പാനൂര്‍: അംഗപരിമിതത്വവും ഐആര്‍പിസിയും ചൂണ്ടിക്കാട്ടി മൂന്ന് കൊലക്കേസുകളില്‍ പ്രതിയായ ജില്ലാ സെക്രട്ടറിയെ നല്ലപിളളയാക്കാന്‍ സിപിഎം മുഖപത്രം തുടര്‍പരമ്പരയുമായി രംഗത്ത്. ആര്‍എസ്എസ് നേതാവ് കതിരൂരിലെ മനോജ് വധക്കേസില്‍ 25-ാം പ്രതിയായി പ്രതിപട്ടികയില്‍ ഇടംനേടി പൊതുജനമധ്യത്തില്‍ നിന്നും പാര്‍ട്ടി അണികളില്‍നിന്നും നേതാവിന്റെ മുഖച്ഛായ പൂര്‍ണ്ണമായും നഷ്ടപ്പെട്ടതാണ് അസഹിഷ്ണുതയുടെ ആള്‍രൂപമായ നേതാവിനെ രക്ഷപ്പെടുത്താന്‍ പാര്‍ട്ടി പത്രം തുടര്‍പരമ്പരയുമായി രംഗത്തെത്തിയിരിക്കുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കൂത്തുപറമ്പിലെ പി.പി.മോഹനനെ കൊലപ്പെടുത്തിയ കേസു മുതല്‍ തളിപ്പറമ്പ് അരിയിലെ യൂത്ത്‌ലീഗ് നേതാവ് ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ വരെ പ്രതിപട്ടികയില്‍ ഇടംതേടുകയും മറ്റ് പല അക്രമ-കൊലപാതക കേസുകളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുത്തതായി ആരോപണങ്ങളും കേസുകളും നിലനില്‍ക്കുന്ന നേതാവിനെ അംഗപരിമിതത്വവും ഐആര്‍പിസി എന്ന കപടനാട്യത്തിന്റെ വക്താവുമായി ചിത്രീകരിച്ച് മനോജ് വധക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും രക്ഷപ്പെടുത്താനും പൊതുസമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട പാര്‍ട്ടിയെ വെളളപൂശാനുമുളള തിരക്കിട്ട നീക്കങ്ങളുടെ ഭാഗമാണ് പാര്‍ട്ടി മുഖപത്രം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്.
മനോജ് വധത്തിനു പിന്നാലെ 51 വെട്ടിന്റെ പാപഭാരവും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ മേല്‍ പതിയുമെന്ന ആശങ്കയും പാര്‍ട്ടിക്കകത്ത് ഉയര്‍ന്നിട്ടുണ്ട്. ടിപി.ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഡാലോചന അന്വേഷിക്കാന്‍ സിബിഐ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുകയാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച ആര്‍എംപി നേതാവ് ഒഞ്ചിയത്തെ ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്റെ ആസൂത്രണകരങ്ങളെ തേടാന്‍ സിബിഐ സംഘം എത്തുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ജില്ലാ സെക്രട്ടറി വീണ്ടുമൊരു കൊലപാതകത്തിനു മറുപടി നല്‍കേണ്ടി വരുമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുകയാണ്. ആര്‍എസ്എസ് ജില്ലാശാരീരിക്ക് പ്രമുഖ് കതിരൂര്‍ മനോജ് വധത്തില്‍ 25-ാം പ്രതിയായ ജില്ലാ സെക്രട്ടറി നിലവില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുകയാണ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സിബിഐക്കു മുന്നില്‍ ഹാജരാവാതെ അവധി തേടുകയും പിന്നീട് മുന്‍കൂര്‍ ജാമ്യത്തിനു കോടതിയെ സമീപിക്കുകയുമായിരുന്നു. കേസില്‍ ചോദ്യം ചെയ്താല്‍ വരാന്‍ പോകുന്ന ഭവിഷ്യത്ത് മനസിലാക്കി ഹൃദയസംബന്ധമായി അസുഖമാണെന്ന് ചൂണ്ടിക്കാട്ടി എകെജി ആശുപത്രിയില്‍ ചികിത്സയിലാണ് ജില്ലാ സെക്രട്ടറി. ടി.പി.ചന്ദ്രശേഖരന്‍ വധാന്വേഷണം പൂര്‍ത്തിയായതിനു ശേഷം ഉന്നതല ഗൂഡാലോചന അന്വേഷിക്കാന്‍ മറ്റു ഏജന്‍സികളെ സമീപിക്കാമെന്ന് കേസന്വേഷിച്ച െ്രെകംബ്രാഞ്ച് സംഘം മാറാട് പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പി.കെ.കുഞ്ഞനന്തന്‍, കൊലയാളി സംഘാംഗങ്ങളായ കൊടി സുനിയടക്കം 12 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച കേസിലാണ് തുടരന്വേഷണത്തിന് സിബിഐ എത്തുക. കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയത്തിനു ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ നല്‍കിയ പരാതിയിന്‍മേലാണ് അന്വേഷണത്തിനു സാധ്യത തെളിയുന്നത്. കൊലപാതക ഗൂഡാലോചനയില്‍ ഉന്നതനേതാവിനു പങ്കുളളതായി നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതു സിപിഎമ്മിനെ പ്രതിരോധത്തിലാക്കും.
മനോജ് വധത്തില്‍ ആശങ്കയിലായ സിപിഎം നേതൃത്വം ടിപിയുടെ അരുംകൊലയില്‍ നിന്നും മോചിതമായി വരികയായിരുന്നു. രാഷ്‌ട്രീയപരമായി ഏറെ പ്രതിസന്ധി സിപിഎമ്മിന് ടിപി.ചന്ദ്രശേഖരന്‍ വധത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മനോജ് വധത്തില്‍ കളളക്കേസില്‍ കുടുക്കിയെന്ന് പരിതപിച്ച് തൂലിക ചലിപ്പിക്കുന്നവര്‍ക്ക് ടിപി.വധത്തില്‍ ജില്ലാ സെക്രട്ടറിയുടെ പങ്കു സിബിഐ വരുന്നതോടെ സുവ്യക്തമാകും. മനോജിനെ കൊല്ലാന്‍ പകയോടെ പതിറ്റാണ്ടുകള്‍ നടന്ന പി.ജയരാജനെ ശാന്തിദൂതനും ജനക്ഷേമനേതാവുമാക്കുന്നവര്‍ ചരിത്രം മറക്കരുത്. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിലെ ആസൂത്രണം പുറത്തുവന്നാല്‍ അംഗപരിമിതത്വം ചൂണ്ടിക്കാണിച്ചു പാര്‍ട്ടിപത്രം കളളകരച്ചില്‍ നടത്തുന്ന വ്യക്തിയുടെ പങ്കു വ്യക്തമാവും. കൂത്തുപറമ്പിലെ പിപി.മോഹനന്‍, അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ കൊലപാതകങ്ങളിലും ഈ ഐആര്‍പിസി ചെയര്‍മാന്‍ പ്രതിയായിരുന്നുവെന്നതും മറക്കരുത്. കണ്ണൂരിനെ കലാപഭൂമിയാക്കിയ നെറികെട്ട രാഷ്‌ട്രീയത്തിന്റെ മൂടുപടം പുറത്തെടുക്കാന്‍ സിബിഐ വരേണ്ടി വന്നു എന്ന് മാത്രം. മനോജ് വധത്തിനു ശേഷം സിപിഎമ്മില്‍ ചേര്‍ന്ന നേതാവ് അസന്നിഗ്ധമായി പറഞ്ഞത് ജില്ലാ സെക്രട്ടറി അറിയാതെ ഈ കൊലപാതകം നടക്കില്ലായെന്നതായിരുന്നു. മറ്റൊരാള്‍ക്കും മനോജിനോടു പകയില്ല എന്നും സമാധാനശ്രമങ്ങള്‍ക്കു തിരിച്ചടിയാണ് മനോജ് വധമെന്നും ആ നേതാവ് തുറന്നുപറഞ്ഞിരുന്നു. അതു തന്നെയാണ് സിബിഐ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നത്. മനോജിനു പിന്നാലെ ടിപി വധവും ജില്ലാ സെക്രട്ടറിയുടെ പൊയ്‌മുഖം ജനസമക്ഷം തുറന്നു കാണിക്കാന്‍ പര്യാപ്തമാകും. ചെയ്ത തെറ്റിനെ ന്യായീകരണലേശമേതുമില്ലാതെ സാധൂകരിക്കാന്‍ തുനിയുന്നവര്‍ ജില്ലയില്‍ ഒഴുകിയ നിരപരാധികളുടെ നിണച്ചാലുകളെ ഓര്‍ക്കുന്നത് നന്ന്.
















