കോഴിക്കോട്: ജമ്പിനങ്ങളില് എറണാകുളത്തിന്റെയും മറ്റും കുത്തക തകര്‍ക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ആതിഥേയരായ കോഴിക്കോടിന്റെ സുവര്‍ണ്ണതാരം ലിസ്ബത്ത് കരോലിന് ജോസഫ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പിലാണ് പുല്ലൂരാംപാറ സെന്റ് ജോര്‍ജ് എച്ച്എസിന്റെ താരമായ ലിസബത്ത് 5.53 മീറ്റര്‍ ചാടി സ്വര്‍ണത്തിലേക്കു പറന്നിറങ്ങിയത്. കരിയറിലെ മികച്ച ദൂരമാണ് താരം സ്വന്തം പേരില്‍ കുറിച്ചത്.
സംസ്ഥാന മീറ്റില്‍ ഒരു സ്വര്‍ണ്ണം നേടാന്‍ തന്റെ നാലാമൂഴം വരെ കാത്തിരിക്കേണ്ടിവന്നു ലിസ്ബത്തിന്. അതിന്റെ ആഹ്ലാദം ലിസ്ബത്ത് മറച്ചുവച്ചില്ല. അടുത്തിടെ റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ലിസ്ബത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഹൈജമ്പില്‍ സ്വര്‍ണ്ണവും ലോങ്ജമ്പില്‍ വെങ്കലവുമായാണ് താരം റാഞ്ചിയില്‍ നിന്നു മടങ്ങിയത്. റാഞ്ചി മീറ്റില്‍ കേരളത്തിന് ആദ്യത്തെ സ്വര്‍ണം സമ്മാനിച്ചതും ലിസ്ബത്തായിരുന്നു. കഴിഞ്ഞ സംസ്ഥാന മീറ്റില്‍ ട്രിപ്പിള്‍ ജംപില്‍ വെങ്കലം നേടിയ താരം 2013-ലെ മീറ്റില്‍ ഇതേയിനത്തില്‍ വെള്ളിയും കൈക്കലാക്കിയിരുന്നു.
മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ ടോമി ചെറിയാന് ലിസ്ബത്തിന്റെ പരിശീലകന്. താരത്തെക്കുറിച്ച് കോച്ചിന് വാനോളം പ്രതീക്ഷയാണുള്ളത്. ജൂനിയര്‍ തലത്തില്‍ തന്നെ 5.53 മീറ്റര്‍ ചാടാന്‍ കഴിയുകയെന്നത് വലിയ നേട്ടമാണെന്നും സീനിയര്‍ തലത്തിലെത്തുമ്പോള്‍ ലിസ്ബത്ത് കൂടുതല്‍ മികച്ച പ്രകടനം നടത്തുമെന്നും കോച്ച് പറഞ്ഞു. ദേശീയ തലത്തില്‍ കേരളത്തിനായി നേട്ടങ്ങള്‍ കൊയ്യാനുള്ള മിടുക്ക് ലിസ്ബത്തിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തേ കോഴിക്കോട് കൂടത്തായി എച്ച്എസ്എസിലെ പരിശീകനായിരുന്ന സിബിയാണ് ലിസ്ബത്തിലെ പ്രതിഭയെ കണ്ടെത്തിയത്. കൂടുതല്‍ മികച്ച പരിശീലനത്തിനായി ആറാം ക്ലാസില്‍ പഠിക്കവെ താരത്തോട് പുല്ലൂരാംപാറയിലേക്ക് മാറാന്‍ സിബി നിര്‍ദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ടോമി ചെറിയാനു കീഴില്‍ പരിശീലനം നടത്തുന്ന ലിസ്ബത്തിന്റെ സ്വപ്നം ഒളിമ്പിക്സാണ്. പുല്ലൂരാംപാറ കൊല്ലിത്താനം വീട്ടില്‍ സജി അബ്രഹാം-ലെന്‍സി സജി ദമ്പതികളുടെ മകളാണ് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: