കോതമംഗലം: ഇടമലയാര്‍ ആനവേട്ടക്കേസില്‍ ഒളിവിലുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസിന് വനപാലകര്‍ കോടതിയുടെ അനുമതി തേടി. കേസിലെ 43-ാം പ്രതിയും മരണമടഞ്ഞ ഐക്കരമറ്റം വാസുവിന്റെ സഹായിയുമായി പ്രവര്‍ത്തിച്ച നേര്യമംഗലം തൊണ്ണൂറ് സെന്റ് കോളനി താമസക്കാരനായ തങ്കച്ചനുവേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടീസിനാണ് അന്വേഷണസംഘം കോതമംഗലം കോടതിയില്‍ അനുമതിതേടിയിട്ടുള്ളത്. ഐക്കരമറ്റം വാസുവിനോടൊപ്പം ആനവേട്ടയ്ക്കും മറ്റും സഹായിയായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഇയാള്‍ കേസന്വേഷണം തുടങ്ങിയപ്പോള്‍ ഒളിവില്‍പോവുകയായിരുന്നു. തങ്കച്ചനെകൂടി പിടികൂടുന്നതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ പ്രാഥമിക ലിസ്റ്റ് അവസാനിക്കുമെന്ന് അന്വേഷണസംഘത്തിലെ റെയ്ഞ്ച്ഓഫീസര് വി.ബി.അഖില്‍ പറഞ്ഞു. ഇതോടൊപ്പം റിമാന്റില്‍ കഴിയുകയായിരുന്ന ഉമേഷ് അംഗര്‍വാള്‍, വിദ്യശങ്കര്‍, ഈഗിള്‍ രാജന്, വഞ്ചിയൂര്‍ സുധാകരന് എന്നിവരെ അന്വേഷണസംഘം ആറ്ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. കാട്ടുപോത്ത് വേട്ടയ്ക്കുപോയ കുട്ടമ്പുഴ സ്വദേശി സാബു ഉള്‍പ്പെടെയുള്ള സംഘം തുണ്ടം വനമേഖലയില്‍നിന്നും ചരിഞ്ഞ ഒരാനയുടെ കൊമ്പെടുത്ത് വില്പന നടത്തിയകേസില്‍ തുടരന്വേഷണത്തിനാണ് ഇവരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്. 56പേര് അടങ്ങുന്ന പ്രതിപട്ടികയില്‍ 41 പ്രതികള്‍ പിടിയിലായിട്ടുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു. പ്രതികളേയും തൊണ്ടിമുതലും കണ്ടെത്താതെ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്ന പത്രവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോവുകയാണെന്നും തുണ്ടം റെയിഞ്ച് ഓഫീസര്‍ വി.ബി.അഖില്‍ പറഞ്ഞു.–
പ്രതികരിക്കാൻ ഇവിടെ എഴുതുക: