എപ്പോഴും ഉറങ്ങുന്ന ഓമനക്കുഞ്ഞിനെ നോക്കി അച്ഛന്‍ കൃഷ്ണപിള്ളയും അമ്മ ലീലാവതിയും കളിപ്പേരിട്ട് വിളിച്ചതാവാം സോജാ ബേബി… പക്ഷേ സോജ ബേബി എന്ന സോജ ഗോപാലകൃഷ്ണന് പേരിനെ അന്വര്‍ത്ഥമാക്കി അങ്ങിനെ ഉറങ്ങാന്‍ ഇപ്പോഴാവില്ല. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി ഉണര്‍ന്നിരിക്കുകയാണ് ഇന്നവര്‍. ഈ ഉണര്‍വ്വ് പകര്‍ന്നത് അമ്മ… മാതാ അമൃതാനന്ദമയി ദേവി.
അമ്മയുടെ ചരണങ്ങളില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജവുമായി ഔദ്യോഗിക രംഗത്ത് സജീവമായ സോജയെ തേടിയെത്തിയത് ഈ ഉണര്‍വ്വിനുള്ള പുരസ്‌കാരം. കേന്ദ്രസര്‍ക്കാരിന്റെ നേഴ്‌സുമാര്‍ക്കുള്ള പരമോന്നത ബഹുമതിയായ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങുമ്പോള്‍ ഈ മിഴികള്‍ നിറഞ്ഞിരുന്നു. അമ്മയോടും സമൂഹത്തോടുമുള്ള കടപ്പാടായിരുന്നു ഈ കണ്ണുകളില്‍ ഉറവ ഇറ്റിച്ചത്.
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഹെഡ്‌നേഴ്‌സായ കൊടുങ്ങൂര്‍ താന്നിവേലില്‍ സോജ ഗോപാലകൃഷ്ണന്‍ അവാര്‍ഡ് പ്രതീക്ഷിച്ചല്ല സേവനരംഗത്തേയ്‌ക്കിറങ്ങിയത്. 1989ല്‍ വള്ളിക്കാവ് ആശ്രമത്തില്‍ എത്തി അമ്മയെ കാണുമ്പോള്‍ അമ്മ കാട്ടി തന്ന വഴിയിലൂടെയായിരുന്നു പിന്നീടുള്ള സഞ്ചാരം. സമൂഹത്തിന് ഈ യാത്ര ഗുണകരമായി. വഴിതെറ്റിയ ഒട്ടേറെപ്പേരെ നല്ലവഴിയിലൂടെ കൈപിടിച്ച് നടത്തി. സോജയെ തേടി യാദൃശ്ചികമായല്ല പുരസ്‌കാരമെത്തിയത്. അര്‍ഹതയുടെ അംഗീകാരം തന്നെയെന്ന് സമൂഹം വിധിയെഴുതി.
ലൈംഗിക തൊഴിലാളികളുടെ പുനരധിവാസവും എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രവര്‍ത്തനവും സാന്ത്വന പരിചരണ പദ്ധതിയിലെ ആത്മാര്‍ത്ഥതയും ഒക്കെ പരിഗണിക്കപ്പെട്ടപ്പോള്‍ 56-ാം വയസില്‍ സോജാ ആദരിക്കപ്പെട്ടു.
കാഞ്ഞിരപ്പള്ളി താലൂക്കില്‍ രജിസ്‌ട്രേഡ് ലൈംഗിക തൊഴിലാളികള്‍ ഉണ്ടെന്ന അനൗദ്യോഗിക കണക്കുകള്‍ പുറത്തുവന്നതോടെയാണ് സോജ ഗോപാലകൃഷ്ണന്‍ ഇവരെ പരിവര്‍ത്തവനം ചെയ്യുന്നതിലേക്ക് തിരിഞ്ഞത്. ഞെട്ടിക്കുന്ന ഈ കണക്കു കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വന്നത്് അമ്മയുടെ വാക്കുകളാണ്. ‘ഒരാളെയെങ്കിലും നേര്‍വഴിക്ക് നയിക്കാനായാല്‍ അത് ഈശ്വരപൂജതന്നെ’. പിന്നെ മടിച്ചുനിന്നില്ല. ഇരുളില്‍ മാത്രം ജീവിതമുള്ള ആ സ്ത്രീകള്‍ക്കിടയിലേക്ക് സോജ ധൈര്യപൂര്‍വ്വം ഇറങ്ങിച്ചെന്നു. പലരും ആക്രോശിച്ചു, അവഹേളിച്ചു. എങ്കിലും ഹൃദയത്തില്‍ അമ്മയിരിക്കുമ്പോള്‍ എന്തിന് ഭയപ്പെടണം.
അമ്മയുടെ അരികിലേക്ക് 55 പേരെ കൈ പിടിച്ച് നടത്തി. ഇതില്‍ അഞ്ചുപേര്‍ ഉത്തമ കുടുംബിനികളായി മാറിയപ്പോള്‍ ഏത് അവാര്‍ഡിനെക്കാളും തിളക്കമായി. ഇതു കൂടാതെ പിന്നെയും നിരവധി ലൈംഗിക തൊഴിലാളികളെ സോജ ആരോഗ്യ വകുപ്പിന്റെയും സഹപ്രവര്‍ത്തകരുടെയും സഹകരണത്തോടെ പുനരധിവസിപ്പിച്ചു. തൊഴില്‍ ഉപേക്ഷിച്ചുവന്ന എല്ലാവര്‍ക്കും മാന്യമായ തൊഴില്‍ ഏര്‍പ്പാടാക്കി നല്ലൊരു ജീവിതത്തിലേക്ക് പിടിച്ചു കയറ്റി.
പാലിയേറ്റീവ് പരിചരണ രംഗത്തും മറക്കാനാവാത്ത അനുഭവങ്ങള്‍ ഏറെയുണ്ട് സോജ ഗോപാലകൃഷ്ണന്. മരണത്തെ കാത്തുകഴിയുന്ന അവശരെ പരിപാലിക്കാന്‍ നിവൃത്തികേടുകൊണ്ട് പലപ്പോഴും വീട്ടുകാര്‍ക്ക് കഴിയാറില്ല.
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ പരിധിയില്‍ 11 പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു. നിസ്വാര്‍ത്ഥ സേവകരായ പാലിയേറ്റീവ് നേഴ്‌സുമാരുടെ സഹകരണമാണ് ഇവിടെ സോജയ്‌ക്ക് ഊര്‍ജ്ജമായത്. മരണത്തെ കാത്ത് കഴിയുന്നവരെ അവസാന നാളില്‍ അല്‍പം ഒരു പരിഗണനയോടെ സ്‌നേഹിക്കണം. ജീവിത കാലത്ത് അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് അവരോട് ചെയ്തു പോയിട്ടുണ്ടെങ്കില്‍ കൂടി ഈ ഒരു സ്പര്‍ശനമോ സ്‌നേഹവിളിയോ മതി എല്ലാം ക്ഷമിക്കാന്‍. ഇത് ആദ്ധ്യാത്മികമായ സത്യം മാത്രമല്ല ശാസ്ത്രവും കൂടിയാണ്. പക്ഷേ പല വീടുകളിലും ഈ പരിഗണന കിടപ്പ് രോഗികള്‍ക്ക് കിട്ടാറില്ല.
ഒരിക്കല്‍ മരണാസന്നയായ ഒരു വയോധികയെ വീട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ അത് കരളലിയിക്കുന്ന കാഴ്ചയായി എന്ന് സോജ കണ്ണീരോടെ പറഞ്ഞു. ഞങ്ങള്‍ ചെന്നപ്പോള്‍ വൃത്തിയാക്കിയ മുറിയില്‍ ചന്ദനത്തിരി പുകച്ച് സുഗന്ധം നിറച്ചിരുന്നു. അമ്മയെ പുതപ്പിച്ചിരുന്നത് വൃത്തിയുള്ള തുണി. എല്ലാ പരിചരണവും നല്‍കുന്നുണ്ടെന്ന് മരുമകളുടെ വാക്കുകള്‍ പക്ഷേ അവരുടെ വസ്ത്രമൊന്ന് മാറുവാന്‍ ഞങ്ങള്‍ ശ്രമിച്ചപ്പോള്‍ കണ്ടത് ആരോഗ്യമുള്ള ഒരു സ്ത്രീക്കുപോലും ഒരിക്കലും സഹിക്കാനാവാത്ത അവസ്ഥ. അവരുടെ ഗുഹ്യഭാഗത്ത് കടിമുറുക്കിയിരിക്കുന്ന വലിയ കൊമ്പന്‍ചെല്ലി. ഒന്ന് ഞരങ്ങാന്‍ പോലുമാവാത്ത ആ അമ്മയുടെ വേദന സങ്കല്‍പങ്ങള്‍ക്കും അതീതമാണ്. ഇത്തരം നിരവധി ദുരവസ്ഥകള്‍ ഞങ്ങള്‍ ഓരോ വീട്ടിലും കണ്ടിട്ടുണ്ട്. നന്നായി പരിചരിക്കുന്ന വീട്ടുകാരുമുണ്ട്.
ഇവിടെയെല്ലാം ഞങ്ങളുടെ പാലിയേറ്റീവ് നേഴ്‌സുമാര്‍ നല്‍കുന്ന സേവനം വിലമതിക്കാനാവാത്തതാണ്; സോജ പറഞ്ഞു നിര്‍ത്തി. ജീവിതത്തിലേക്ക് മടങ്ങി വന്ന കിടപ്പുരോഗികള്‍ക്ക് സ്വയം തൊഴിലില്‍ പരിശീലനം നല്‍കി. സോപ്പ്, സോപ്പ് പൗഡര്‍, തുള്ളിനീലം, ഫ്‌ളോര്‍ വാഷ് തുടങ്ങിയ ഉത്പന്നങ്ങള്‍ ഇവര്‍ ഉണ്ടാക്കുന്നുണ്ട്. പ്രതിമാസം പതിനായിരം രൂപവരെ ഇത്തരത്തില്‍ വരുമാനമുള്ളവരെ സൃഷ്ടിക്കാന്‍ ആയതും പാലിയേറ്റീവ് രംഗത്തെ നേട്ടമാണ്. പാലിയം എന്ന പേരിലാണ് സംസ്ഥാനത്തൊട്ടാകെ ഈ ഉത്പന്നങ്ങള്‍ ഇറങ്ങുന്നത്. ഇതൊന്നും കൂടാതെ അലഞ്ഞ് തിരിയുന്ന മനോരോഗികളായ നിരവധി പേരെ സോജയുടെ നേതൃത്വത്തില്‍ പുനരധിവസിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കൊക്കെ സ്ഥിരമായി മരുന്നും ചികിത്സയും നല്‍കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇക്കൊല്ലത്തെ മികച്ച നേഴ്‌സിനുള്ള പുരസ്‌കാരവും സോജാ ഗോപാലകൃഷ്ണനായിരുന്നു. ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ നായര്‍ അഞ്ചുവര്‍ഷം മുമ്പ് മരിച്ചു. ഈ വേദനയിലും തളരാതെ പിടിച്ചുനിന്നത് അമ്മയുടെ അനുഗ്രഹവും സാമൂഹ്യ സേവനവും കൊണ്ടാണ്. സേവന രംഗത്ത് ഭര്‍ത്താവ് എന്നും തുണയായിരുന്നു. അദ്ദേഹം പൊതുമരാമത്ത് വകുപ്പില്‍ ഓവര്‍സിയര്‍ ആയി വിരമിച്ചു. രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്ക്. മൂത്തമകള്‍ ആര്യ കൃഷ്ണ ഭര്‍ത്താവ് സംഗീതിനൊപ്പം മസ്‌കറ്റിലാണ്. ഇളയ മകള്‍ ആര്‍ഷാ കൃഷ്ണ അമൃതാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രോഗ്രാം മാനേജരാണ്.
എംഎല്‍എ ഡോ. എന്‍. ജയരാജും, കോട്ടയം ഡിഎംഒ, ആശുപത്രി സൂപ്രണ്ട് ഡോ. ബാബു സെബാസ്റ്റ്യന്‍, നേഴ്‌സിംഗ് സൂപ്രണ്ട് സാറാമ്മ എന്നിവരൊക്കെ നല്‍കിയ പിന്തുണ പ്രവര്‍ത്തനത്തിന് ഏറെ സഹായകമായി. സേവാഭാരതി, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം, വി കെയര്‍, ദയ കെയര്‍ എന്നീ പാലിയേറ്റീവ് സംഘടനകള്‍ക്കും ഇവര്‍ സേവനം നല്‍കുന്നുണ്ട്. കാഞ്ഞിരപ്പളളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഫാമിലി കൗണ്‍സിലറായും പ്രവര്‍ത്തിക്കുന്നു. താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിട്ടിയിലും പാരാലീഗല്‍ വാളണ്ടിയറായി സേവനപ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ശബരിമല തീര്‍ത്ഥാടനകാലത്ത് ജനറല്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ദ്രുതകര്‍മ്മസേന (ആര്‍ആര്‍ടി) ലീഡറായും സേവന രംഗത്ത് സോജ ഗോപാലകൃഷ്ണന്‍ മികവ് തെളിയിച്ചു. മാസങ്ങള്‍ക്കുള്ളില്‍ സോജ സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണ്. പക്ഷേ സേവനരംഗത്തുനിന്ന് വിരമിക്കലില്ല; സോജായുടെ ജീവ വായു സേവനം തന്നെയാണ്.
















