ന്യൂദല്‍ഹി: കുടുംബത്തില്‍ ഒരുബാങ്ക് അക്കൗണ്ടെങ്കിലും ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ച ജന്‍ധന്‍ യോജനയുടെ വിജയത്തിനുശേഷം നിശ്ചിത പരിധിക്കു മുകളിലുള്ള പണമിടപാടുകളില്‍ പാന്‍ കാര്‍ഡ് (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഫെയ്സ്ബുക്കിലൂടെ അറിയിച്ചതാണിക്കാര്യം.
ഒരു ലക്ഷത്തിനു മുകളില്‍ ഇടപാടു നടത്തുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നിര്‍ബന്ധമാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ ജയ്റ്റ്ലി നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. വാങ്ങല്‍, വില്ക്കല് തുടങ്ങി ഒരു ലക്ഷത്തിനു മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം ഇവ കൃത്യമായി നിരീക്ഷിക്കാന്‍ സംവിധാനവുമുണ്ടാകും. ആദായനികുതി വകുപ്പിന്റെ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിയെന്നും വിവരങ്ങള്‍ അറിയാനും മറ്റുമുപയോഗിക്കുന്ന സാങ്കേതിക വിദ്യ മികച്ചതാക്കിയെന്നും ജയ്റ്റ്ലി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
അതേസമയം, ആദായനികുതി വകുപ്പില്‍ സോഫ്റ്റ്വെയര് അപ്ഗ്രഡേഷന് നടക്കുന്നതുമൂലം പാന്‍ നമ്ബര്‍ അനുവദിക്കുന്ന നടപടികള്‍ ഇന്നുമുതല്‍ അഞ്ചു ദിവസത്തേക്കു മരവിപ്പിച്ചു. എന്നാല്‍, ഓണ്‍ലൈന്‍ വഴി ഉള്‍പ്പെടെ പുതിയ പാന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനു തടസ്സമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഗ്രാമ പ്രദേശങ്ങളിലെ പാന്‍കാര്‍ഡ് ഉടമസ്ഥരുടെയെണ്ണം നഗരങ്ങളെ അപേക്ഷിച്ച് കുറവാണ്. ഇവരെ പാന്‍കാര്‍ഡ് പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനായി രാജ്യമെമ്പാടും പ്രത്യേക ക്യാമ്പുകള്‍ നടത്തി 48 മണിക്കൂറിനുള്ളില്‍ കാര്‍ഡ് ലഭ്യമാക്കുകയാണ് പദ്ധതി. രാജ്യത്തെ ഭൂരിഭാഗം നികുതി ദായകര്‍ക്കും പാന്‍ കാര്‍ഡില്ലെന്ന് കേന്ദ്ര ധനകസഹമന്ത്രി ജയന്ത് സിന്‍ഹ അടുത്തിടെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: