ഭാരതം സനാതന ധര്‍മത്തിന്റെ നാടാണ്. പൗരാണിക കാലം മുതല്‍ ഇവിടെ പുലരുന്നത് ഈ ധര്‍മമാണ്. ലോകത്തെ മറ്റ് നാഗരികതകളൊക്കെ മരിച്ച് മണ്ണടിഞ്ഞിട്ടും സംസ്‌കാരത്തിന്റെ കേദാരമായി ഭാരതം ഇന്നും നിലനില്‍ക്കുന്നത് സനാതന ധര്‍മത്തിന്റെ ബലത്തിലാണ്. ത്യാഗത്തിന്റെയും സേവനത്തിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും ജീവിത മാതൃകകളായ സന്യാസിമാരിലൂടെയാണ് ഭാരതത്തിന്റെ മനസ്സില്‍ സനാതന ധര്‍മം പുലരുന്നത്.
എന്നാല്‍ ഒരു പുല്‍ക്കൊടിപോലും വേദനിക്കരുതെന്ന് കരുതി ജീവിക്കുന്ന ഈ തപോനിഷ്ഠര്‍പോലും ആക്രമിക്കപ്പെടുന്ന കടുത്ത അസഹിഷ്ണുതയുടെ ഒരു അന്തരീക്ഷം ഇപ്പോള്‍ കേരളത്തില്‍ സംജാതമായിരിക്കുന്നു.
കേരളത്തിനകത്തും പുറത്തും ആദരിക്കപ്പെടുന്ന കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്കെതിരെ കഴിഞ്ഞദിവസം കുറ്റിയാടിയില്‍വെച്ച് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തെ എത്ര അപലപിച്ചാലും അധികമാവില്ല. അക്രമ-കൊലപാതക രാഷ്‌ട്രീയത്തിന്റെ വക്താക്കളായ ഇവര്‍ മനുഷ്യരെ മാത്രമല്ല, മിണ്ടാപ്രാണികളെപ്പോലും കിരാതമായി ആക്രമിച്ചു കൊലപ്പെടുത്തി ആത്മസംതൃപ്തിയടയുന്നവരാണ്. ഇക്കൂട്ടര്‍ എല്ലാ അതിരുകളും ലംഘിക്കുകയാണ്.
താന്‍ നയിക്കുന്ന ധാര്‍മിക ജീവിതത്തിന്റെ ഭാഗമായി ഒരു പ്രഭാഷണം നടത്താനെത്തിയ ചിദാനന്ദപുരി സ്വാമിയെയാണ് സത്യധര്‍മാദികള്‍ക്കൊന്നും യാതൊരു വിലയും കല്‍പ്പിക്കാത്തവര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്നവരാണ് ഒരു സന്യാസിയെ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍നിന്ന് തടയാന്‍ ശ്രമിച്ചതെന്നോര്‍ക്കുക. വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവും വേണ്ടെന്ന് കരുതുന്നവരുടെ വഞ്ചനാത്മക മുഖമാണ് ഇവിടെ തെളിഞ്ഞത്.
ശ്രീനാരായണഗുരുദേവനെ ബൂര്‍ഷ്വയെന്നും സ്വാമി വിവേകാനന്ദന്‍ നവോത്ഥാനത്തിന്റെ വികൃതരൂപമെന്നും അധിക്ഷേപിച്ചവരും മാതാ അമൃതാനന്ദമയീ ദേവിക്കെതിരെ അങ്ങേയറ്റം അപകീര്‍ത്തികരമായ പ്രചാരണം നടത്തിയവരുമാണ് സ്വാമി ചിദാനന്ദപുരിക്കെതിരെ അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചതും. അസ്ഥിക്കുപിടിച്ച ഹിന്ദുവിരോധം ഇവരുടെ അജണ്ട തന്നെയാണ്.
പതിറ്റാണ്ടുകള്‍തന്നെ അധികാരത്തിലിരുന്നിട്ടും സ്വന്തം തത്വസംഹിത ജനങ്ങള്‍ അംഗീകരിക്കാത്തതിന്റെ അമര്‍ഷമാണ് ഇവര്‍ക്ക്. പിറന്ന നാടിന്റെ സംസ്‌കാരത്തെയും മഹത്തായ ഒരു ജനതയുടെ വിശ്വസങ്ങളെയും മാനിക്കാതെ വിലക്ഷണവും വിധ്വംസകവുമായ ഒരു തത്വശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല. നിസ്വരായ സന്യാസിമാരെ ആക്രമിച്ചതുകൊണ്ടൊന്നും ഈ അവസ്ഥ മാറില്ല.
മുന്‍ അംബാസഡറും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി.ശ്രീനിവാസനുനേരെ തിരുവനന്തപുരത്ത് എസ്എഫ്‌ഐ നടത്തിയ ആക്രമണവും സിപിഎമ്മിന്റെ ഫാസിസ്റ്റ് മനസ്ഥിതിക്ക് തെളിവാണ്. ഹീനമായ ആക്രമണമാണ് ശ്രീനിവാസനെതിരെ നടത്തിയത്. ആക്രമണം നടത്തിയത് സ്വപക്ഷത്തുള്ളവരായതിനാല്‍ ന്യായീകരിക്കുകയും പിന്നീട് ജനരോഷം ഭയന്ന് അത് തിരുത്തുകയും ചെയ്യുന്നവരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും.
മൃഗീയമായ കൊലപാതകങ്ങള്‍ നടത്തി അഭിരമിക്കുന്ന ഒരാള്‍ അറസ്റ്റുഭയന്ന് ആശുപത്രിയുടെ സുഖശീതളമായ അകത്തളത്തില്‍ ഒളിച്ചു കഴിയുമ്പോഴാണ് തലസ്ഥാന നഗരിയിലെ യുവസഖാക്കള്‍ തെരുവു ഗുണ്ടകളെക്കാള്‍ തരംതാണ രീതിയില്‍ ഉന്നതനായ ഒരു നയതന്ത്രജ്ഞനെ ശാരീരികമായി നേരിട്ടത്. എല്ലാത്തിനും ഒരു അതിരുണ്ടെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം. ഉടന്‍ അധികാരം കിട്ടുമെന്ന വ്യാമോഹംകൊണ്ട് വിയോജിക്കുന്നവരെയൊക്കെ വെട്ടിവീഴ്‌ത്താനാണ് ഭാവമെങ്കില്‍ സര്‍വനാശമായിരിക്കും ഫലം. വിനാശകാലെ വിപരീതബുദ്ധിയെന്ന് മാത്രമേ പറയാനുള്ളൂ.
















