കണ്ണൂര്‍: സിപിഎം നേതാവ് പിണറായി വിജയന്റെ നാട്ടിലൂടെ യാത്രചെയ്യുന്നതിന് പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത വിലക്ക്. പിണറായി വിജയന്റെ വീടിന് മുന്‍വശത്തെ റോഡിലൂടെ പോകുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഇതിനായി ഒരു സംഘം സിപിഎം ക്രിമിനലുകള്‍ പ്രദേശത്ത് സ്ഥിരമായി നിലയുറപ്പിച്ചിട്ടുണ്ട്. പിണറായി വിജയന്റെ പ്രദേശത്ത് നിന്ന് സമീപകാലത്തായി നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎമ്മുകാര്‍ അക്രമിച്ച് പരിക്കേല്‍പിച്ചത്. നേരത്തേ പിണറായി ചേരിക്കലില്‍ പിണറായി വിജയന്‍ നേരിട്ടെത്തി ആര്‍എസ്എസ് പ്രവര്‍ത്തകരെ വെല്ലുവിളിച്ചിരുന്നു. കരുത്ത് എപ്പോള്‍ പ്രകടിപ്പിക്കണമോ ആ സമയത്ത് പ്രകടിപ്പിക്കണമെന്നും അവിടെ അറച്ച് നില്‍ക്കരുതെന്നുമാണ് പിണറായി വിജയന്‍ ഒരു കുടുംബസംഗമത്തില്‍ പറഞ്ഞത്. ഇവിടുത്തെ ചില ചെറുപ്പക്കാരെ നല്ല വഴിക്ക് നയിക്കാന്‍ അവര്‍ക്ക് വേണ്ടപ്പെട്ടവരോട് ഓര്‍മിപ്പിക്കുകയാണ്, പിന്നീട് ഓര്‍മ്മിപ്പിച്ചില്ല എന്ന് വരാനിടയാക്കരുത് എന്നും പിണറായി പരസ്യമായി പ്രസംഗിച്ചിരുന്നു. പിണറായിയില്‍ സിപിഎം വിട്ട് ബിജെപിയിലേക്ക് പോകുന്നവര്‍ക്കുള്ള ഭീഷണികൂടിയായിരുന്നു ഇതെന്ന ആക്ഷേപം അന്നു തന്നെ ഉയര്‍ന്നിരുന്നു.
വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം പഞ്ചായത്തില്‍ നിന്ന് മത്സരിക്കാനാണ് പിണറായിയുടെ നീക്കം. എന്നാല്‍ കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പില്‍ പിണറായി പഞ്ചായത്തില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് വടത്തിയത്. ഇതില്‍ വിറളി പൂണ്ടാണ് സിപിഎം പ്രദേശത്ത് വ്യാപകമായ അക്രമം നടത്തുന്നത്. നിരവധി ബിജെപി പ്രവര്‍ത്തകരാണ് സിപിഎം സംഘം നടത്തിയ ഏകപക്ഷീയമായ അക്രമങ്ങളില്‍ പരിക്കേറ്റ് ജീവച്ഛവമായി കഴിയുന്നത്. കഴിഞ്ഞ നവംബര്‍ മാസം 23 ന് ബിജെപി പ്രവര്‍ത്തകന്‍ റൈജേഷിന്റെ വലതു കൈ സിപിഎം ക്രിമിനലുകള്‍ വെട്ടിമാറ്റിയത് നേതൃത്വത്തിന്റെ ഒത്താശയോടെയാണ്. പിണറായിയുടെ അയല്‍ക്കാരനായ റൈജേഷ് സിപിഎം വിട്ട് ബിജെപിയുടെ പ്രവര്‍ത്തകനായതാണ് അക്രമത്തിന് കാരണം. ബസ്സ് ക്ലീനറായ റൈജേഷ് വര്‍ക്ക്‌ഷോപ്പില്‍ നില്‍ക്കവേയാണ് അക്രമം നടത്തിയത്. വിദഗ്ദ പരിശീലനം നേടിയ സിപിഎം സംഘമാണ് അക്രമം നടത്തിയത്. റൈജേഷിന്റെ ഒരു കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലായിരുന്നു. ഇദ്ദേഹം ഇപ്പോഴും പൂര്‍ണ്ണമായി സുഖം പ്രാപിച്ചിട്ടില്ല.
മൈലുള്ളിമൊട്ടയിലെ ബിജെപി പ്രവര്‍ത്തകന്‍ ശ്രീനിലേഷിനെ സിപിഎം സംഘം വാഹനമിടിച്ചാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് ശ്രീനിലേഷിന്റെ ജീവന്‍ രക്ഷിക്കാനായത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശ്രീനിലേഷിനെ പിറകില്‍ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സിപിഎം നേതൃത്വം ചുമതലപ്പെടുത്തിയ സംഘം ദിവസങ്ങളോളം പ്രദേശത്ത് ഉണ്ടായിരുന്നതായാണ് സൂചന.
പ്രദേശത്ത് അക്രമം വ്യാപകമാക്കാന്‍ സിപിഎം വന്‍തോതില്‍ ആയുധങ്ങള്‍ നിര്‍മ്മിച്ച് കൂട്ടിയിട്ടുണ്ട്. പിണറായിയുടെ സന്തതസഹചാരിയും ദേശാഭിമാനി പത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായ പി.എം.മനോജിന്റെ സഹോദരന്‍ മനോരാജാണ് പ്രദേശത്ത് ആയുധ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മനോരാജിനെ കൂത്തുപറമ്പ് പഴയനിരത്തില്‍ നിന്ന് മാരകായുധങ്ങള്‍ പിടികൂടിയ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇടത് തീവ്രവാദ സംഘടനയായ മാവോയിസ്റ്റുകളെപ്പോലും വെല്ലുന്ന ആയുധങ്ങളാണ് പഴയനിരത്തില്‍ നിന്നും പിടികൂടിയത്. നിരവധി വാളുകളും ബോംബുകളും നായ്‌ക്കുരണപ്പൊടിയും അന്ന് പിടികൂടിയിരുന്നു. കൂത്തുപറമ്പ് സിഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആയുധശേഖരം പിടികൂടിയതും മനോരാജിനെ അറസ്റ്റ് ചെയ്തതും. എന്നാല്‍ പിന്നീട് കൂത്തുപറമ്പ് കിണറ്റിന്റവിട എന്ന സ്ഥലത്ത് വെച്ച് സിപിഎമ്മുകാര്‍ പ്രേംസദനെ ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ച് പ്രതികാരം ചെയ്തിരുന്നു. തങ്ങളുടെ ആയുധങ്ങള്‍ പിടിച്ചെടുത്താല്‍ പോലീസുകാരുടെ ഗതി ഇതായിരിക്കുമെന്ന മുന്നറിയിപ്പ് നല്‍കാനാണ് സിപിഎം സംഘം സിഐയെ അക്രമിച്ചത്. പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തെത്തന്നെ ബാധിക്കുന്ന വിധത്തില്‍ പിണറായിയുടെ നാട്ടില്‍ അക്രമം വ്യാപിച്ചിരിക്കുകയാണ്.
















