പാനൂര്‍: സിപിഎമ്മിന്റെ ബോംബ് രാഷ്‌ട്രീയത്തില്‍ കണ്ണൂരില്‍ ഒരു നിരപരാധിയുടെ ജീവന്‍ കൂടി പൊലിഞ്ഞു. ഇന്നലെ ധര്‍മ്മടം കടപ്പുറത്തിന് സമീപം സിപിഎം സംഘം സൂക്ഷിച്ച വെച്ച ബോംബുകളാണ് യുവാവിന്റെ ജീവനെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സ്വാമിക്കുന്ന് പുതിയേറ്റവിട സജീവനാണ് സ്‌ഫോടനത്തില്‍ മരിച്ചത്. ജനവാസമില്ലാത്ത കുന്നിന്‍ പ്രദേശമായ ഗുഹ പോലുളള സ്ഥലത്തു നിന്നാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഇരുകൈകളും വൃഷണവും നെഞ്ചും തകര്‍ന്നു. സമീപത്ത് തേങ്ങ ശേഖരിച്ചു വെച്ചിരുന്നതിനാല്‍ തേങ്ങ പെറുക്കാന്‍ വന്നതാവാമെന്ന സൂചനയാണ് ലഭ്യമാകുന്നത്. സിപിഎം ധര്‍മ്മടം ലോക്കല്‍ കമ്മറ്റി ഓഫീസ് സംഭവം നടന്ന സ്ഥലത്ത് നിന്നും കേവലം നൂറ്മീറ്റര്‍ മാത്രം അകലെയാണ്. സ്‌ഫോടന സമയത്ത് സിപിഎം പ്രവര്‍ത്തകനായ ഒരാള്‍ സ്ഥലത്തുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതു സിപിഎം നേതൃത്വത്തിന്റെ പങ്ക് ബലപ്പെടുത്തുന്നതാണ്.
ജില്ലയില്‍ സിപിഎമ്മിന്റെ ബോംബ് രാഷ്‌ട്രീയത്തിനിരയായവര്‍ നിരവധിയാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം സ്ഥലത്തെത്തിയ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്‍ ആര്‍എസ്എസ് ബോംബാണെന്ന് ഗണിച്ചു പറഞ്ഞതും ശ്രദ്ധേയമാണ്. ഒരു നിരപരാധി മരണപ്പെട്ടതിലെ വിഷമമല്ല ഒരു നേതാവ് പ്രകടമാക്കുന്നതെന്ന് വ്യക്തം. ഇതിലൂടെ രാഷ്‌ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു മനോനില പരിശോധനാ വിധേയമാക്കേണ്ടതാണ്. സിപിഎം ജില്ലാ സെക്രട്ടറി ആക്രിസാധനം വിറ്റു ജീവിച്ചിരുന്ന അമാവാസിയെ മറന്നു പോയോ? 1998 ഒക്ടോബര്‍ മാസത്തില്‍ സിപിഎം ശക്തികേന്ദ്രമായ കല്ലിക്കണ്ടിയില്‍ നിന്നും സ്റ്റീല്‍ബോംബ് പൊട്ടി കൈതകര്‍ന്ന ആ കുരുന്നു ബാലനെ ഓര്‍ക്കുന്നത് ഈ അവസരത്തില്‍ നല്ലതാണ്. ഏതാനും നാളുകള്‍ക്കുള്ളില്‍ ജില്ലയില്‍ നിന്ന് നിരവധി സിപിഎം കേന്ദ്രങ്ങളില്‍ നിന്നാണ് ബോംബ് ശേഖരങ്ങള്‍ കണ്ടെടുത്തത്. ഒക്ടോബര്‍ 19ന് കൂത്തുപറമ്പ് പഴയനിരത്തില്‍ നിന്നും 32 നാടന്‍ബോംബുകളും 14വാളുകളും റിവോള്‍വറും പിടിച്ചു. സിപിഎമ്മിന്റെ ക്വട്ടേഷന്‍ നേതാവ് നാരായണന്‍ എന്ന മനോരാജ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയുധശേഖരണം നടത്തിയതിന് റിമാന്‍ഡിലാണ് ഇന്നും. അതേ മാസം 28ന് ഇരിട്ടിയിലെ മുടക്കോഴിമല (കൊടിസുനിമലയെന്ന പേരിലും അറിയപ്പെടും)യില്‍ 8 സ്റ്റീല്‍ബോംബുകള്‍ പോലീസ് കണ്ടെടുത്തു. ഇവിടെ നിര്‍മ്മാണത്തിന് പ്രത്യേക ഭൂഗര്‍ഭഅറകളും പാര്‍ട്ടിക്കാര്‍ ഉണ്ടാക്കിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ജൂണ്‍ 6ന് ഈസ്റ്റ്‌ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ രണ്ടു സഖാക്കളുടെ ജീവന്‍ നഷ്ടപ്പെടുകയും രണ്ടുപേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2015ല്‍ മാത്രം നടന്ന സംഭവങ്ങളാണിത്. ബോംബുകള്‍ നിര്‍മ്മിച്ച് ജില്ലയില്‍ ഭീതിപരത്തുന്ന സിപിഎമ്മിന്റെ ക്രൂരമുഖത്തെ കൂടുതല്‍ വികൃതമാക്കാന്‍ പോകുന്നതാണ് ധര്‍മ്മടം സ്‌ഫോടനം. ഇതിന്റെ ജാള്യത മറക്കാന്‍ ആര്‍എസ്എസിന്റെ മേല്‍ സംഭവം കെട്ടിവെയ്‌ക്കാന്‍ സിപിഎം ജില്ലാസെക്രട്ടറി ശ്രമിക്കുന്നത് അച്ഛന്‍ പത്തായത്തിലില്ലായെന്ന നിലപാടിനെ അനുസ്മരിപ്പിക്കുന്നതാണ്. അശ്രദ്ധമായി സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച് ജില്ലയില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടും ഒരന്വേഷണവും നടത്താന്‍ പോലീസ് തയ്യാറാകാത്തതും ബോംബ് പരിശോധന കാര്യക്ഷമമാകാത്തതുമാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. 2012ല്‍ വളളങ്ങാട് വാടകവീട്ടില്‍ വെച്ച് നടന്ന സ്‌ഫോടനത്തില്‍ മറുനാടന്‍ തൊഴാലാളി ഫജാലൂദ്ധീന്‍ ബഹാദൂര്‍(24)മരിച്ചിരുന്നു. 2014 പാനൂര്‍ അയ്യപ്പക്ഷേത്ര പരിസരത്തു വെച്ചുണ്ടായ സ്‌ഫോടനത്തില്‍ മധ്യപ്രദേശിലെ അഭിഷേകിന്(7)വലതു കൈപ്പത്തി നഷ്ടപ്പെട്ടു. അങ്ങനെ നിരവധി സംഭവങ്ങള്‍ ജില്ലയില്‍ ഇന്നും നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനൊക്കെ കാരണഭൂതരായ സിപിഎം ക്രിമിനല്‍ രാഷ്‌ട്രീയം ഇന്നും അക്രമപാത കൈവെടിയാതെ കൊന്നു കൊലവിളിച്ച് നാടിനെ കലാപത്തിലേക്ക് നയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിണറായിയില്‍ നടന്ന അക്രമങ്ങള്‍ നല്‍കുന്ന സൂചന. ധര്‍മ്മടം സ്‌ഫോടനത്തില്‍ മരണപ്പെട്ട യുവാവിന്റെ ജീവനെടുത്ത അദൃശ്യ ശക്തികളെ പുറത്തുകൊണ്ടുവരിക തന്നെ വേണം. എങ്കില്‍ മാത്രമെ ബോംബ് വ്യവസായത്തില്‍ നിന്നും ഇത്തരം ശക്തികളെ പിന്തിരിപ്പിക്കാന്‍ സാധിക്കുകയുളളു. എല്ലാ കാലത്തും പാര്‍ട്ടി നടത്തിയ അക്രമങ്ങളിലും ബോംബ് നിര്‍മാണങ്ങളിലും ബോംബാക്രമണങ്ങളിലും തങ്ങള്‍ക്ക് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തുന്ന സിപിഎം ജില്ലാ നേതൃത്വം ഇത്തവണയും സ്‌ഫോടനം നടന്ന മണിക്കൂറുകള്‍ക്കുള്ളില്‍ നിലപാടുമായി രംഗത്തെത്തിയത് വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
















