കേരളത്തില്‍ ഒരു പുതിയ ചരിത്രം തുടങ്ങുകയായി. അടിച്ചമര്‍ത്തപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും പൊതുവികാരത്തിലൂടെ രൂപംകൊള്ളുന്ന കൂട്ടായ്‌മ കേരളത്തിന്റെ ചരിത്രത്തില്‍ സമഗ്രമായ മാറ്റത്തിനു വഴിതെളിക്കുവാന്‍ ശക്തിയുള്ളതായിരിക്കും. 2015 നവംബര്‍ മാസം 23-ന് കാസര്‍ഗോഡ് സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന സമത്വമുന്നേറ്റ യാത്ര അതിന്റെ തുടക്കംകുറിക്കും. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട നായാടി മുതല്‍ നമ്പൂതിരിവരെയുള്ള ജനവിഭാഗങ്ങള്‍ ഒത്തുചേര്‍ന്ന് പരസ്പരം താങ്ങാകുവാനും തണലാകുവാനും തീരുമാനിച്ചപ്പോള്‍ തന്നെ വലിയ അമര്‍ഷവും പ്രതിഷേധവും ചില കോണുകളില്‍നിന്നും ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്.
ഇങ്ങനെയൊരു ഗതിമാറ്റത്തിന് കേരളം കാത്തിരിക്കുകയായിരുന്നു എന്നത് ഞങ്ങള്‍ക്ക് ഏറെ പ്രോത്സാഹനാജനകമാണ്. കണ്ടുമടുത്ത രാഷ്‌ട്രീയ പൊറാട്ടുനാടകങ്ങളും കേട്ടുമടുത്ത കപടതയുടെ മുഖംമൂടിയണിഞ്ഞ ജനാധിപത്യവും സോഷ്യലിസവും മതേതരത്വവുമൊക്കെ കേരളത്തിലെ രാഷ്‌ട്രീയ മണ്ഡലത്തില്‍ അരങ്ങുതകര്‍ക്കുമ്പോള്‍ നിവര്‍ത്തികേടു കൊണ്ടുമാത്രം മാറി മാറി വോട്ടു ചെയ്യുന്നതു തന്നെ നിലവിലുള്ളതില്‍ എന്തെങ്കിലും മാറ്റമുണ്ടാവട്ടെയെന്ന് പ്രതീക്ഷിച്ചിട്ടാണ്. അല്ലെങ്കില്‍ അഞ്ച് വര്‍ഷം മുമ്പ് ചവിട്ടിപുറത്താക്കിയവര്‍ക്ക് വീണ്ടും വോട്ട് ചെയ്യാന്‍ ജനം തയ്യാറാവുമോ? അതുതന്നെ മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ്.
കേരളത്തില്‍ നടന്നിട്ടുള്ള എല്ലാ രാഷ്‌ട്രീയ പരീക്ഷണങ്ങളും സാമൂഹ്യനീതി നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയൊരു വ്യവസ്ഥിതിക്കുവേണ്ടി സാമാന്യജനങ്ങള്‍ ആഗ്രഹിച്ചു തുടങ്ങിയത്.
നമ്മുടെ നാടിന്റെ വികസന നേട്ടങ്ങള്‍ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് നിഷേധിക്കുകയും അധികാരവും സമ്പത്തും കുറച്ചുപേരിലേക്കു മാത്രം കേന്ദ്രീകരിക്കുകയും ചെയ്യുന്ന രീതിയാണ് ഇന്ന് കേരളത്തില്‍ കാണുവാന്‍ സാധിക്കുന്നത്. 1957 ലെ പൊതുതെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനങ്ങള്‍ അധികാരത്തിലെത്തിച്ചത് തുല്യനീതിയും സ്ഥിതിസമത്വവും പ്രദാനം ചെയ്യുന്ന ഒരു വ്യവസ്ഥിതിയെ സ്വപ്‌നം കണ്ടുകൊണ്ടായിരുന്നു. മാത്രമല്ല കേരളത്തിലെ അശരണര്‍ക്കും ആലംബഹീനര്‍ക്കും അത്താണിയായ ഒരു രാഷ്‌ട്രീയ തീരുമാനമെന്ന നിലയിലും ആയിരുന്നു. എന്നാല്‍ ജനങ്ങള്‍ നല്‍കിയ അധികാരം ഫലപ്രദമായി ഉപയോഗപ്പെടുത്തുവാന്‍ കഴിയാതെ സെല്‍ഭരണം നടത്തുവാന്‍ ശ്രമിച്ചതാണ് യഥാര്‍ത്ഥത്തില്‍ വിമോചനസമരത്തിലേക്ക് നയിച്ചത്. 1959 നു ശേഷം വന്ന മുന്നണി പരീക്ഷണങ്ങളെയെല്ലാം തന്നെ ഭൂരിപക്ഷത്തിന്റെ അവകാശങ്ങളെ അവഗണിച്ചുകൊണ്ടാണ് നടന്നത്.
1957 ല്‍ പ്രഗത്ഭനായ പ്രൊഫ. മുണ്ടശ്ശേരിയെ വിദ്യാഭ്യാസ വകുപ്പ് ഏല്‍പ്പിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിന്നീട് 2006 ആയപ്പോഴേക്കും വിദ്യാഭ്യാസ വകുപ്പിനെ അരമനകളുടെ തൊഴുത്തില്‍ കെട്ടുന്ന കാഴ്ചയാണ് കണ്ടത്. വിദ്യാഭ്യാസ വിഷയത്തില്‍ മാത്രമല്ല സര്‍ക്കാരിന്റെ പദ്ധതികള്‍ ഏതാണ്ട് എല്ലാം തന്നെ ന്യൂനപക്ഷ വോട്ടുബാങ്കുകളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. ഈ പോക്കില്‍ മനംമടുത്ത ജനം അതിനുമുന്‍പ് പിടിച്ച് പുറത്താക്കിയ ഐക്യജനാധിപത്യമുന്നണിയെ തിരികെ കൊണ്ടുവന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതിനേക്കാളും പരമദയനീയമാണ്. ഇനി ആരെയാണ് നാം മാറ്റി പ്രതിഷ്ഠിക്കേണ്ടത്. ഇത്തരത്തിലുള്ള ചിന്തയില്‍നിന്നാണ് ഒരു പുതിയ ഐക്യം രൂപംകൊള്ളുന്നത്.
ആ ആശയത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തില്‍ എത്തിക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനുമായിട്ടാണ് സമത്വമുന്നേറ്റയാത്ര. കേരളത്തില്‍ നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ കൂട്ടായ്‌മയിലാണ് ഈ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും യാതൊരു വിധത്തിലുമുള്ള വേര്‍തിരിവില്ലാതെ തുല്യനീതി ഉറപ്പാക്കുക എന്നത് ഏതൊരു ജനകീയ സര്‍ക്കാരിന്റെയും കടമയും കര്‍ത്തവ്യവുമാണ്. അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാത്ത ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ കേരളത്തില്‍ അഭയാര്‍ത്ഥികളെപ്പോലെ ജീവിക്കുന്നു. ജനിച്ച മണ്ണില്‍ മാന്യമായി ജീവിക്കുവാനുള്ള അവകാശപോരാട്ടമാണ് ഈ കൂട്ടായ്‌മയിലൂടെ ലക്ഷ്യമിടുന്നത്.
കാസര്‍ഗോഡ് സിദ്ധിവിനായക ക്ഷേത്രത്തില്‍നിന്നും ആരംഭിച്ച് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലംവഴി തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് ഈ യാത്ര അവസാനിക്കുമ്പോള്‍ കേരള രാഷ്‌ട്രീയ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ഒരു പുതിയ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ പ്രഖ്യാപനം ഉണ്ടാകും. സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും തുല്യനീതിയുടെയും പൊന്‍വെളിച്ചമായിരിക്കും ഈ പ്രഖ്യാപനം. ഈ യാത്രയില്‍ നിങ്ങളും അണിചേരൂ, ഞങ്ങളോടൊപ്പം.
















