കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ മേളയായ സംസ്ഥാന സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നാളെ കോഴിക്കോട്ട് തുടക്കം. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തോടെയാണ് അന്‍പത്തിയൊന്‍പതാമത് സംസ്ഥാന സ്കൂള്‍ അത്റ്റിക് മീറ്റിന്റെ മത്സരങ്ങള്‍ക്ക് തുടക്കമാവുക. തുടര്‍ന്നുള്ള നാല് ദിനങ്ങള്‍ പുതിയ വേഗവും ഉയരവും ദൂരവും കണ്ടെത്താനുള്ള കൗമാര കായിക പ്രതിഭകളുടെ പോരാട്ടത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട് സാക്ഷ്യം വഹിക്കും.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണ് മീറ്റില്‍ പോരാട്ടം അരങ്ങേറുന്നത്. 2650 കായികതാരങ്ങളാണ് മീറ്റില്‍ മാറ്റുരയ്ക്കാനെത്തുന്നത്.
ഏകദേശം കാല് നൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവിലാണ് കോഴിക്കോട് സ്കൂള്‍ മീറ്റിന് വേദിയാകുന്നത്. 1990-91ലായിരുന്നു ഇതിന് മുന്‍പ് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റ് നടന്നത്. നേരത്തെ ഡിസംബര്‍ എട്ട് മുതല്‍ 11 വരെ കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ സിന്തറ്റിക് ട്രാക്കില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാലതാമസം നേരിട്ടതോടെയാണ് മീറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ പുതുതായി നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്കിലേക്ക് മാറ്റിയത്.
കായികമേളയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കുളള സമ്മാനതുകയിലും ഈ വര്‍ഷം വര്‍ദ്ധനവുണ്ട്. കഴിഞ്ഞ വര്‍ഷം നല്‍കിയതിന്റെ ഇരട്ടിയാണ് ഇത്തവണ നല്‍കുന്നത്. ഒപ്പം സ്വര്‍ണ്ണപ്പതക്കത്തിന്റെ തൂക്കവും ഇത്തവണ ഇരട്ടിയാക്കും. കൂടാതെ ചരിത്രത്തിലാദ്യമായി കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് 101 പവന് സ്വര്‍ണ്ണക്കപ്പും സമ്മാനിക്കും.
കായിക മേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന കായിക താരങ്ങള്‍ക്ക് 750, 625, 500 എന്നീ നിരക്കിലായിരുന്നു കഴിഞ്ഞ വര്‍ഷം ക്യാഷ് അവാര്‍ഡ് സമ്മാനിച്ചിരുന്നത്. ഈ തുകയാണ് ഇത്തവണ ഇരട്ടിയാക്കുന്നത്.
ഓവറോള്‍ കിരീടത്തിനായുള്ള പോരാട്ടത്തില്‍ എറണാകുളവും പാലക്കാടവും തമ്മിലായിരിക്കും ഇത്തവണയും പോരാട്ടം. കഴിഞ്ഞവര്‍ഷം 298 പോയിന്റ് നേടിയായിരുന്നു എറണാകുളം കിരീടം നിലനിര്‍ത്തിയത്. 33 സ്വര്‍ണ്ണവും 28 വെള്ളിയും 20 വെങ്കലവുമടക്കമായിരുന്നു എറണാകുളത്തിന്റെ കുതിപ്പ്. 15 സ്വര്‍ണ്ണവും 26 വെള്ളിയും 20 വെങ്കലവുമടക്കം 190 പോയിന്റാണ് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാട് നേടിയത്.
കഴിഞ്ഞവര്‍ഷം അപ്രതീക്ഷിത കുതിപ്പുനടത്തിയ മൂന്നാം സ്ഥാനത്തെത്തിയ കോഴിക്കോട് ഇത്തവണ സ്വന്തം മണ്ണില്‍ തിണ്ണമിടുക്ക് തെളിയിക്കാനറുച്ചാണ് ഇറങ്ങുക. 16 സ്വര്‍ണ്ണവും 17 വെള്ളിയും 15 വെങ്കലവുമടക്കം 156 പോയിന്റായിരുന്നു കഴിഞ്ഞ മീറ്റില്‍ കോഴിക്കോടിന്റെ സമ്പാദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: