സോളാര്‍ അഴിമതിക്കേസില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണവും ഉയര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രിയും നാല് എംഎല്‍എമാരും സരിതയുമായി ലൈംഗികബന്ധം പുലര്‍ത്തിയെന്നും ഹൈബി ഈഡന്‍, കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍ എന്നിവരാണ് ഇവരെന്നും സോളാര്‍ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷഷന് മുമ്പാകെ കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ബിജു പറയുന്നു.
ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണി രാജിവെച്ചതിന് പുറമെ കോഴവിവാദത്തില്‍പ്പെട്ട മന്ത്രിമാരുടെ പേരുകള്‍ ചുരുളഴിയുമ്പോഴാണ് സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. യഥാ രാജ തഥാ പ്രജ എന്ന നിലക്കാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍ നീങ്ങുന്നത്. അഴിമതിയും അവിഹിതബന്ധവും ആരോപിക്കപ്പെടുന്ന ഒരു മുഖ്യമന്ത്രിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിമാര്‍ക്കും മറിച്ചാവാന്‍ കഴിയില്ലല്ലോ. ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയില്‍ അഴിമതിയാരോപണത്തിന് വിധേയരാവാത്ത മന്ത്രിമാര്‍ ഇല്ലെന്നുതന്നെ പറയാം.
ദുര്‍ഭരണവും അഴിമതിയും നടത്തി തന്റെയും കുടുംബത്തിന്റെയും ഭാവി ഭദ്രമാക്കുവാനാണ്, കേരളീയരുടെ ദുരിതം തുടച്ചുമാറ്റാനല്ല ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. സോളാര്‍ കമ്മീഷന്‍ മുമ്പാകെ ബിജു രാധാകൃഷ്ണന്‍ നല്‍കിയ മൊഴിയില്‍ തങ്ങള്‍ മുഖ്യമന്ത്രിക്ക് അഞ്ചര കോടി രൂപ നല്‍കിയെന്നും പറയുന്നുണ്ട്. അഞ്ചുകോടി 10 ലക്ഷം രൂപ ഉമ്മന്‍ചാണ്ടിക്ക് നേരിട്ടും 40 ലക്ഷം രൂപ ജോപ്പനും ജിക്കുമോനുംവഴി നല്‍കിയെന്നാണ് ബിജുവിന്റെ മൊഴി.
സോളാര്‍ കമ്പനിയില്‍ 60 ശതമാനം ലാഭം കമ്പനി ഉടമകള്‍ക്കും 40 ശതമാനം ലാഭം തനിക്കും നല്‍കണമെന്നും മകന്‍ ചാണ്ടി ഉമ്മനെ കമ്പനിയുടെ ഡയറക്ടര്‍ ആക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടുവത്രെ. ടീം സോളാര്‍ കമ്പനിക്ക് ഇടുക്കിയില്‍ കാറ്റാടിയന്ത്രം സ്ഥാപിക്കാന്‍ അനുമതിയും പാലക്കാട് കിന്‍ഫ്രയില്‍ 70 ഏക്കറും വേറെ പ്രദേശത്തും സ്ഥലം വാഗ്ദാനം നല്‍കിയെന്നാണ് കമ്മീഷന് മുന്നില്‍ ബിജു രാധാകൃഷ്ണന്റെ മൊഴി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയെപ്പോലെ ഇത്ര ദുരാഗ്രഹം മൂത്ത, അഴിമതിയില്‍ ആറാടിയ ഒരു മന്ത്രിസഭ കേരളം മുമ്പ് കണ്ടിട്ടില്ല. കേരളയാത്രയില്‍കൂടി അതിവേഗം ബഹുദൂരം മുഖ്യമന്ത്രി പരാതികള്‍ ശേഖരിച്ച് ഏതോ മൂലയില്‍ നിക്ഷേപിച്ച് ജനങ്ങളെ കബളിപ്പിച്ചു.
