അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ പെരുമാറ്റം സംതൃപ്തി നല്കുന്ന സാഹചര്യത്തിലല്ല റഷ്യന്‍ നഗരമായ ഉഫയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയത്. എന്നിട്ടും പാക്പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഭാരത പ്രധാനമന്ത്രി തയ്യാറായി. ഭാരതം എന്നും സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന സന്ദേശമാണ് നരേന്ദ്രമോദി ഒരിക്കല്‍ക്കൂടി ലോകത്തിന് നല്‍കിയത്.
വെട്ടിപ്പിടിക്കല് ഭാരതത്തിന്റെ പാരമ്പര്യത്തില്‍പ്പെട്ടതല്ല. ഏതെങ്കിലും രാജ്യത്തെ ആക്രമിച്ച് അധീശത്വം ഉറപ്പിച്ച ചരിത്രവും നമുക്കില്ല. എന്നാല്‍ സ്വന്തം മണ്ണും മനുഷ്യരെയും സംരക്ഷിക്കാനുള്ള ബാധ്യത ഭരണാധികാരികള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ അതിര്‍ത്തിയില്‍ ആക്രമണം തുടരുമ്പോള്‍ അടങ്ങിയിരിക്കാനും കഴിയില്ല. തിരിച്ചടിക്കേണ്ടിയും വരും. അപ്പോഴും സമാധാനത്തിനായുള്ള ശ്രമം തുടരുകയും വേണം. അത് പക്വതയുടെ ലക്ഷണമാണ്. കരുത്തിന്റെയും.
അയല്‍ രാജ്യങ്ങള്‍ തമ്മില്‍ അകല്‍ച്ചയല്ല അടുപ്പമാണാവശ്യമെന്ന തത്വമാണ് ഭാരതീയ ജനതാപാര്‍ട്ടിയെ നയിക്കുന്നത്. ബിജെപിയുടെ ആദ്യപ്രധാനമന്ത്രി വാജ്പേയിയുടെ കാലത്താണ് പാകിസ്ഥാനുമായി നല്ല സൗഹൃദത്തിന് ശ്രമമുണ്ടായത്. ഇപ്പോള്‍ നരേന്ദ്രമോദിയും. ഭാരത-പാക് സമാധാന ചര്‍ച്ചകളില്‍ അപ്രതീക്ഷിത പുതുവെളിച്ചം നല്‍കുന്നതായി നരേന്ദ്രമോദി-നവാസ് ഷെരീഫ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി അടുത്തവര്‍ഷം നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനിലേക്ക് പോകും. നവാസ് ഷെരീഫിന്റെ ക്ഷണം നരേന്ദ്രമോദി സ്വീകരിച്ചെന്ന വെളിപ്പെടുത്തല്‍ ഏറെ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.
ഉഫയിലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയില്‍ രണ്ടു പ്രധാനമന്ത്രിമാരും മുന്‍നിശ്ചയിച്ചതിന്റെ ഇരട്ടി സമയം ഒരുമിച്ചു ചെലവഴിച്ച ഒരുമണിക്കൂറോളം നീണ്ട സംഭാഷണം അജണ്ടയില്‍ ഒതുങ്ങിയതുമില്ല. സൗത്ത് ഏഷ്യന്‍ മേഖലയിലെ സമാധാനത്തിനായി എല്ലാത്തരം ഭീകരവാദങ്ങള്‍ക്കുമെതിരെ ഭാരതവും പാക്കിസ്ഥാനും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രിമാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയത് നിസ്സാര കാര്യമല്ല.
സമാധാനത്തിനും വികസനത്തിനും ഇരു രാജ്യങ്ങള്‍ക്കും കൂട്ടായ ഉത്തരവാദിത്വമാണുള്ളത്. ചര്‍ച്ചയ്ക്കൊടുവില്‍ സുപ്രധാനമായ അഞ്ച് തീരുമാനങ്ങള്‍ ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു. അതാകട്ടെ ഇരുരാജ്യങ്ങള്‍ക്കും ഏറെ പ്രയോജനപ്പെട്ടതും പൊതുവെ സ്വാഗതം ചെയ്യപ്പെടുന്നതുമാണ്. ഭാരത-പാക്കിസ്ഥാന് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ദല്‍ഹിയില്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുന്നതിന് നരേന്ദ്രമോദി-നവാസ് ഷെരീഫ് ചര്‍ച്ചയില്‍ തീരുമാനമായി. ഇരുരാജ്യങ്ങളിലേയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍(ഡിജിഎംഒ)മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നത് പ്രസക്തമാണ്.
അതിര്‍ത്തി സംരക്ഷണ സേനയായ ബിഎസ്എഫും പാക്കിസ്ഥാന്റെ പാക് റേഞ്ചേഴ്സും ഡയറക്ടര്‍ ജനറല്‍ തലത്തിലും ചര്‍ച്ചകള്‍ നടത്തുവാന്‍ പോവുകയാണ്. ബോധപൂര്‍വ്വമായ സമാധാന നീക്കങ്ങളും സഹകരണാന്തരീക്ഷവും സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന് നല്ല ഫലം തന്നെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി എന്തിന് വിദേശയാത്ര നടത്തുന്നു എന്ന തല്പര കക്ഷികളുടെ ചോദ്യത്തിന് ഉത്തരം കൂടിയാണ് ഇത്തരം സദ്ഫലങ്ങള്‍.
നരേന്ദ്രമോദി-നവാസ് ഷെരീഫ് ചര്‍ച്ചകളെ തുടര്‍ന്ന് തടവില്‍ കിടക്കുന്ന ഇരു രാജ്യങ്ങളിലേയും മീന്‍പിടുത്തക്കാരെയും 15 ദിവസത്തിനകം ബോട്ടുകള്‍ സഹിതം വിട്ടുനല്‍കാനും മുംബൈ ഭീകരാക്രമണ വിചാരണ ത്വരിതപ്പെടുത്തുന്നതിനായി ശബ്ദരേഖയടക്കമുള്ള കൂടുതല്‍ തെളിവുകള്‍ കൈമാറാനും ഇരുനേതാക്കളും തീരുമാനിച്ചു. ഇതിനു പുറമേ ഭാരതത്തിലെയും പാക്കിസ്ഥാനിലെയും പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വിനോദസഞ്ചാര വികസന പദ്ധതികള്‍ നടപ്പാക്കാനും മോദി-ഷെരീഫ് കൂടിക്കാഴ്ചയില്‍ തീരുമാനിച്ചത് എടുത്തു പറയേണ്ടതു തന്നെയാണ്. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത മുഹൂര്‍ത്തം തന്നെ നരേന്ദ്രമോദി സൗഹൃദത്തിന്റെ വാതായനം തുറന്നിടുകയായിരുന്നു.
സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാരെല്ലാം ചടങ്ങിനെത്തുമെന്നദ്ദേഹം ഉറപ്പുവരുത്തി. പാക് പ്രധാനമന്ത്രിയും അന്ന് എത്തിയത് ആശ്വാസകരമായിരുന്നു. പിന്നീട് അതിര്‍ത്തിയില്‍ സംതൃപ്തി നല്കുന്ന വാര്‍ത്തയല്ല ഉണ്ടായത്. പ്രകോപനം സൃഷ്ടിക്കുന്ന നടപടികളാണ് ആവര്‍ത്തിച്ചത്. അതിനാകട്ടെ മനസ്സിലാകുന്ന ഭാഷയില്‍ മറുപടിയും നല്കി. അതിന്റെയെല്ലാം ഫലമാകാം ഇപ്പോഴത്തെ മഞ്ഞുരുകലിലെത്തിച്ചത്. ഭാരതവും പാകിസ്ഥാനും സൗഹൃദത്തിലാകുന്നത് പലരെയും അസ്വസ്ഥരാക്കുമെന്നുറപ്പാണ്. അത്തരക്കാരുടെ കളിപ്പാവയാണ് പാക് സൈന്യം. അവരെയും സമന്വയിപ്പിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞാല്‍ അതില്‍ പരം നേട്ടമില്ല. ഇരുരാജ്യങ്ങള്‍ക്കും അത് സമാധാനമാണുണ്ടാക്കുക. സമാധാനത്തോളം സന്തോഷം മറ്റൊന്നിനുമില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: