തിരുവനന്തപുരം: കേരള സ്‌പോര്‍ട്‌സ് ഭേദഗതി ബില്‍ സബ്ജക്ട് കമ്മറ്റിക്ക് വിട്ടു. 2015 സപ്തംബര്‍ 18ന് ഗവര്‍ണര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് പകരം കൊണ്ടുവന്ന ബില്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അവതരിപ്പിച്ചത്. വരുന്ന ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടുന്ന മലയാളി താരത്തിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചയ്‌ക്ക് മറുപടി പറയവെ കായികമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാന, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ എല്ലാ മേഖലയില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ് ആദ്യ ഭേദഗതി. സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് മേല്‍നോട്ടം വഹിക്കും. ബോര്‍ഡും ജില്ല-സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ തമ്മിലും ജില്ല-സംസ്ഥാന സ്‌പോര്‍ട്‌സ് സംഘടനകളും തമ്മിലുണ്ടാകുന്ന തര്‍ക്ക പരിഹാരത്തിന് സംസ്ഥാന തര്‍ക്കപരിഹാര സമിതി രൂപീകരിക്കും. കായികതാരങ്ങള്‍ സംഘടനകളും ക്ലബ്ബുകളുമായി ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ തലത്തിലും ഇതുപോലെ സമിതി ഉണ്ടാക്കും.
സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ നിര്‍മിച്ച സ്റ്റേഡിയങ്ങളും നീന്തല്‍ കുളങ്ങളും ഗ്രൗണ്ടുകളും പരിപാലിച്ചില്ലെങ്കില്‍ കൂടുതല്‍ നവീകരണത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അനുമതി കൂടാതെ ഏറ്റെടുക്കാന്‍ അനുവദിക്കുന്നതാണ് മറ്റൊരു ഭേദഗതി. കായികസംഘടനകളുടെ പ്രവര്‍ത്തനം സുതാര്യമാക്കുമെന്ന് ചര്‍ച്ചയില്‍ മന്ത്രി പറഞ്ഞു. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും താരങ്ങളുടെയും പരിശീലകരുടെയും സംരക്ഷണത്തിനും സ്‌പോര്‍ട്‌സ് വികസന നിധിയുണ്ടാക്കും. കായിക മേഖലയുടെ ബജറ്റ് വിഹിതം വര്‍ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിക്കുന്നത് പരിഗണനയിലാണ്. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ നവീകരിക്കും.
മുടങ്ങി കിടക്കുന്ന സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമനം സര്‍ക്കാര്‍ പുനരാരംഭിച്ചു. കുട്ടികള്‍ക്ക് കായികരംഗത്ത് ഉയരങ്ങള്‍ കീഴടക്കാന്‍ വേണ്ട പ്രോത്സാഹനം നല്‍കുകയാണ് സര്‍ക്കാര്‍ നയം. കായികരംഗത്ത് അന്താരാഷ്‌ട്ര സംഘടനകള്‍ ഏര്‍പ്പെടുത്തുന്ന മാനദണ്ഡങ്ങള്‍ സംസ്ഥാനം മറികടക്കില്ലെന്നും മന്ത്രി പറഞ്ഞു.
















