ഇസ്ലാമാബാദ്: ഭീകര സംഘടനയായ പാക്ക് താലിബാന്‍ കഴിഞ്ഞ വര്‍ഷം മാത്രം 686 പേരെ വധിച്ചതായി റിപ്പോര്‍ട്ട്. പാക്ക് താലിബന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍. ഉറുദുവിലാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ സുരക്ഷാ സേനകള്‍ക്ക് നേരെയും, പൊലീസിനും രാഷ്‌ട്രീയകാര്‍ക്ക് നേരെയും വടക്ക് പടിഞ്ഞാറന്‍ ഗോത്രവര്‍ഗ പ്രദേശങ്ങളിലും ജനുവരി മൂന്നു മുതല്‍ ഡിസംബര്‍ 26വരെ നടത്തിയ ആക്രമണങ്ങളുടെ വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡിസംബര്‍ 29ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പാകിസ്ഥാനി തെഹരീക്ക്ഇതാലിബാന്‍ ലക്ഷ്യമിട്ട് നടത്തിയ 73 കൊലകള്‍, പന്ത്രണ്ട് ഒളിആക്രമണങ്ങള്‍, പത്ത് വ്യോമാക്രമണങ്ങള്‍, പത്തൊന്‍പത് ഐ.ഇ.ഡി ആക്രമണങ്ങള്‍, അഞ്ച് ചാവേര്‍ ആക്രമണങ്ങള്‍, പതിനേഴ് മിസൈല്‍ ആക്രമണങ്ങള്‍ , രണ്ട് ഹെലിക്കോപ്റ്ററുകള്‍ വെടിവച്ചിട്ടത് ഉള്‍പ്പെടെ 686 പേരെ വധിച്ചുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാത്രമല്ല പെഷവാറിലെ ബാദാബറില്‍ സെപ്റ്റംബറില്‍ നടന്ന ആക്രമണത്തില്‍ 247 പേരെ വധിച്ചതായും അവകാശം ഉന്നയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥന്മാരുടെ മരണസംഖ്യ 29 എന്നാണ് റിപ്പോര്‍ട്ടില്‍.
എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ പിന്താങ്ങുന്ന ഒരു തെളിവുകളുമില്ലെന്ന് പാകിസ്ഥാന്‍ നിരീക്ഷകനായ റഹിമുള്ള യൂസഫ് സായി പറഞ്ഞു. തങ്ങളിപ്പോഴും സജീവമാണെന്ന് ബോദ്ധ്യപ്പെടുത്താനായി പുറത്തിറക്കുന്നതാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളെന്നും അവരുടെ ശക്തി കുറഞ്ഞിട്ടില്ലെന്ന് സമര്‍ത്ഥിക്കാനാണ് പാക്ക് താലിബാന്‍ ഈ റിപ്പോര്‍ട്ടിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















