മുംബൈ: കനത്ത പ്രഹരശേഷിയുള്ള ഭാരതത്തിന്റെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎന്‍എസ് കൊച്ചി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. മുംബൈയിലെ നാവികസേന ആസ്ഥാനത്തുനടന്ന ചടങ്ങിലാണ് പ്രതിരോധമന്ത്രി ഐഎന്‍എസ് കൊച്ചിയുടെ കമ്മീഷനിങ് നിര്‍വഹിച്ചത്.
ഏതൊരു വിദേശ യുദ്ധക്കപ്പലിനെയും കിടപിടിക്കുന്നതരത്തിലുള്ളതാണ് നാം നിര്‍മ്മിച്ച ഐഎന്‍എസ് കൊച്ചിയെന്ന് പരീക്കര്‍ പറഞ്ഞു. അടുത്ത 15 വര്‍ഷത്തേക്കുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ഭാരതനാവികസേനയുടെ ആധിപത്യം ഉയര്ത്തുവാനവും. മിസൈല്‍ സാങ്കേതികവിദ്യ ഉള്‍പ്പടെ വിവിധോദ്യേശ കാര്യങ്ങള്‍ക്കായി ഇത് പ്രയോജനപ്പെടുത്താം.
290 കിലോമീറ്റര്‍ ശേഷിയുള്ള ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളതാണു ഈ കപ്പലുകള്‍. ഐഎന്‍എസ് കൊല്‍ക്കത്തയില്‍നിന്നു ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചിരുന്നു. ആകാശത്തേക്കു തൊടുക്കാവുന്ന ദീര്‍ഘദൂര മിസൈല്‍ (സര്‍ഫസ് ടു എയര്‍ മിസൈല്‍ സാം), 76 എംഎം സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട് (എസ്ആര്ജിഎം), എകെ 630 സിഐഡബ്യൂഎസ് (ക്ലോസ് ഇന്‍ വെപ്പണ്‍ സിസ്റ്റം) എന്നീ ആയുധങ്ങള്‍, ഏറ്റവും ആധുനിക കോമ്പാക്ട് മാനേജ്മെന്റ് സിസ്റ്റം (സിഎംഎസ്15 എ), ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റം, എതിരാളികളുടെ റഡാര്‍ നിയന്ത്രിത മിസൈലുകളുടെ ഗതിമാറ്റാനുള്ള കവച്, അത്യാധുനിക കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ തുടങ്ങി ഐഎന്‍എസ് കൊച്ചിയുടെ സവിശേഷതകള്‍ ഏറെയാണ്.
കപ്പലിന്റെ സോണാര്‍ (എതിരാളികളെയും പ്രതിബന്ധങ്ങളെയും കണ്ടെത്താന്‍ വെള്ളത്തിനടിയിലൂടെ ശബ്ദ തരംഗങ്ങള്‍ അയയ്ക്കുന്ന സംവിധാനം) വികസിപ്പിച്ചെടുത്തിരിക്കുന്നത് കാക്കനാട്ടെ എന്പിഒഎല്ലിലാണ്. 12 ടണ്‍ കരുത്തുള്ള രണ്ടു മീഡിയം റേഞ്ച് ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഇതിനുണ്ട്. 164 മീറ്റര്‍ നീളവും 17 മീറ്റര്‍ വീതിയുമുള്ള കപ്പലിന്റെ ഭാരം 7500 ടണ്‍. കമ്പൈന്‍ഡ് ഗ്യാസ് ആന്‍ഡ് ഗ്യാസ് പ്രൊപ്പല്‍ഷന്‍ സംവിധാനമാണ്(കോഗ്യാസ്) കപ്പലിനുള്ളത്.
നാലു ഗ്യാസ് ടര്‍ബൈനുകള്‍ ഉള്‍പ്പെടുന്ന സംവിധാനത്തിലൂടെ 30 നോട്ടിക്കല്‍ മൈല്‍ പരമാവധി വേഗം കപ്പലിനു ലഭിക്കും. 4.6 മെഗാ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഗ്യാസ് ടര്‍ബൈന്‍ ജനറേറ്ററുകളാണു കപ്പലിലുള്ളത്. 40 ഓഫിസര്‍മാരും 350 നാവികരുമാണ് കപ്പലിലുണ്ടാകുക. റഡാറുകളില്‍ നിന്നും ഒളിക്കാനുള്ള അത്യാധുനിക സാങ്കേതിക വിദ്യയും ഈ കപ്പലിനുണ്ടെന്ന് നാവികസേന വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: