കോഴിക്കോട്: അമ്പത്തൊമ്പതാമത് സംസ്ഥാന സ്കൂള്‍ കായികമേളക്കായി കോഴിക്കോട് ഒരുങ്ങി. 22 വര്‍ഷത്തിനുശേഷമാണ് സംസ്ഥാന സ്കൂള്കായികമേള കോഴിക്കോട്ടെത്തുന്നത്. കായികമേള വന്‍വിജയമാക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് സംഘാടകര്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒളിമ്പ്യന്‍ റഹ്മാന് സിന്തറ്റിക് സ്റ്റേഡിയത്തില്‍ അഞ്ച് മുതല്‍ എട്ടു വരെയാണ് കേരളത്തിന്റെ കായികമാമാങ്കം അരങ്ങേറുക. 95 ഇനങ്ങളിലായി 2650 കായികതാരങ്ങള്‍ മേളയില്‍ മാറ്റുരക്കുമ്പോള്‍ അദ്ധ്യാപകരും വളണ്ടിയര്‍മാരും പരിശീലകരും ഒഫീഷ്യലുകളും ഉള്‍പ്പെടെ അയ്യായിരത്തോളം പേര് സജീവമായി മേളയിലുണ്ടാകുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നും ഇന്ന് ആരംഭിക്കുന്ന ദീപശിഖാപ്രയാണം നാളെ ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ എത്തിച്ചേരും. രാമനാട്ടുകര മുനിസിപ്പല്‍ ചെയര്മാന് ബാലകൃഷ്ണന് വാഴയിലിന്റെ നേതൃത്വത്തില്‍ ദീപശിഖാപ്രയാണത്തെ സ്വീകരിക്കും. തുടര്‍ന്ന് തൊണ്ടയാട് ജംഗ്ഷനില്‍ നിന്ന് നൂറ് കണക്കിന് കായികതാരങ്ങളുടെ അകമ്പടിയോടെ സ്റ്റേഡിയത്തില്‍ എത്തുന്ന ദീപശിഖ ഒളിമ്പ്യന്‍ പി.ടി. ഉഷ ഏറ്റുവാങ്ങും.
അഞ്ചിന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ വിശ്വലത പതാക ഉയര്‍ത്തുന്നതോടെ മേളയിലെ മത്സരങ്ങള്‍ക്ക് തുടക്കമാകും. സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ ഓട്ടത്തോടെയാണ് മെഡിക്കല്‍ കോളേജ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് ഉണരുക. വൈകീട്ട് 3.30ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ. അബ്ദുറബിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മേള ഉദ്ഘാടനം ചെയ്യും.
കായികതാരങ്ങള്‍ക്ക് നഗരത്തിലെയും സമീപ്രദേശത്തെയും പതിമൂന്ന് സ്കൂളുകളിലായാണ് താമസസൗകര്യമൊരുക്കിയിട്ടുള്ളത്. ദേവഗിരി സാവിയോ ഹൈസ്കൂളിലാണ് കായികമേളയുടെ ഊട്ടുപുര സജ്ജമാക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാനെത്തുന്നവരെ സ്വീകരിക്കാന്‍ റെയില്വേസ്റ്റേഷന്, ബസ്സ്റ്റാന്റ് എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കും. ഇതിനായി ഹെല്പ് ഡെസ്ക് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. മേളയുടെ രജിസ്ട്രേഷന് നാളെ മുതല്‍ മാനാഞ്ചിറ ബിഇഎം ഗേള്‍സ് എച്ച്എസ്എസ്സില്‍ ആരംഭിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രജിസ്ട്രേഷന് അനുബന്ധ നടപടികള്‍ക്കായി മത്സരവേദിയായ മെഡിക്കല്‍ കോളേജ് സ്റ്റേഡിയത്തില്‍ സൗകര്യമൊരുക്കും.
എട്ടിന് വൈകീട്ട് 4.30ന് നടക്കുന്ന സമാപനസമ്മേളനം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് ഉദ്ഘാടനം ചെയ്യും. മേയര്‍ വി.കെ.സി. മമ്മദ്കോയ അധ്യക്ഷത വഹിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
സംഘാടകസമിതി ചെയര്മാന് മേയര്‍ വി.കെ.സി. മമ്മദ്കോയ, ജനറല്‍ കണ്‍വീനര്‍ ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ പഞ്ചായത്തംഗം മുക്കം മുഹമ്മദ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ കമാല്‍ വരദൂര്‍, പി.പി. രാജന്, എ.കെ. മുഹമ്മദ് അഷ്റഫ്, ടി.എച്ച്. അബ്ദുല്‍മജീദ്, വി.കെ. മൂസ, യു.കെ. രാമചന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: