ഇംഫാല്‍: മണിപ്പുര്‍ നിയമസഭ പാസാക്കിയ മൂന്ന് സുപ്രധാന ബില്ലുകള്‍ക്കെതിരെ തെക്കന്‍ മണിപ്പൂരില്‍ ഗോത്രവര്‍ഗക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചുരചന്ദ്പുരിലാണ് സംഭവം.
അക്രമാസക്തരായ ജനക്കൂട്ടം മന്ത്രിയുടെയും ഏതാനും എം.എല്‍.എ.മാരുടെയും വീടുകള്‍ അഗ്നിക്കിരയാക്കി. സംഘര്‍ഷം രൂക്ഷമായതോടെ അക്രമം അരങ്ങേറിയ സൗത്ത് ചുരാചാന്ദ്പൂരില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.
സൗത്ത് ചുരാചാന്ദ്പൂരില്‍ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അക്രമം ആരംഭിച്ചത്. മണിപ്പൂര്‍ ആരോഗ്യമന്ത്രി ഫുഗസ്പാംഗ് ടോന്സിംഗിന്റേയും മംഗ വായ്പേയ്, വുഹസിഗിന് വാല്റ്റ് എന്നിവരടക്കം അഞ്ച് എം.എല്‍.എമാരുടെയും വീടുകള്‍ക്ക് പ്രക്ഷോഭകാരികള്‍ തീവച്ചു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും ജനക്കൂട്ടം പിരിഞ്ഞുപോയില്ല.
പൊലീസിന്റെ വാഹനങ്ങളും സമരക്കാര്‍ കത്തിച്ചു. അഗ്നിശമന സേനയുടെ വാഹനങ്ങള്‍ തടഞ്ഞത് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി. ആക്രമണത്തില്‍ മന്ത്രിക്കും എം.എല്‍.എമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിക്കില്ല. ഇവരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
സംസ്ഥാനത്തേയ്ക്ക് പുറത്തുനിന്നുള്ളവരുടെ വരവ് നിയന്ത്രിക്കാനും ഭൂപരിഷ്കരണം നടത്താനും ഉദ്ദേശിച്ച് നിയമസഭ പാസാക്കിയ മൂന്ന് ബില്ലുകള്‍ക്കെതിരെയാണ് ഗോത്രസംഘടനകള്‍ പ്രക്ഷോഭം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: