കണ്ണൂര്‍: മണ്ണിനടിയില്‍ കുഴിച്ച് മൂടപ്പെട്ട നിലയില്‍ പീരങ്കിയുണ്ടകള്‍ കണ്ടെത്തിയ കണ്ണൂര്‍ ഏഞ്ചലോ ഫോര്‍ട്ടില്‍ ഖനനം പൂര്‍ത്തിയായി. ഇന്നലെവരെ ഇവിടെ നിന്നും കണ്ടെത്തിയത് 35,950 പീരങ്കിയുണ്ടകള്‍. ഇന്നലെ മാത്രം 5300 ഉണ്ടകള്‍ കണ്ടെത്തി. കോട്ടക്കകത്ത് ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതിക്കായി കേബിള്‍ സ്ഥാപിക്കുന്നതിന് വേണ്ടി കുഴിയെടുക്കുമ്പോഴാണ് കഴിഞ്ഞ ദിവസം പീരങ്കിയുണ്ടകള്‍ കണ്ടെത്തിയത്. ഇപ്പോള്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഖനനം നടന്നത്. നാല് സ്ഥലത്തായാണ് പീരങ്കിയുണ്ടകള്‍ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. ഇതില്‍ നാല് സ്ഥലത്തുള്ള പീരങ്കിയുണ്ടകളും ഇന്നലെ വൈകുന്നേരത്തോടെ ഖനനം ചെയ്ത് പുറത്തെടുത്തു. ഇന്നലെ ഖനനം നടന്ന നാലമത്തെ കുഴിയിലാണ് ഏറ്റവും കൂടുതല്‍ പീരങ്കിയുണ്ടകള്‍ കണ്ടെടുത്തത്. ഏകദേശം പതിനായിരത്തിലധികം ഇവിടെ നിന്നു മാത്രം ലഭിച്ചു.
1505 ല്‍ പോര്‍ച്ചുഗീസ് വൈസ്രോയിയായിരുന്ന ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡയാണ് അറബിക്കടലിന്റെ തീരത്ത് ഏഞ്ചലോ കോട്ട പണിതത്. 1663 ല്‍ കോട്ട പിടിച്ചെടുത്ത ഡച്ചുകാരാണ് ഇതിന് ആധുനിക മുഖം നല്‍കിയത്. പിന്നീട് 1772 ല്‍ ഡച്ചുകാര്‍ കോട്ട അറക്കല്‍ രാജവംശത്തിന് നല്‍കി. എന്നാല്‍ 1790 ല്‍ ഈ കോട്ട ബ്രട്ടീഷുകാര്‍ പിടിച്ചെടുക്കുകയും 1947 വരെ കൈവശം വെക്കുകയും ചെയ്തു. ഇപ്പോള്‍ പുരാവസ്തു വകുപ്പാണ് കോട്ട സംരക്ഷിക്കുന്നത്. മുഴുവന്‍ പീരങ്കിയുണ്ടകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി കൃത്യമായ പരിശോധന നടത്തിയതിന് ശേഷം ഇതിന്റെ കാലപ്പഴക്കവും, ചരിത്രപരമായ പ്രാധാന്യവും വിലയിരുത്താനാണ് പുരാവസ്തു വകുപ്പിന്റെ തീരുമാനം. ചരിത്രപരമായ എല്ലാ രേഖകളും പരിശോധിച്ച് വിശദമായ പഠനത്തിന് ശേഷം മാത്രമേ കൃത്യമായ നിഗമനത്തിലെത്തിച്ചേരാന്‍ സാധിക്കുകയുള്ളു. വൈദേശിക അധിനിവേശത്തിന്റേയും അക്രമണത്തിന്റേയും ചരിത്രം പേറുന്ന കോട്ട എന്ന നിലയില്‍ പുതിയ കണ്ടെത്തലുകള്‍ ചരിത്ര പ്രാധാന്യമുള്ള കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് ചരിത്രകാരന്‍മാര്‍.
















