എലിയുടെ മാളത്തിനടുത്തായി കുരുമുളകിന്റെ മെതിച്ച ചരട് കൂട്ടിയിട്ട് പുകയ്‌ക്കുന്നത് ഒന്നാന്തരം ജൈവമാര്‍ഗ്ഗമാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എലിയെ തുരത്താന്‍ മാളങ്ങളില്‍ തുടലമുള്ള് കയറ്റിവച്ച് മണ്ണിട്ടടയ്‌ക്കുന്നതു നന്ന്. പൊഴിഞ്ഞുവീഴുന്ന ചക്കയും ആഞ്ഞിലിച്ചക്കയും പൈനാപ്പിള്‍ തോട്ടത്തിലിട്ടാല്‍ എലികള്‍ കൈതച്ചക്കയെ വെറുതെ വിടും. കക്കാതോടില്‍ എലിവിഷമിട്ട് മുകളില്‍ മുട്ടയുടെ വെള്ളക്കരു ഒഴിച്ച് പറമ്പില്‍ വച്ചാല്‍ അത് തിന്ന് എലി ചാവും. ശീമക്കൊന്നവിത്ത് ഉണക്കിപ്പൊടിച്ച് ശര്‍ക്കരയും ചേര്‍ത്തു പാടത്തു വിതറുന്നത് ഒന്നാംതരം എലിവിഷമാണത്രേ. പാടത്തിന്റെ വരമ്പില്‍ മണ്ണെണ്ണ ഒഴിക്കുന്നതും കേമമാണെന്നു അനുഭവസ്ഥര്‍ പറയുന്നു.
വണ്ണം വയ്‌ക്കുന്നതിനും വണ്ണം കുറയുന്നതിനും നാട്ടറിവില്‍ പൊടിക്കൈകളുണ്ട്. നെല്ലിക്കാപ്പൊടി പാലില്‍കാച്ചി ദിവസവും ഉപയോഗിച്ചാല്‍ ദേഹത്തിനു വണ്ണം കുറയുമത്രേ. അതിരാവിലെ എന്നും പച്ചവെള്ളത്തില്‍ തേന്‍ ഒഴിച്ചുകുടിച്ചാലും വണ്ണം കുറയുമെന്ന് വിധി. ചുക്ക് അരച്ച് നല്ലെണ്ണയില്‍ ചാലിച്ച് പതിവായി സേവിക്കുന്നതും രാവിലെ വെറും വയറ്റില്‍ ഒരു തുടം കുമ്പളങ്ങാനീര് കഴിക്കുന്നതും അമിതവണ്ണത്തെ പിടിച്ചു നിര്‍ത്തും. നാരങ്ങാനീരും ഉപ്പും വാഴപ്പിണ്ടി നീരില്‍ ചേര്‍ത്ത് വൈകിട്ട് ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും ഒന്നാന്തരം. പക്ഷെ, ഏഴ് വെറ്റിലയും ഇന്തുപ്പും ചേര്‍ത്തരച്ചുകഴിച്ച് ചൂടുള്ളെവും കുടിച്ചാല്‍ മന്തുരോഗം കുറയുമെന്നൊക്കെ പറയുന്ന നാട്ടറിവുകള്‍ക്കെതിരെ നാം ജാഗ്രത പാലിക്കണം.
മരങ്ങള്‍ കായ്‌ക്കാനും പൂക്കാനും ചില ചികിത്സകള്‍ നാട്ടിന്‍പുറത്തുകാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. കായ്‌ക്കാത്ത മരത്തില്‍ കത്തികൊണ്ടു ചെത്തിമുറിവുണ്ടാക്കി അതില്‍ വിഴാലരിപ്പൊടിയും നെയ്യും ചേര്‍ത്തു കുഴച്ചു പുരട്ടുക. പിന്നെ തണുത്തവെള്ളംകൊണ്ട് നനയ്‌ക്കുക. മരം പൂക്കും; കായ്‌ക്കുകയും ചെയ്യും.
നെയ്യും തണുത്തവെള്ളവും ചേര്‍ന്ന മിശ്രിതംകൊണ്ട് ചെടി നനച്ചാലും പൂവും കായുമുണ്ടാകുമെന്നും പറയുന്നു. പാടത്തെ ഞണ്ടിനെ നിയന്ത്രിക്കാന്‍ രസകരമായ ഏര്‍പ്പാട് പഴമക്കാര്‍ പറയും- ഞണ്ടുവരുന്നവഴിയില്‍ അരിനെല്ലിക്ക ഇട്ടുകൊടുക്കുക; അതില്‍ ഇറുക്കുന്ന ഞണ്ടിന് പിന്നെ കാല്‍ ഊരിയെടുക്കുവാന്‍ പറ്റില്ല. പിടിച്ചുകൊല്ലാന്‍ എന്തെളുപ്പം!
ചാഴിയെ ഓടിക്കാന്‍ വെളുത്തുള്ളിയും മുളകുപൊടിയും ഉപയോഗിച്ച പഴമക്കാര്‍ ചെള്ളിന്റെ ശല്യം തടയാന്‍ നെല്ലില്‍ പാണലിന്റെ ഇലകള്‍ ഇടുകയായിരുന്നു ചെയ്തിരുന്നത്. ഗോമൂത്രം തളിച്ച് അവര്‍ പുല്‍ച്ചാടിയെയും ഓടിച്ചു. കൊമ്പന്‍ചെല്ലിയും കൂട്ടുകാരും വീട്ടുമുറ്റത്തെ തെങ്ങിനുനേരെ നടത്തുന്ന ആക്രമണം നമുക്കെല്ലാവര്‍ക്കുമറിയാം. വേപ്പെണ്ണയില്‍ ചെന്നിനായകം ചേര്‍ത്ത് തെങ്ങിന്റെ കൂമ്പിലൊഴിച്ചാല്‍ ചെല്ലി ഏഴയലത്തേക്കുവരില്ലത്രേ. ചെല്ലി, ദ്വാരങ്ങള്‍ ഉണ്ടാക്കി കടന്നുകൂടിയാല്‍ അവ വൃത്തിയാക്കി ചെമ്പകപ്പൂക്കള്‍ നിറച്ചാല്‍ മതി. ചെല്ലിയുടെ പുഴു വളരുന്നത് ചാണകക്കുഴിയിലാണ്. ചാണകക്കുഴിയില്‍ പെരുമരത്തിന്റെ ഇലവെട്ടിയിട്ട് അവയുടെ വളര്‍ച്ച നിയന്ത്രിക്കാമെന്നും പഴമക്കാര്‍ പറയുന്നു.
വാഴവയ്‌ക്കുമ്പോള്‍ വാഴക്കന്നിന്റെ അടിഭാഗം ഏതുദിശയിലേക്കാണോവയ്‌ക്കുന്നത് അതിനുനേരെ എതിര്‍ദിശയിലായിരിക്കും കുലവരിക. വാഴത്തോട്ടത്തില്‍ നീറിനെ വളര്‍ത്തിയാല്‍ വാഴത്തട തുരക്കുന്ന പുഴുവിനെ ഒഴിവാക്കാം. ഇനി വാഴക്കുലയുടെ ഗെറ്റ്-അപ്പ് കൂട്ടാനുമുണ്ട് സൂത്രങ്ങള്‍. പത്രക്കടലാസുകൊണ്ട് ഏത്തക്കുല പൊതിഞ്ഞുകെട്ടിയാല്‍ കായകള്‍ക്കു നല്ല നിറം ലഭിക്കുമെന്നാണ് ഒരു പരീക്ഷണം. കായ വലിപ്പം കൂട്ടാന്‍ കുലയില്‍ കഞ്ഞിവെള്ളം ഒഴിച്ചുകൊടുത്താല്‍ മതിയത്രെ. കുലയില്‍ കടുകെണ്ണ പുരട്ടിയാല്‍ കായകള്‍ക്കു നല്ല തിളക്കവും വരുമെന്നു തല മുതിര്‍ന്നവര്‍. വാഴക്കുലയുടെ കാളാമുണ്ടനില്‍ ഉപ്പുകല്ലു വച്ചുകൊടുത്താല്‍ എല്ലാ കായും ഒന്നിച്ചുപഴുക്കുമത്രേ. വാഴക്കുല പഴുക്കുവാന്‍ വയ്‌ക്കുമ്പോള്‍ ഇരുമ്പന്‍പുളി അഥവാ ഇലുമ്പിപ്പുളിയുടെ ഒരുപിടി ഇലകൂടിയിട്ടാല്‍ പഴുക്കല്‍ വേഗത്തിലാവും.
മഴപെയ്യുന്നതറിയുന്നതിനുമുണ്ട് പഴമക്കാര്‍ക്ക് ഒരുപാടു ലക്ഷണങ്ങള്‍. തവള കരഞ്ഞാല്‍ മഴപെയ്യുമെന്നത് അതിലൊന്ന്. കറുത്ത ഈയല്‍ വരുന്നതും മഴയുടെ ലക്ഷണമാണ്. വേഴാമ്പല്‍ കരയുന്നതും തുമ്പികള്‍ താഴ്ന്നു പറക്കുന്നതും മഴയുടെ ലക്ഷണമാണെന്നു പഴമക്കാര്‍ വിശ്വസിച്ചു. ഉറുമ്പുകള്‍ മുട്ടയുമായി വരിവരിയായി നീങ്ങുന്നതും കള്ളിച്ചെടി പൂക്കുന്നതും കുളക്കോഴികരയുന്നതുമൊക്കെ മഴയുടെ മുന്നറിയിപ്പാണത്രേ. പാടത്ത് വെള്ളകൊക്കുകള്‍ പറ്റമായി പറന്നിറങ്ങുന്നതും ആസന്നമായ മഴയുടെ അടയാളമായി അവര്‍ കണ്ടു.
















