ല. എങ്കിലും ഞാന്‍ അങ്ങയുടെ അംശമാണ്. അങ്ങാണ് അംശി. സമുദ്രവും തിരമാലകളും തമ്മില്‍ വ്യത്യാസമില്ലല്ലോ. സമുദ്രം തന്നെയാണല്ലോ തിരമാലയായി കാണപ്പെടുന്നത്. തിരമാല സമുദ്രത്തിന്റെ അംശമാണ്. സമുദ്രം പൂര്‍ണമാണ്.)
നാം സമുദ്രത്തിലെ ജലം കയ്യില്‍ കോരിയെടുത്താലും സമുദ്രത്തിലെ വെള്ളവും കയ്യിലെ ജലവും തമ്മില്‍ ഒരു ഭേദവും ഇല്ല. രണ്ടിനും ഉപ്പുരസം ഉണ്ട്. സമുദ്രത്തിന്റെ മറുകര കാണാന്‍ കഴിയില്ല; ആഴം അളക്കാനും കഴിയില്ല. കയ്യിലെ ജലത്തിന്റെ ആഴവും പരപ്പും കാണാന്‍ കഴിയും. ഈശ്വര സാക്ഷാല്‍ക്കാരം നേടിയതിനുശേഷമുള്ള ജീവന്റെ അവസ്ഥയാണ് ശങ്കരാചാര്യര്‍ പറഞ്ഞത്.
ഇങ്ങനെ സര്‍വദാ സത്തായി നില്ക്കുന്ന ഭഗവാന്റെ അംശമായതുകൊണ്ടാണ് ജീവാത്മാവ്, ദേഹം നശിക്കുമ്പോഴും ഒരു പോറലുമേല്‍ക്കാതെ നിലനില്‍ക്കുന്നത്. ഇക്കാര്യം എല്ലാവിധത്തിലുമുള്ള ആചാര്യന്മാരും സമ്മതിക്കുന്നതാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: