ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാമങ്കത്തിന് ഗോവയിലെ ഫറ്റോര്‍ദയില്‍ കൊടിയിറങ്ങുമ്പോള്‍ തെളിഞ്ഞുനിന്നത് ചെന്നൈയിന്‍ എഫ്‌സിയുടെ ചങ്കുറപ്പ്. മികച്ച രീതിയില്‍ കളിച്ചിട്ടും കഴിഞ്ഞ തവണ സെമിയില്‍ മടങ്ങേണ്ടിവന്നതിന്റെ ഭാഗ്യക്കേട്, ഇത്തവണ കിരീടനേട്ടം കൊണ്ട് ആഘോഷമാക്കി ചെന്നൈയിന്‍. ഒരര്‍ത്ഥത്തില്‍ അര്‍ഹിച്ചവര്‍ തന്നെ കിരീടവുമായി മടങ്ങി. കലാശക്കളിക്ക് യോഗ്യത നേടിയ എഫ്‌സി ഗോവയാകട്ടെ ഇത്തവണ ദൗര്‍ഭാഗ്യത്തിന്റെ ഇരയായി.
രണ്ടാം സീസണിലും കാല്‍പ്പന്ത് ലോകത്തെ അമ്പരിപ്പിച്ചു ഐഎസ്എല്‍. രണ്ടര മാസം ലോക നിലവാരത്തിലുള്ള ഒട്ടനവധി മത്സരങ്ങള്‍ക്ക് ലീഗ് സാക്ഷിയായി. ഹാട്രിക്കുകളുടെ എണ്ണത്തിലും, ആകെ ഗോളുകളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധന. ലോകത്തെ പ്രസിദ്ധമായ ലീഗുകള്‍ക്കിടയില്‍ നിലനില്‍ക്കാനുള്ള യോഗ്യതയുണ്ടെന്ന് ഐഎസ്എല്‍ തെളിയിച്ചു. 61 മത്സരങ്ങളിലായി 20 ലക്ഷത്തിലധികം പേര്‍ സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തി. ടെലിവിഷനിലും മറ്റും കളി കണ്ടവര്‍ അതിലുമേറെ.
ഇത്തവണത്തെ ആകെ മത്സരങ്ങളില്‍നിന്നായി 3.05 ശരാശരിയില്‍ 186 ഗോളുകള്‍ പിറന്നു. ആദ്യ സീസണേക്കാള്‍ 57 എണ്ണം കൂടുതല്‍. കഴിഞ്ഞ വര്‍ഷം ഒരൊറ്റ ഹാട്രിക്ക് മാത്രം പിറന്നപ്പോള്‍ ഇത്തവണ എട്ട്. ഇതില്‍ രണ്ടെണ്ണം വീതം ചെന്നൈയിന്‍ എഫ്‌സിയുടെ കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസയ്‌ക്കും, അത്‌ലറ്റികോയുടെ കനേഡിയന്‍ സൂപ്പര്‍താരം ഇയാന്‍ഹ്യൂമിനും സ്വന്തം. ഇന്ത്യന്‍ ക്യാപ്റ്റനും മുംബൈ സിറ്റിയുടെ താരവുമായ സുനില്‍ ഛേത്രിയും ഒരെണ്ണം സ്വന്തം പേരില്‍ കുറിച്ചു. ഹാട്രിക്കിന്റെ എണ്ണത്തില്‍ ഗോവ എഫ്‌സി മുന്നില്‍. ഹോകിപ്, റെയ്‌നാള്‍ഡോ, ഡുഡു എന്നിവരിലൂടെ മുന്നില്‍.
ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്നത് ഗോവ-മുംബൈ സിറ്റി എഫ്‌സി പോരാട്ടത്തില്‍. ഈ മത്സരത്തില്‍ ഗോവയ്‌ക്ക് എതിരില്ലാത്ത ഏഴു ഗോളിന്റെ ജയം. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങൡ ജയിച്ച ടീം ചെന്നൈയിന്‍ എഫ്‌സി, അഞ്ച് കളികള്‍. അത്‌ലറ്റികോയും ദല്‍ഹി ഡൈനാമോസും പരാജയമറിയാതെ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. പൂനെ സിറ്റി എഫ്‌സി എട്ട് മത്സരങ്ങളില്‍ ജയിക്കാന്‍ കഴിയാതെ തിരിച്ചുകയറിയപ്പോള്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ പരാജയം നേരിട്ടത് കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സ്, നാല് കളികളില്‍.
ഏറ്റവും കൂടുതല്‍ കാണികളെത്തിയത് അത്‌ലറ്റികോ-ചെന്നൈയിന്‍ എഫ്‌സി രണ്ടാംപാദ സെമിയില്‍, 68,340 കാണികള്‍. എന്നാല്‍, ശരാശരി കണക്കില്‍ മുന്നില്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, ശരാശരി 52,008. കൊച്ചിയില്‍ നടന്ന ഏഴ് കളികളിലുമായി സ്റ്റേഡിയത്തിലെത്തിയത്, 3,64,054 കാണികള്‍. ഏറ്റവും കുറവ് കാണികളെത്തിയത് പൂനെയില്‍, 12,000.
പ്രാഥമിക റൗണ്ടില്‍ ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമെന്ന ബഹുമതി എഫ്‌സി ഗോവക്കാണ്. 14 കളികളില്‍ നിന്ന് 29 എണ്ണം. രണ്ട് സെമിയും ഫൈനലും കൂടി ചേര്‍ക്കുമ്പോള്‍ 17 കളികളില്‍ 34 എണ്ണം. വഴങ്ങിയത് ആകെ 23. ഏറ്റവും കുറച്ച ഗോള്‍’വഴങ്ങിയത് ചെന്നൈയിന്‍ എഫ്‌സിയാണ്. പ്രാഥമിക റൗണ്ടിലെ 14 എണ്ണവും സെമിയും ഫൈനലും ഉള്‍പ്പെടെ 17 എണ്ണത്തില്‍ നിന്ന് 19 എണ്ണം. ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീം കേരള ബ്ലാസ്റ്റേഴ്‌സ്. 14 കളികളില്‍ നിന്ന് 27 എണ്ണം.
ചില നഷ്ടങ്ങളുമുണ്ടായി കൊല്‍ക്കത്തയുടെ ഹെല്‍ഡര്‍ പോസ്റ്റിഗ, ബ്ലാസ്റ്റേഴ്‌സിന്റെ കാര്‍ലോസ് മര്‍ച്ചേന എന്നിവരാണ് ഐഎസ്എല്ലിന്റെ നഷ്ടസ്വപ്‌നമായത്. ഇരുവര്‍ക്കും കളിക്കാനയത് ഒരിക്കല്‍ മാത്രം. ഒപ്പം ബ്ലാസ്റ്റേഴ്‌സിന്റെ സാഞ്ചസ് വാട്ടിനും പരിക്കിനെത്തുടര്‍ന്ന് നിര്‍ണായകമായ ചില മത്സരങ്ങള്‍ നഷ്ടമായി.ഐഎസ്എല്‍ രണ്ടാം സീസണില്‍ ഏറ്റവും മികച്ച താരമായും ടോപ് സ്‌കോററായും തെരഞ്ഞെടുക്കപ്പെട്ടത് ചെന്നൈയിന്‍ എഫ്‌സിയുടെ കൊളംബിയന്‍ താരമായ സ്റ്റീവന്‍ മെന്‍ഡോസ. ബ്രസീലിലെ കൊറിന്ത്യന്‍സില്‍ നിന്ന് ചെന്നൈയിന്‍ എഫ്‌സിയിലെത്തിയ മെന്‍ഡോസ 13 ഗോളുകളുമായാണ് ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണ്ണപാദുകവും ഏറ്റവും മികച്ച താരത്തിനുള്ള അവാര്‍ഡും സ്വന്തമാക്കിയത്.
മൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു മെന്‍ഡോസ. ഫിറ്റസ്റ്റ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ വര്‍ഷം ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലില്‍ എത്തിക്കുകയും ഇത്തവണ അത്‌ലറ്റികോ കൊല്‍ക്കത്തയിലേക്ക് ചേക്കേറുകയും ചെയ്ത മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍. 11 ഗോളുകളുമായി ടോപ് സ്‌കോറര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഹ്യൂം. ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടിയത് ചെന്നൈയിന്‍ എഫ്‌സിയുടെ അര്‍മേനിയന്‍ ഗോള്‍കീപ്പര്‍ അപൗല ഈഡല്‍. ആറ് മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ നിന്നാണ് അപൗല ഈഡല്‍ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടിയത്.
എമേര്‍ജിങ് പ്ലെയര്‍ ഒാഫ് ദി ലീഗ് ബഹുമതി ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലിയ നേടിയപ്പോള്‍ ഫെയര്‍ പ്ലേ പുരസ്‌കാരം മുംബൈ സിറ്റി എഫ്‌സിക്ക്. രണ്ടാമത് ഗോവ എഫ്‌സിയും മൂന്നാമത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും. ബ്ലാസ്‌റ്റേഴ്‌സ് ആറാമത്. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യന്‍ കളിക്കാരന്‍ സുനില്‍ ഛേത്രിയാണ്. ഒരു ഹാട്രിക്ക് ഉള്‍പ്പെടെ ഏഴെണ്ണം.
ഒന്നുറപ്പാണ്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണകാലമാണ് വരാന്‍ പോകുന്നതെന്നാണ് ഐഎസ്എല്‍ പറയുന്നത്. അഡ്രിയാന്‍ മുട്ടു, എലാനോ, റോബര്‍ട്ടോ കാര്‍ലോസ്, ജോണ്‍ ആര്‍നെ റീസെ തുടങ്ങി തങ്ങളുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ കാല്‍പ്പന്തുകൊണ്ട് ലോകം കീഴടക്കിയ മഹാപ്രതിഭകളെ നേരില്‍ കാണാനും അവരുടെ പ്രകടനം വീക്ഷിക്കാനുമാണ് കൊച്ചിയിലും കൊല്‍ക്കത്തിലും ഗോവയിലുമുള്‍പ്പെടെയുള്ള സ്‌റ്റേഡിയങ്ങള്‍ നിറഞ്ഞുകവിഞ്ഞത് എന്നത് തീര്‍ച്ച.
















