ഭീകരത ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. ഫ്രാന്‍സിലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെയും ഫ്രഞ്ച് പ്രസിഡന്റിനെയും വധിക്കുമെന്നും അമേരിക്കയില്‍ ഭീകരാക്രമണം നടത്തി വൈറ്റ്ഹൗസ് തകര്‍ക്കുമെന്നും ഭീകരവാദികള്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്. പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയിലെ ഒരു ഹോട്ടലില്‍ 150 ഓളം പേരെ ഭീകരര്‍ ബന്ദികളാക്കിയിരിക്കുന്നുവെന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.
ഈ സാഹചര്യത്തില്‍ ഭീകരര്‍ക്ക് പണം നല്‍കുകയും നിയമവിരുദ്ധമായി പണം തിരിമറി നടത്തുകയും ചെയ്തവരുടെ 2.12 കോടി ആസ്തി ഇപ്പോള്‍ ഭാരതം മരവിപ്പിച്ചിരിക്കുകയാണ്. ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്‌സ് ഫോഴ്‌സ് (എഫ്എടിഎഫ്) എന്ന സംഘടന ജി-20 ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഭീകരസംഘടനയായ ഐഎസിനോട് അനുഭാവമുള്ള അന്‍പതോളം യുവാക്കള്‍ രാജ്യത്ത് സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. കേരളത്തില്‍നിന്നുള്ള ഒരു പത്രത്തിന്റെ പാലക്കാട് ലേഖകനും ഐഎസില്‍ ചേര്‍ന്നിട്ടുണ്ടത്രെ.
ഇവരില്‍ കൂടുതല്‍ പേരും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. ഐഎസിന്റെ പ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഇവരില്‍ പലരും സംഘടനയുടെ സജീവപ്രവര്‍ത്തകരുമാണ്. ഇവരുമായി സംഘടന ബന്ധം പുലര്‍ത്തുന്നത് ഓണ്‍ലൈന്‍ വഴിയാണ്. ഇതുവരെ 23 ഭാരതീയര്‍ ഇറാഖിലും സിറിയയിലുമുള്ള ഐഎസ് കേന്ദ്രങ്ങളില്‍ ചേര്‍ന്ന് ഭീകരപ്രവര്‍ത്തനം നടത്തുന്നുണ്ട്. പാക് സംഘടനകളാണ് ഭീകരപ്രവര്‍ത്തനത്തിനുവേണ്ടി പണം ശേഖരിക്കുന്നത്. ഇപ്പോള്‍ ആഗോളതലത്തില്‍ ഭീകരര്‍ക്കെതിരെ രാജ്യങ്ങള്‍ സംഘടിക്കുന്നുണ്ടെങ്കിലും സൗദി അറേബ്യ, തുര്‍ക്കി, അള്‍ജീരിയ മുതലായ രാജ്യങ്ങളില്‍നിന്നും അമേരിക്കയില്‍നിന്നുപോലും ഭീകരപ്രവര്‍ത്തനത്തിനുവേണ്ടി ഫണ്ട് ശേഖരിക്കപ്പെടുന്നു. ഇതിന്റെ എല്ലാം സംഘാടനം പാക്കിസ്ഥാനില്‍നിന്നുമാണ്.
ഇസ്ലാമിക ഭീകരര്‍ ഭാരതത്തെയും ആക്രമിക്കുമെന്ന് കരസേനയുടെ കമാന്‍ഡര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഭാരതത്തെ തകര്‍ക്കാന്‍ പാക് ഭീകരസംഘടനയായ ഹിസ്ബുള്ളക്ക് ലഭിച്ചത് 80 കോടി രൂപയാണ്. എട്ടുവര്‍ഷംകൊണ്ടാണത്രെ ഈ തുക വിവിധ കേന്ദ്രങ്ങളില്‍നിന്നും സംഭരിച്ചത്. ഇത് അവരുടെ വരുമാനത്തിന്റെ ഒരുവഴി മാത്രമാണ്. മറ്റ് രാജ്യങ്ങളില്‍നിന്നുള്ള വരുമാനം വേറെയും. ഐഎസ് പ്രവര്‍ത്തനങ്ങള്‍ അതീവശ്രദ്ധയോടെ പിന്‍തുടരുകയും ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവന്ന നൂറ്റമ്പതോളം ഭാരതീയര്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വലയിലാണ്. ഇവരില്‍ അധികവും കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. മുംബൈയിലും ഭീകരാക്രമണ ഭീഷണിയുള്ള സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഇതിനിടെ ചൈന, നോര്‍വീജിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ബന്ദികളെ വധിച്ചതായി ഐഎസ് വെളിപ്പെടുത്തിയിരിക്കുന്നു. ഐഎസിന്റെ ഇംഗ്ലീഷിലുള്ള മാസികയില്‍ മൃതദേഹങ്ങളുടെ ചിത്രങ്ങളും നല്‍കിയിരിക്കുന്നു. കുവൈത്തില്‍ ഐഎസ് ഭീകരവാദികള്‍ക്ക് ആയുധങ്ങളും ധനസഹായവും നല്‍കുന്നവ രെ പിടിക്കുകയുണ്ടായി. കുവൈത്ത്, ലബനന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍നിന്ന് ഓരോരുത്തരും രണ്ട് ആസ്‌ത്രേലിയക്കാരുമാണ് പിടിയിലായത്. ഹിസ്ബുള്‍ മുജാഹിദ്ദീനും ഫണ്ട് ലഭിക്കുന്നത് പാക്കിസ്ഥാനില്‍നിന്നാണ്. ബാങ്കുകള്‍ വഴിയാണത്രേ ഹിസ്ബുളിന് പണം വിവിധ അക്കൗണ്ടുകളില്‍ എത്തിക്കുന്നത്. പാക്കിസ്ഥാന്റെ സഹായത്തോടെ കശ്മീരില്‍ നിരന്തരം ആക്രമണം നടത്തുന്ന സംഘടനയാണ് ഹിസ്ബുള്‍.
ഹിസ്ബുളിന് ഭാരതത്തില്‍ മാത്രമല്ല, അമേരിക്കയിലും യൂറോപ്യന്‍ യൂണിയനും വിലക്കുണ്ട്. ഈ ഈ ഭീകര സംഘടനയുടെ ശക്തി പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയാണ്. ലഷ്‌ക്കര്‍, ജെയ്‌ഷെ മുഹമ്മദ്, ഹര്‍ക്കത്ത് ഉള്‍ ജിഹാദി ഇസ്ലാം, സിമി തുടങ്ങിയവയും ഹിസ്ബുളിനെ സഹായിക്കുന്നു. ഭാരതത്തെ ആക്രമണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ സംഘടനയ്‌ക്ക് ഇവിടെനിന്നും സഹായം ലഭിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ അതീവ ജാഗ്രതയിലാണ്.
വിവരം ലഭിച്ചാല്‍ കുടുംബാംഗങ്ങള്‍ക്കും യുവാക്കള്‍ക്കും കൗണ്‍സിലിങ് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കാനും തീരുമാനമായിട്ടുണ്ട്. ഭീകരത ഇന്ന് ആഗോളതലത്തില്‍ പടരുന്ന ഒരു വൈറസ് ആണ്. ഇതിനെതിരെ ആഗോളതലത്തില്‍ സംഘടിത ശ്രമം അത്യാവശ്യമാണ്. ഇത്തരമൊരാവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണെങ്കിലും ഫലപ്രദമായി നടപ്പാക്കാനാവുന്നില്ല എന്നതാണ് അനുഭവം. ഭീകരരെ ആഗോളതലത്തില്‍ നേരിടുന്നതില്‍ രാഷ്‌ട്രീയ പരിഗണനപാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ നടന്ന ജി20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ചത് ലോകരാജ്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതാണ്.
