മുഖ്യമന്ത്രി സോളാര്‍ തട്ടിപ്പിന്റെ സൂത്രധാരനാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഈ തട്ടിപ്പിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കുതന്നെയാണ്. ഉമ്മന്‍ചാണ്ടിയുടെ സഹമന്ത്രിമാരും പണത്തോടുള്ള ദുരാഗ്രഹത്തില്‍ ഒട്ടും പിന്നിലല്ലെന്ന് കെ.എം.മാണി ബാര്‍ കോഴക്കേസില്‍ കുടുങ്ങി പുറത്തായപ്പോള്‍ വ്യക്തമായി. ഇപ്പോള്‍ എക്‌സൈസ് മന്ത്രി കെ. ബാബുവും ബാര്‍ ലൈസന്‍സിന്റെ പേരില്‍ കോഴ വാങ്ങിയതായി തെളിയുന്നു. ബാര്‍ ഉടമകളുമായി ചര്‍ച്ചക്ക് യോഗം വിളിച്ച് ബാര്‍ ലൈസന്‍സ് തുക കുറയ്‌ക്കാമെന്ന് വാഗ്ദാനം നല്‍കി പത്ത് കോടി കൈപ്പറ്റിയശേഷം ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചതായി മന്ത്രി ബാബു മന്ത്രിസഭയെ മറികടന്ന് സ്വമേധയാ ഉത്തരവിറക്കി. അതിനുശേഷമാണ് മന്ത്രിസഭയില്‍ ഇക്കാര്യം അവതരിപ്പിച്ചത്.
ഈ അഴിമതിയില്‍ 50,000 കോടി രൂപയുടെ നഷ്ടമാണ് ഖജനാവിനുണ്ടായതത്രെ. ഉമ്മന്‍ചാണ്ടി കോഴസംഖ്യ ഉറപ്പിച്ചത് എറണാകുളം ഗസ്റ്റ്ഹൗസില്‍വെച്ച് ബിജു രാധാകൃഷ്ണനുമായി നടത്തിയ രഹസ്യചര്‍ച്ചയിലാണത്രെ. അതിലാണ് നാല് കോടി 10 ലക്ഷം ബിജു കൈമാറിയത്. ബിജുവുമായുള്ള ചര്‍ച്ചാവിഷയം എന്തായിരുന്നുവെന്ന ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാതെ ഉമ്മന്‍ചാണ്ടി പറഞ്ഞത് അത് കുടുംബകാര്യമാണെന്നാണ്. സോളാര്‍ കേസില്‍ 50,000 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് മുന്‍ എംഎല്‍എ പി.സി. ജോര്‍ജ് പറയുന്നത്. എന്തായാലും ഉമ്മന്‍ചാണ്ടി അതിവേഗം ബഹുദൂരം അഴിമതിയില്‍ മുന്നേറിയെന്ന സത്യം ഇപ്പോള്‍ വ്യക്തമാകുകയാണ്.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ആരുടെയെങ്കിലും കൈകള്‍ ശുദ്ധമാണോ? ധനമന്ത്രി കെ.എം. മാണി ബാര്‍ കോഴക്കേസില്‍ രാജിവെച്ചു. ബാര്‍കോഴ അഴിമതിയില്‍ കഴുത്തറ്റം മുങ്ങി എക്‌സൈസ് മന്ത്രി കെ. ബാബുവും നിലകൊള്ളുകയാണ്. ബാബുവിന്റെ കോഴ വിവാദം ചുരുളഴിയുന്നതോടെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ നിലം പതിക്കുമെന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ ബിജുരാധാകൃഷ്ണന്റെ വെളിപ്പെടുത്തലോടെ ഈ സര്‍ക്കാരിന് ഒരുനിമിഷംപോലും അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടമായിരിക്കുകയാണ്. രാജിവെക്കുകയല്ലാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. അതിന് അദ്ദേഹം തയ്യാറാവുമോ എന്നാണ് കേരളത്തിലെ ജനങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.
















