ഷിട്ടില്‍: ഓരോ ലോകകപ്പിലും ഒരു സ്വപ്‌നം പാതിവഴിയില്‍ അവസാനിക്കും. ഇത്തവണ ആ കഥ സെനഗലിന്റേതാണ്. വിജയത്തിന്റെ വാതിലില്‍ മുട്ടിയെങ്കിലും തുറക്കാനാകാതെ, കണ്ണീരോടെ ലോകകപ്പ് യാത്ര അവസാനിപ്പിക്കേണ്ടിവന്നു.
85ാം മിനിറ്റ് വരെ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍, ബെല്‍ജിയം പുറത്തേക്കോ എന്ന് തോന്നിച്ച നിമിഷങ്ങള്‍, പിന്നീടുള്ള മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് സമനില, ഒടുവില്‍ അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിന്റെ 120+5 മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വിജയഗോള്‍… എന്തൊരു മത്സരമായിരുന്നു ഇത്. ഇന്നലെ റൗണ്ട് ഓഫ് 32-ല്‍ ബെല്‍ജിയം സെനഗല്‍ മത്സരത്തിന്റെ രത്‌നച്ചുരുക്കമാണിത്. ഒടുവില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയവും പ്രീ ക്വാര്‍ട്ടറും ബെല്‍ജിയത്തിന് സ്വന്തം. 24-ാം മിനിറ്റിലും 51-ാം മിനിറ്റിലും വഴങ്ങിയ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്നശേഷമാണ് ബെല്‍ജിയത്തിന്റെ സ്വപ്നതുല്യമായ തിരിച്ചുവരവ്. 86, 89 മിനിറ്റുകളിലാണ് സമനില ഗോളുകള്‍. ഒടുവില്‍ 120+5 മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് യൂറി ടീലിസ്മാന്‍ ചുവന്ന ചെകുത്താന്‍മാരുടെ ജയം ഉറപ്പിച്ചപ്പോള്‍ സെനഗല്‍ താരങ്ങള്‍ കണ്ണീരോടെ പുറത്തായി. പെനാല്‍റ്റിയടക്കം യൂറി ടീലിസ്മാന്‍ രണ്ട് ഗോളുകള്‍ നേടി. 86-ാം മിനിറ്റില്‍ റൊമേലു ലുകാക്കുവും ബെല്‍ജിയത്തിനായി ലക്ഷ്യം കണ്ടു. 24-ാം മിനിറ്റില്‍ ഹബിബ് ഡിയാറ, 51-ാം മിനിറ്റിലാണ് ഇസ്മയില്‍ സാര്‍ എന്നിവരാണ് സെനഗലിനായി ലക്ഷ്യം കണ്ടത്.
കളിയില്‍ പന്ത് നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ നേരിയ മുന്‍തൂക്കം ബെല്‍ജിയത്തിനായിരുന്നു. എന്നാല്‍ ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ ഇരുടീമുകളും തുല്യത പാലിച്ചു. അഞ്ച് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ 19 തവണയണ് രണ്ട് ടീമുകളും എതിര്‍ വല ലക്ഷ്യം വച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ ബെല്‍ജിയം മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. ഒന്‍പതാം മിനിറ്റില്‍ ട്രൊസ്സാര്‍ഡ് ഗോളിനടുത്തെത്തിയെങ്കിലും സെനഗല്‍ ഗോളി മോറി ഡിയോ ഉജ്ജ്വലമായി അത് തട്ടിയകറ്റി. പിന്നെയും ബെല്‍ജിയം മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സെനഗല്‍ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. താളം കണ്ടെത്തിയ സെനലും വെറുതെയിരുന്നില്ല. അവരും മികച്ച മുന്നേറ്റങ്ങള്‍ നടത്തി എതിര്‍ പ്രതിരോധത്തെ വിറപ്പിച്ചു. 13-ാം സെനഗലിന് നല്ലൊരു അവസരം ലഭിച്ചെങ്കിലും അവരുടെ സൂപ്പര്‍ താരം സാര്‍ തൊടുത്ത ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചു. 18-ാം മിനിറ്റില്‍ ബല്‍ജിയം താരം കെവിന്‍ ഡി ബ്രൂയിന്‍ ഗോള്‍ ലക്ഷ്യമാക്കി ഉതിര്‍ത്ത ലോങ് റേഞ്ചര്‍ ബാറിന് മുകളിലൂടെ പറന്നു. ഒടുവില്‍ 24-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യഗോള്‍ പിറന്നു. സാദിയോ മാനെ ഇടതുവിംഗില്‍ നിന്ന് ബോക്സിലേക്ക് നല്‍കിയ ക്രോസ് ഇസ്മയില്‍ സാര്‍ നല്ലൊരു ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടത് പോസ്റ്റില്‍ തട്ടി തിരിച്ചുവന്നു. റീബൗണ്ട് പന്ത് അനായാസം വലയിലെത്തിച്ച് ഹബീബ് ഡിയാര സെനഗലിനെ മുന്നിലെത്തിച്ചു. 36-ാം മിനിറ്റില്‍ സാദിയോ മാനെയുടെ ഷോട്ട് ബെല്‍ജിയം ഗോള്‍കീപ്പര്‍ കൈയ്യിലൊതുക്കി. 45-ാം മിനിറ്റില്‍ ബെല്‍ജിയത്തിന് നല്ലൊരു അവസരം ലഭിച്ചു. എന്നാല്‍ മാക്സിം ഡെ കൂപര്‍ ബോക്സിന്റെ അറ്റത്തുനിന്ന് തൊടുത്ത ഷോട്ട് സെനഗല്‍ ഗോളി രക്ഷപ്പെടുത്തി. ഇതോടെ ആദ്യ പകുതി ഒരു ഗോളിന് സെനഗല്‍ മുന്നില്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ റൊമേലു ലുകാകുവിനെ പകരക്കാരനായി ഇറക്കിയാണ് ബെല്‍ജിയം തുടങ്ങിയത്. എന്നാല്‍ 51-ാം മിനിറ്റില്‍ ബെല്‍ജിയം വീണ്ടും ഞെട്ടി. സ്വന്തം പകുതിയില്‍ നിന്ന് ബെല്‍ജിയം താരങ്ങള്‍ക്ക് മുകളിലൂടെ മൗസ നിയാഖാത് നീട്ടി നല്‍കിയ ലോങ് പാസ് നെഞ്ചില്‍ സ്വീകരിച്ച ഇസ്മായില്‍ സാര്‍ മുന്നോട്ടുനീങ്ങി ബോക്സില്‍ കയറിയശേഷം വലം കാലുകൊണ്ട് തൊടുത്ത ഷോട്ട് ബെല്‍ജിയം ഗോളി തിബോട്ട് കോര്‍ട്ടോയിസിനെ നിഷ്പ്രഭനാക്കി വലയില്‍ കയറി. രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ ബെല്‍ജിയം കടുത്ത പ്രതിസന്ധിയിലായി. എങ്കിലും ഗോള്‍ മടക്കാനായി അവര്‍ കിണഞ്ഞുശ്രമിച്ചു. ഇതിനായി നിക്കോളാസ് റാസ്‌കിന്‍, ഡോഡി ലുക്ബാകിയോ എന്നിവരെ ബെല്‍ജിയം മൈതാനത്തിറക്കി. 86-ാം മിനിറ്റില്‍ റൊമേലു ലുകാക്കു ബെല്‍ജിയത്തിനായി ഒരു ഗോള്‍ മടക്കി. തോമസ് മ്യൂനിയര്‍ ഗോള്‍ ഏരിയയ്‌ക്കു സമാന്തരമായി നല്‍കിയ പന്ത് റൊമേലു ലുകാക്കു അനായാസം വലയിലെത്തിച്ചു. മൂന്ന് മിനിറ്റിനുശേഷം ബെല്‍ജിയം സമനില ഗോളും കണ്ടെത്തി. പെനാല്‍റ്റി ഏരിയയ്‌ക്കു പുറത്ത് ഇടതു വിങ്ങില്‍നിന്ന് ലിയാന്‍ഡ്രോ ട്രൊസാഡ് ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ബോക്സിനുള്ളില്‍ നിന്ന് യൂറി ടീലിസ്മാന്‍ തലകൊണ്ട് വലയിലേക്ക് ചെത്തിയിട്ടു. ഇതോടെ കളി സമനിലയില്‍. തുടര്‍ന്ന് അധികസമയത്തേക്ക് കളി നീണ്ടു. ഈ മുപ്പത് മിനിറ്റിലും വിജയഗോള്‍ പിറന്നില്ല. എന്നാല്‍ അധികസമയത്തിന്റെ പരിക്ക് സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ സെനഗലിനെ കണ്ണീരണിയിച്ച് ബെല്‍ജിയം വിജയഗോള്‍ നേടി.
ബെല്‍ജിയം മുന്നേറ്റം തടയുന്നതിനിടെ ബോക്സില്‍ വെച്ച് ലമീന്‍ കമാറ ടീലിസ്മാനെ ഫൗള്‍ ചെയ്തു. വാര്‍ പരിശോധനയ്‌ക്ക് ശേഷം പെനാല്‍റ്റി വിധിച്ചു. കിക്കെടുത്തതും ടീലിസ്മാന്‍ തന്നെ. സെനഗല്‍ ഗോളിയെ കാഴ്ചക്കാരനാക്കി താരം പന്ത് വലയിലെത്തിച്ചതോടെ സെനഗലിന് പുറത്തേക്കുള്ള് വഴി തുറക്കപ്പെട്ടു. ബെല്‍ജിയം ക്വാര്‍ട്ടറിലേക്കും മുന്നേറി. അമേരിക്കയാണ് ബെല്‍ജിയത്തിന്റെ പ്രീക്വാര്‍ട്ടര്‍ എതിരാളി.
















